രണ്ടാഴ്ച കൊണ്ട് കൊവിഡ്-19 കേസുകള്‍ മൂന്നിരട്ടി വര്‍ദ്ധിച്ചതോടെ പ്രെസ്റ്റണില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച് അധികൃതര്‍. 140,000 പേര്‍ വസിക്കുന്ന ലങ്കാഷയര്‍ നഗരത്തില്‍ നിയമങ്ങള്‍ അനുസരിക്കാന്‍ തയ്യാറാകാതെ വന്നാല്‍ കര്‍ശനമായ നടപടികള്‍ നേരിടേണ്ടി വരുമെന്നും ആരോഗ്യ മേധാവികള്‍ ഭീഷണി മുഴക്കി. മറ്റ് വീടുകളിലും, ഗാര്‍ഡനിലും വിവിധ കുടുംബങ്ങളില്‍ പെട്ടവര്‍ കണ്ടുമുട്ടുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
കൊറോണാവൈറസ് കേസുകള്‍ കുതിക്കുന്നത് തടയുകയെന്ന ലക്ഷ്യത്തിലാണ് ഈ നീക്കം. സുഹൃത്തുക്കളുമായി ഒരു വിധത്തിലും കൂടിക്കാഴ്ച നടത്തരുതെന്നും, പബ്ബിലും, റെസ്റ്റൊറന്റിലും ഒത്തുകൂടരുതെന്നുമാണ് നിര്‍ദ്ദേശം. അതേസമയം ഗ്രേറ്റര്‍ മാഞ്ചസ്റ്ററിലും, ലങ്കാഷയറിന്റെ മറ്റ് ഭാഗങ്ങളിലും, വെസ്റ്റ് യോര്‍ക്ക്ഷയറിലും നിലനില്‍ക്കുന്ന വിലക്കുകള്‍ തുടരുമെന്ന് മാറ്റ് ഹാന്‍കോക് പ്രഖ്യാപിച്ചു. കേസുകള്‍ കുറയാതെ വന്നതോടെയാണ് ഈ നിലപാട്.
ലെസ്റ്ററില്‍ കുടുംബങ്ങളുടെ കൂടിച്ചേരലുകള്‍ക്ക് വിലക്ക് തുടരും. ലോക്കല്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച ആദ്യ നഗരമായ ഇവിടെ കേസുകള്‍ ഒരു മാസം കൊണ്ട് പകുതിയായി കുറഞ്ഞു. അതേസമയം ബെഡ്‌ഫോര്‍ഡ്, സ്വിന്‍ഡണ്‍ എന്നിവിടങ്ങള്‍ ലോക്ക്ഡൗണ്‍ 'ഹിറ്റ് ലിസ്റ്റില്‍' ഇടംപിടിച്ചു. കേസുകള്‍ കുറച്ച് നിര്‍ത്താനുള്ള പ്രവര്‍ത്തനങ്ങള്‍ ഫലം കണ്ടില്ലെങ്കില്‍ വിലക്കുകള്‍ വന്നുചേരാന്‍ ഇടയുണ്ട്.
ഇതിനിടെ ലോക്ക്ഡൗണ്‍ കാലത്ത് മൂന്ന് പേര്‍ കൊറോണ ബാധിച്ച് മരിക്കുമ്പോള്‍ രണ്ട് പേര്‍ മറ്റ് കാരണങ്ങളുമായി മരിച്ചിരുന്നതായി ഞെട്ടിക്കുന്ന കണക്കും പുറത്തുവന്നു. മാര്‍ച്ച് 23 മുതല്‍ മെയ് 1 വരെ 16000 പേര്‍ മെഡിക്കല്‍ പരിചരണം ലഭിക്കാതെ മരിച്ചെന്നാണ് കണക്ക്. ഈ സമയത്ത് 25000 പേരാണ് വൈറസ് ബാധിച്ച് മരിച്ചത്.