പുനര്‍ നിര്‍മ്മിച്ച പാലാരിവട്ടം മേല്‍പ്പാലം ഇന്ന് ജനങ്ങള്‍ക്ക് തുറന്നുകൊടുക്കും. പാലാരിവട്ടം പാലത്തിലൂടെ രണ്ടരവര്‍ഷമായി നിലച്ച ഗതാഗതം ഇതോടെ ഞായറാഴ്ച വൈകിട്ട് നാലിന് പുനരാരംഭിക്കും. തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലനില്‍ക്കുന്നതിനാല്‍ ഔദ്യോഗിക ചടങ്ങുകള്‍ ഉണ്ടാകില്ല. നൂറുവര്‍ഷത്തെ ഈട് ഉറപ്പുനല്‍കി പുനര്‍നിര്‍മാണം നടത്തിയ മേല്‍പ്പാലം വൈകിട്ട് നാലിന് പൊതുമരാമത്തുവകുപ്പ് ദേശീയപാത വിഭാഗം ചീഫ് എന്‍ജിനിയറാണ് ഗതാഗതത്തിന് തുറന്നുകൊടുക്കുക. പൂര്‍ത്തിയായ പാലം മന്ത്രി ജി സുധാകരനും ഉദ്യോഗസ്ഥരും ഞായറാഴ്ച സന്ദര്‍ശിക്കും.
അഞ്ച് മാസം കൊണ്ട് നിര്‍മ്മിച്ച പാലമെന്ന ഖ്യാതിയോടൊപ്പം സിഗ്‌നലില്ലാത്ത ജംഗ്ഷനെന്ന നേട്ടവും പാലാരിവട്ടത്തിന് സ്വന്തമാകും. പുനര്‍നിര്‍മാണം മെയ് മാസം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിട്ടതെങ്കിലും രണ്ടുമാസംമുമ്പേ പൂര്‍ത്തിയാക്കിയാണ് ജനങ്ങള്‍ക്ക് കൈമാറുന്നത്. ഭാരപരിശോധന അടക്കമുള്ള ജോലികള്‍ ബുധനാഴ്ച പൂര്‍ത്തിയായിരുന്നു. ഗതാഗതത്തിന് അനുയോജ്യമാണെന്ന സര്‍ട്ടിഫിക്കറ്റ് വ്യാഴാഴ്ച ഡിഎംആര്‍സിയില്‍നിന്ന് പൊതുമരാമത്തുവകുപ്പിന് ലഭിച്ചു.
ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് 39 കോടി രൂപയ്ക്കാണ് മേല്‍പ്പാലം നിര്‍മാണത്തിന് കരാര്‍ നല്‍കിയത്. ആര്‍ഡിഎസ് പ്രോജക്ടായിരുന്നു കരാറുകാര്‍. 2014 സെപ്തംബറില്‍ പണി തുടങ്ങി. 2016 ഒക്‌ടോബര്‍ ഒന്നിന് ഉദ്ഘാടനം ചെയ്തു. പക്ഷേ, 2017 ജൂലൈയില്‍ പാലം പൊട്ടിപ്പൊളിഞ്ഞ് സഞ്ചാരയോഗ്യമല്ലാതായി. വിവിധ പരിശോധനകളുടെ തുടര്‍ച്ചയായി ഗുരുതര ബലക്ഷയമെന്ന് മദ്രാസ് ഐഐടിയുടെ പഠനറിപ്പോര്‍ട്ട് ലഭിച്ചു. ഇതോടെ 2019 മെയ് ഒന്നിന് പാലം അടച്ചു.. പാലം പൊളിച്ചുപണിയാന്‍ സുപ്രീംകോടതി അനുവദിച്ചതോടെയാണ് സര്‍ക്കാര്‍ ഡിഎംആര്‍സിയെ നിര്‍മാണച്ചുമതല ഏല്‍പ്പിച്ചത്. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിക്കായിരുന്നു കരാര്‍.