മാധ്യമങ്ങളോട് ഏറ്റുമുട്ടാന്‍ ഉറച്ചാണ് താന്‍ നീങ്ങുന്നതെന്ന് വ്യക്തമാക്കി ഹാരി രാജകുമാരന്‍. കുഞ്ഞ് മകള്‍ക്ക് ലിലിബെറ്റ് എന്ന പേരിടുന്നതിന് താനും, ഭാര്യയും രാജ്ഞിയുടെ അനുവാദം ചോദിച്ചില്ലെന്ന ബിബിസി റിപ്പോര്‍ട്ടുകള്‍ക്ക് എതിരെയാണ് ഹാരി ഇപ്പോള്‍ പടയൊരുക്കം നടത്തുന്നത്. ബിബിസിയ്ക്ക് എതിരെ നിയമനടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കി ഹാരി രംഗത്ത് വന്നതോടെ വിശദീകരണവുമായി കൊട്ടാരവും, കോര്‍പ്പറേഷനും കൊമ്പുകോര്‍ത്തു.
രാജ്ഞിയുടെ കുട്ടിക്കാലത്തെ വിളിപ്പേര് കുഞ്ഞിന് നല്‍കുന്നതിന് മുന്‍പ് ദമ്പതികള്‍ ഇവരുടെ അനുവാദം ഒരിക്കലും ചോദിച്ചില്ലെന്നാണ് ബിബിസി റോയല്‍ കറസ്‌പോണ്ടന്റ് ജോണി ഡൈമണ്ടിനോട് ബക്കിംഗ്ഹാം കൊട്ടാരത്തിലെ മുതിര്‍ന്ന ശ്രോതസ്സുകള്‍ വ്യക്തമാക്കിയത്. എന്നാല്‍ 90 മിനിറ്റിനകം ഹാരി റിപ്പോര്‍ട്ടുകളോട് തിരിച്ചടിച്ചു. ഹാരിയുടെയും, മെഗാന്റെയും അടുത്ത സുഹൃത്ത് ഒമിഡ് സ്‌കോബി വഴിയാണ് ഇവരുടെ വാര്‍ത്താക്കുറിപ്പ് പുറത്തുവന്നത്. മകള്‍ പിറന്നതിന് ശേഷം ഡ്യൂക്ക് ആദ്യമായി വിളിച്ചത് രാജ്ഞിയെയാണെന്ന് വാര്‍ത്താക്കുറിപ്പ് വാദിച്ചു.
ദമ്പതികളുടെ ബയോഗ്രാഫി ഫൈന്‍ഡിംഗ് ഫ്രീഡം എഴുതിയ വ്യക്തിയാണ് സ്‌കോബി. രാജ്ഞിയുടെ പിന്തുണയില്ലാതെ ലിലിബെറ്റ് എന്ന പേര് സസെക്‌സുമാര്‍ ഉപയോഗിക്കില്ലായിരുന്നുവെന്നും പ്രതികരണത്തില്‍ വ്യക്തമാക്കി. മാര്‍ച്ചില്‍ ഒപ്രാ വിന്‍ഫ്രെയ്ക്ക് നല്‍കിയ അഭിമുഖത്തിനിടെയാണ് തങ്ങള്‍ ഒരു പെണ്‍കുഞ്ഞിനെ വരവേല്‍ക്കാന്‍ ഒരുങ്ങുകയാണെന്ന് ഹാരി പ്രഖ്യാപിച്ചത്. ബിബിസി തെറ്റായ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചതിന് നിയമസ്ഥാപനമായ ഷില്ലിംഗ്‌സ് വഴിയാണ് നിയമനടപടി ഭീഷണി ഉയര്‍ത്തിയത്.
നിയമനടപടി നോട്ടീസിന് പിന്നാലെ ദമ്പതികള്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ ബിബിസി റിപ്പോര്‍ട്ട് പൂര്‍ണ്ണമായും തെറ്റാണെന്ന് വ്യക്തമാക്കി. 'ഡ്യൂക്ക് പ്രഖ്യാപനത്തിന് മുന്‍പ് കുടുംബവുമായി മുന്‍കൂര്‍ സംസാരിച്ചു. മുത്തശ്ശിയെയാണ് ആദ്യമായി വിളിച്ചത്. ഈ സംസാരത്തിനിടെ രാജ്ഞിക്ക് ആദരവായി മകള്‍ക്ക് ലിലിബെറ്റ് എന്ന് പേരിടുന്നതിനെ കുറിച്ച് പ്രതീക്ഷയും പങ്കുവെച്ചു. രാജ്ഞിയുടെ പിന്തുണ ഉണ്ടായില്ലെങ്കില്‍ ആ പേര് ഉപയോഗിക്കുമായിരുന്നില്ല', വാര്‍ത്താക്കുറിപ്പ് വാദിച്ചു.
അമ്മ ഡയാന രാജകുമാരിയെ വ്യാജ രേഖകള്‍ കാണിച്ച് വഞ്ചിച്ച് ജീവിതം തന്നെ നഷ്ടമാക്കിയ അഭിമുഖം സംഘടിപ്പിച്ച വിവരങ്ങള്‍ പുറത്തുവന്നത് മുതല്‍ ഹാരി ബിബിസിയ്‌ക്കെതിരെ രോഷത്തിലാണ്. ഇത് ശക്തമായ ഭാഷയില്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് മകളുടെ പേരിടല്‍ പോലും ബിബിസി വിവാദത്തിലാക്കുന്നത്.