മാസങ്ങള്‍ക്കുള്ളില്‍ ഇന്ത്യന്‍ കൊവിഡ് വേരിയന്റ് ബാധിച്ച് പ്രതിദിനം 10,000 പേര്‍ ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെടുന്ന അവസ്ഥ രൂപപ്പെടുമെന്ന് സേജ്. ലോക്ക്ഡൗണിന് അടുത്ത മാസം തിരശ്ശീല വീഴുമെന്നത് സ്വപ്‌നമായി മാറുമെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്. പ്രാദേശിക വാക്‌സിനേഷന്‍ പദ്ധതികള്‍ ത്വരിതപ്പെടുത്താനുള്ള നീക്കങ്ങള്‍ക്കാണ് ഇതോടെ വിദഗ്ധര്‍ പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്.
സമ്മറിനകം പ്രതിദിനം ആയിരം പേരെങ്കിലും മരിക്കാനുള്ള സാധ്യതയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നതെന്ന് സര്‍ക്കാര്‍ ശാസ്ത്രജ്ഞര്‍ സമ്മതിക്കുന്നു. കെന്റ് സ്‌ട്രെയിനെ അപേക്ഷിച്ച് വേഗത്തില്‍ പടര്‍ന്നുപിടിക്കുന്നതാണ് ഇതിന് കാരണം. ബി.1.617.2 മ്യൂട്ടന്റ് സ്‌ട്രെയിന്‍ നിലവിലെ വേരിയന്റിനേക്കാള്‍ രോഗം പടരാന്‍ ശക്തിയുള്ളതാണെന്ന കാര്യത്തില്‍ സംശയമില്ലെന്നാണ് എസ്പിഐ-ബി സബ്ഗ്രൂപ്പ് പറയുന്നത്. 50 ശതമാനം അധികം എളുപ്പത്തില്‍ വ്യാപനം സാധ്യമാണ്.
നിലവിലെ പദ്ധതി പ്രകാരം ജൂണ്‍ 21ന് സര്‍വ്വ വിലക്കുകളും അവസാനിപ്പിച്ച് ജനത്തെ തുറന്നുവിട്ടാല്‍ ആശുപത്രി അഡ്മിഷനുകള്‍ കുതിച്ചുയരുമെന്നാണ് ഇവര്‍ മുന്നറിയിപ്പ് നല്‍കുന്നത്. വൈറസിന്റെ മുന്നേറ്റം തടയാന്‍ പാകത്തിന് വാക്‌സിനേഷന്‍ ലഭിച്ച് സുരക്ഷ നേടിയ മുതിര്‍ന്ന വ്യക്തികളുടെ എണ്ണം കുറവായതാണ് ഇതിന് കാരണം. ഇന്ത്യന്‍ വേരിയന്റ് കൂടുതല്‍ ആഘാതം സൃഷ്ടിക്കുന്ന പട്ടണങ്ങളും, സിറ്റികളും കേന്ദ്രീകരിച്ച് കൂടുതല്‍ വാക്‌സിനേഷന്‍ എത്തിക്കാനാണ് ഗ്രൂപ്പിന്റെ നിര്‍ദ്ദേശം. എന്നാല്‍ ഇതിന് പിന്തുണ ലഭിച്ചിട്ടില്ല.
ഏഴ് ദിവസത്തിനിടെ സ്‌ട്രെയിന്‍ കേസുകള്‍ ഇരട്ടിയാവുകയും, നാല് പേര്‍ മരിക്കുകയും ചെയ്തതോടെയാണ് മുന്നറിയിപ്പ് നല്‍കുന്ന മോഡലുകള്‍ പ്രധാനമന്ത്രിക്ക് മുന്നില്‍ അവതരിപ്പിച്ചത്. രാജ്യം ലോക്ക്ഡൗണില്‍ തുടരുമ്പോഴാണ് വേരിയന്റ് മുന്നേറുന്നതെന്നതാണ് ആശങ്കപ്പെടുത്തുന്ന കാര്യം. മുന്‍ വേരിയന്റുകളേക്കാള്‍ ബ്രിട്ടനില്‍ അധികം രോഗികളെ സൃഷ്ടിക്കാന്‍ പുതിയ വേരിയന്റ് ഇടയാക്കുമെന്നാണ് ശാസ്ത്രജ്ഞര്‍ വിശ്വസിക്കുന്നത്. 15 ഹോട്ട്‌സ്‌പോട്ടുകളില്‍, പ്രധാനമായും നോര്‍ത്ത് വെസ്റ്റ് ഇംഗ്ലണ്ട് കേന്ദ്രീകരിച്ചാണ് സേര്‍ജ് ടെസ്റ്റിംഗ് നടത്തിവരുന്നത്.