ബ്രിട്ടനില്‍ വാടകയ്ക്ക് താമസിക്കുന്നവരെ സംരക്ഷിക്കാമെന്ന വാഗ്ദാനത്തില്‍ നിന്ന് പിന്‍വലിഞ്ഞ് ഹൗസിംഗ് സെക്രട്ടറി. വാടകക്കാരെ സംരക്ഷിച്ച് കൊള്ളാമെന്ന വാഗ്ദാനമാണ് റോബര്‍ട്ട് ജെനറിക്ക് കീറിയെറിഞ്ഞത്. ഇതോടെ വാടക അടയ്ക്കാതെ കഴിയാതെ കുടുങ്ങി കിടക്കുന്ന ജനങ്ങളാണ് കൂട്ടക്കുഴപ്പത്തിലേക്ക് വീണിരിക്കുന്നത്.
കൊവിഡ് മഹാമാരി തുടങ്ങിയ സമയത്താണ് റോബര്‍ട്ട് ജെനറിക് പൊസഷന്‍ കേസുകളുടെ ഹിയറിംഗ് തടഞ്ഞ് വിലക്ക് പ്രഖ്യാപിച്ചത്. കൊറോണാവൈറസ് മൂലം വരുമാനം നഷ്ടമായ ഒരാളെ പോലും വീടുകളില്‍ നിന്ന് ബലം പ്രയോഗിച്ച് പുറത്താക്കില്ലെന്നായിരുന്നു ആ സമയത്തെ പ്രഖ്യാപനം. എന്നാല്‍ ആറ് മാസത്തിന് ശേഷം ഈ വാഗ്ദാനം സര്‍ക്കാര്‍ മറന്നിരിക്കുന്നു. തിങ്കളാഴ്ച മുതല്‍ ഇംഗ്ലണ്ടിലും, വെയില്‍സിലും എവിക്ഷന്‍ പുനരാരംഭിക്കാനാണ് സര്‍ക്കാര്‍ അനുമതി നല്‍കുന്നത്.
സംരക്ഷണ വാഗ്ദാനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്‍വാങ്ങിയതോടെ സെക്ഷന്‍ 21 പ്രകാരം എവിക്ഷന്‍ നോട്ടീസ് ലഭിക്കുന്നത് തടയാന്‍ കഴിയില്ലെന്നാണ് വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ പെട്ടവര്‍ക്ക് ആറാഴ്ചത്തെ താല്‍ക്കാലിക ആശ്വാസം മാത്രമാണ് നേടാന്‍ സാധിക്കുക. പെരുവഴിയില്‍ ഇറങ്ങുന്നത് തടയാന്‍ പുതിയ നിയമങ്ങള്‍ കൊണ്ട് സാധിക്കില്ലെന്നും ഇവര്‍ വ്യക്തമാക്കി.
എട്ടാഴ്ച റെന്റ് അരിയര്‍ വരുത്തിയാല്‍ ടെനന്റിന് സ്വാഭാവികമായി എവിക്ഷന്‍ നോട്ടീസ് നല്‍കാനാണ് യുകെ കോടതികള്‍ അനുവദിക്കുന്നത്. മാര്‍ച്ച് മുതല്‍ രണ്ട് തവണ എവിക്ഷന്‍ വിലക്ക് ദീര്‍ഘിപ്പിച്ചിരുന്നു. ഏകദേശം 322,000 വാടകക്കാരാണ് മഹാമാരിയുടെ ആഘാതത്തില്‍ വാടക കുടിശ്ശിക വരുത്തിയിട്ടുള്ളതെന്നാണ് വിവരം. ലോക്കല്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച ഇടങ്ങളിലും, ക്രിസ്മസ് വരെയുമാണ് ബെയിലിഫുകളോട് എവിക്ഷന്‍ നടത്തരുതെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശമുള്ളത്.