ജൂലൈ മാസത്തോടെ ബ്രിട്ടനില്‍ പ്രതിദിനം 100,000 കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുമെന്ന് ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്. അതേസമയം ഫ്രീഡം ഡേ വൈകിപ്പിക്കാനുള്ള സമ്മര്‍ദത്തെ അതിജീവിക്കാന്‍ സാധിച്ചില്ലെങ്കില്‍ അടുത്ത സ്പ്രിംഗ് വരെയെങ്കിലും ലോക്ക്ഡൗണ്‍ നിയമങ്ങള്‍ നിലനില്‍ക്കുമെന്നാണ് ബോറിസ് ജോണ്‍സനോട് മന്ത്രിമാര്‍ അറിയിക്കുന്നത്.
ജൂണ്‍ 21ന് ലോക്ക്ഡൗണ്‍ അവസാനിപ്പിക്കാനുള്ള തീരുമാനം നാലാഴ്ച നീട്ടി ജൂലൈ 14ലേക്ക് എത്തിച്ചിട്ടുണ്ട്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ കാല്‍ഭാഗം കേസുകളാണ് ഉയര്‍ന്നിരിക്കുന്നത്. ഫെബ്രുവരിക്ക് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ കേസ് കണക്കാണ് ഇന്നലെ യുകെ രേഖപ്പെടുത്തിയത്. വെള്ളിയാഴ്ച ഇത് 8000 കടന്നിരുന്നു. 'ഡാറ്റയില്‍ ആശങ്കപ്പെടുത്തുന്ന ചില വിഷയങ്ങള്‍ വ്യക്തമായി കാണുന്നുണ്ട്. ഡെല്‍റ്റ വേരിയന്റ് മൂലം കേസുകള്‍ ഉയരുകയാണ്, ആശുപത്രി അഡ്മിഷനുകളും വളരുന്നുണ്ട്', ബോറിസ് ജോണ്‍സണ്‍ വ്യക്തമാക്കി.
ബ്രിട്ടനിലെ ആകെ കേസുകളില്‍ 90 ശതമാനവും ഡെല്‍റ്റ വേരിയന്റ് മൂലമുള്ള ഇന്‍ഫെക്ഷനാണ്. ഇത് ഓരോ ഒന്‍പത് ദിവസവും ഇരട്ടിക്കുന്നുണ്ട്. അതേസമയം ടെസ്റ്റുകളില്‍ സ്ഥിരീകരിച്ച 8000 കേസുകളുടെ ഇരട്ടി കേസുകളാകും യഥാര്‍ത്ഥ കണക്കുകളെന്ന് യൂണിവേഴ്‌സിറ്റി കോളേജ് ലണ്ടനിലെ ആന്തണി കോസ്‌റ്റെല്ലോ ചൂണ്ടിക്കാണിച്ചു. 'ഒരു മാസത്തിനകം ദിവസേന ഒരു ലക്ഷം കേസുകള്‍ എന്ന അവസ്ഥയിലേക്ക് എത്തും. ടോറി ബാക്ക്‌ബെഞ്ചേഴ്‌സിന്റെ ആവശ്യം മാനിച്ച് എല്ലാം തുറന്ന് കൊടുത്താല്‍ എന്‍എച്ച്എസ് വലയും. നമുക്ക് കാത്തിരിക്കാം, നമുക്ക് ഇപ്പോള്‍ നില്‍ക്കുന്ന അവസ്ഥയില്‍ തുടരാം', സ്വതന്ത്ര സേജ് അംഗം കൂടിയായ അദ്ദേഹം വ്യക്തമാക്കി.
അതേസമയം ഡെല്‍റ്റ വേരിയന്റ് മൂലമുള്ള പോസിറ്റീവ് കേസുകളുടെ പ്രതിഫലനം മരണസംഖ്യയില്‍ ഉണ്ടായിട്ടില്ല. ബ്രിട്ടീഷ് ജനസംഖ്യയില്‍ 78.4 ശതമാനം പേര്‍ക്കാണ് ആദ്യ ഡോസ് ലഭിച്ചിരിക്കുന്നത്. ജാഗ്രതയോടെയാകും പുതിയ തീരുമാനങ്ങളെന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. രാജ്യത്തെ വിലക്കുകള്‍ നീക്കാന്‍ ആഗ്രഹിക്കാത്തവര്‍ 'സീറോ കൊവിഡാണ്' ലക്ഷ്യമിടുന്നതെന്ന് മറ്റൊരു മന്ത്രി ടെലിഗ്രാഫിനോട് ആശങ്ക പങ്കുവെച്ചു.