CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 37 Minutes 57 Seconds Ago
Breaking Now

മാസ്‌ക് അണിയാത്തവര്‍ക്ക് 100 പൗണ്ട് പിഴ; ജൂലൈ 24 മുതല്‍ നിര്‍ബന്ധം; മുഖം മറയ്ക്കാതെ ഷോപ്പുകളില്‍ എത്തുന്നവര്‍ക്ക് പോലീസ് സ്‌പോട്ട് പെനാല്‍റ്റി നല്‍കും; ലക്ഷണമില്ലാത്തവരില്‍ നിന്ന് വായുവിലൂടെ വൈറസ് പടരുന്നുവെന്ന് തിരിച്ചറിഞ്ഞപ്പോള്‍ സര്‍ക്കാരിന്റെ യു-ടേണ്‍!

ജൂലൈ 15 മുതല്‍ പബ്ലിക് ട്രാന്‍സ്‌പോര്‍ട്ടില്‍ മുഖാവരണം നിര്‍ബന്ധമാക്കിയിരുന്നു

അടുത്ത ആഴ്ച മുതല്‍ എല്ലാ സ്‌റ്റോറുകളിലും ഫേസ് മാസ്‌കുകള്‍ നിര്‍ബന്ധമാക്കി സര്‍ക്കാര്‍. ഇത് അനുസരിക്കാന്‍ തയ്യാറാകാത്ത ഷോപ്പേഴ്‌സില്‍ നിന്നും 100 പൗണ്ട് പിഴ ഈടാക്കാനാണ് നിര്‍ദ്ദേശം. രണ്ടാം ഘട്ട കൊറോണാവൈറസ് വ്യാപനം തടയാനുള്ള പദ്ധതികളുടെ ഭാഗമാണ് ഈ പദ്ധതികള്‍. ചെറിയ കുട്ടികള്‍ക്കും, ചില പ്രത്യേക വികലാംഗര്‍ക്കും മാത്രമാണ് ജൂലൈ 24, വെള്ളിയാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരുന്ന നിബന്ധനകളില്‍ ഇളവ് ലഭിക്കുക. 

കസ്റ്റമേഴ്‌സിനോട് മാസ്‌ക് ധരിക്കാന്‍ റീട്ടെയിലര്‍മാര്‍ക്ക് ഉപദേശിക്കാം. എന്നാല്‍ ജീവനക്കാര്‍ ഇത് നടപ്പാക്കാന്‍ ശ്രമിക്കുമ്പോള്‍ പലയിടത്തും പ്രശ്‌നങ്ങള്‍ അരങ്ങേറുന്നുണ്ട്. ഇത് മനസ്സിലാക്കി ഈ അധികാരം പോലീസിന് കൈമാറും. ഇതോടെ മാസ്‌ക് ധരിക്കാതെ നടക്കുന്നവര്‍ക്ക് സ്‌പോട്ടില്‍ പിഴ അടിച്ച് നല്‍കും, സാധാരണ തുണി കൊണ്ടുള്ള മുഖാവരണങ്ങള്‍ ധരിക്കാനാണ് നിയമം ആവശ്യപ്പെടുന്നത്. എന്‍എച്ച്എസ് ജോലിക്കാര്‍ അണിയുന്ന മെഡിക്കല്‍ ഗ്രേഡ് മാസ്‌കുകളുടെ ആവശ്യമില്ല. 

ജൂലൈ 15 മുതല്‍ പബ്ലിക് ട്രാന്‍സ്‌പോര്‍ട്ടില്‍ മുഖാവരണം നിര്‍ബന്ധമാക്കിയിരുന്നു. സ്‌കോട്ട്‌ലണ്ടില്‍ കഴിഞ്ഞ വെള്ളിയാഴ്ച തന്നെ ഷോപ്പിംഗിന് എത്തുന്നവര്‍ മാസ്‌ക് ധരിക്കണമെന്ന് ആവശ്യപ്പെട്ടു. അടഞ്ഞ് കിടക്കുന്ന സ്ഥലങ്ങളില്‍ അധിക ഇന്‍ഷുറന്‍സായി ഇത് മാറുമെന്ന് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ഓര്‍മ്മിപ്പിച്ചു. മുഖാവരണം ധരിക്കുന്നത് വ്യക്തികളെ ചുറ്റുമുള്ള കൊറോണാവൈറസില്‍ നിന്നും സംരക്ഷിക്കുമെന്നതിന് തെളിവുകള്‍ വര്‍ദ്ധിക്കുന്നതായി ഡൗണിംഗ് സ്ട്രീറ്റ് വക്താവ് പറഞ്ഞു. 

മാസ്‌ക് വിഷയത്തില്‍ ആദ്യ ഘട്ടത്തില്‍ നിലനിന്ന അവ്യക്തതകള്‍ മാറ്റിവെച്ചാണ് ജൂലൈ 24 മുതല്‍ മാസ്‌ക് നിര്‍ബന്ധമാക്കുന്നത്. പല യൂറോപ്യന്‍ രാജ്യങ്ങളിലും മാസ്‌കുകള്‍ നിര്‍ബന്ധമാക്കിയിരുന്നു. എന്നാല്‍ യുകെയില്‍ സര്‍ക്കാര്‍ ശാസ്ത്രജ്ഞരും, മന്ത്രിമാരും ഇതിന്റെ ഫലപ്രാപ്തി സംബന്ധിച്ച് സംശയങ്ങള്‍ ഉന്നയിച്ചിരുന്നു. ലക്ഷണങ്ങളില്ലാത്തവരില്‍ നിന്നും വായുവിലൂടെ വൈറസ് പകരുന്നുവെന്ന തിരിച്ചറിവാണ് മുഖം മറയ്ക്കുന്നത് നിര്‍ബന്ധമാക്കുന്നതിലേക്ക് നയിക്കുന്നത്. 




കൂടുതല്‍വാര്‍ത്തകള്‍.