ഏപ്രിലില്‍ സര്‍ക്കാര്‍ വാങ്ങിയ അന്‍പത് ബില്ല്യണ്‍ ഫേസ് മാസ്‌കുകള്‍ സുരക്ഷാ ആശങ്കയെ തുടര്‍ന്ന് എന്‍എച്ച്എസില്‍ ഉപയോഗിക്കുന്നത് തടഞ്ഞു. ഹെഡ് ലൂപ്പിന് പകരം ഇയര്‍-ലൂപ് ഫാസ്റ്റനിംഗ് ഉപയോഗിക്കുന്ന മാസ്‌കുകള്‍ ആവശ്യത്തിന് ടൈറ്റല്ലെന്നാണ് സര്‍ക്കാര്‍ ഇപ്പോള്‍ പറയുന്നത്.
252 മില്ല്യണ്‍ പൗണ്ട് കോണ്‍ട്രാക്ടിന്റെ ഭാഗമായി സപ്ലയര്‍ അയാന്‍ഡാ ക്യാപിറ്റലില്‍ നിന്നും ഹെല്‍ത്ത്‌കെയര്‍ ജീവനക്കാര്‍ക്കായി വാങ്ങിയ മാസ്‌കുകളാണ് ഉപയോഗശൂന്യമായത്. സര്‍ക്കാരിന്റെ നിബന്ധനകള്‍ പാലിക്കുന്നതാണ് മാസ്‌കുകളെന്ന് അയാന്‍ഡ അവകാശപ്പെട്ടു. സുരക്ഷാ സ്റ്റാന്‍ഡേര്‍ഡ് നടപടികള്‍ കൃത്യമാണെന്ന് സര്‍ക്കാരും പറയുന്നു.
കരാറുമായി സര്‍ക്കാരിനെ സമീപിച്ച സര്‍ക്കാര്‍ ട്രേഡ് ഉപദേശകന്‍ അയാന്‍ഡയുടെ ബോര്‍ഡിനെയും ഉപദേശിക്കുന്ന വ്യക്തിയാണെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്. എന്നാല്‍ കരാര്‍ നല്‍കുന്നതില്‍ താന്‍ ഇടപെട്ടിട്ടില്ലെന്ന് ഇയാള്‍ ബിബിസിയോട് പറഞ്ഞു. യുകെയില്‍ മഹാമാരി കുതിച്ചുയര്‍ന്ന സമയത്ത് ആവശ്യത്തിന് പിപിഇ ലഭിക്കാത്ത സാഹചര്യമാണ് എന്‍എച്ച്എസ് നേരിട്ടത്.
ഏപ്രില്‍ 29നാണ് അയാന്‍ഡ ക്യാപിറ്റല്‍ ലിമിറ്റഡുമായി രണ്ട് തരത്തിലുള്ള മാസ്‌കുകള്‍ക്കായി ഹെല്‍ത്ത് & സോഷ്യല്‍ കെയര്‍ ഡിപ്പാര്‍ട്ട്‌മെന്റ് 252 മില്ല്യണ്‍ പൗണ്ട് കരാര്‍ ഒപ്പുവെച്ചത്. 50 മില്ല്യണ്‍ എഫ്എഫ്പി2 റെസ്പിറേറ്റര്‍ മാസ്‌കുകളാണ് ഇതില്‍ വിലപിടിച്ചത്. ഹാനികരമായ പദാര്‍ത്ഥങ്ങള്‍ ശ്വസിക്കുന്നതില്‍ നിന്നും ഹെല്‍ത്ത്‌കെയര്‍ ജീവനക്കാരെ രക്ഷിക്കാന്‍ സഹായിക്കുന്നതാണ് ഈ മാസ്‌കുകള്‍.
എന്നാല്‍ കരാര്‍ പ്രകാരം എത്തിച്ച മാസ്‌കുകള്‍ സുരക്ഷാ പരിശോധനയില്‍ പരാജയപ്പെട്ടതോടെ ഉപയോഗിക്കാതെ കിടക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഈ മാസ്‌കുകളുടെ ഭാവി എന്താകുമെന്ന് ഇനിയും ഉറപ്പായിട്ടില്ല.