ബ്രിട്ടനിലെ 16, 17 വയസ്സ് പ്രായമുള്ള കുട്ടികള്‍ക്ക് കൊറോണാവൈറസിന് എതിരെ വാക്‌സിനേഷന്‍ ലഭ്യമാക്കുന്നു. ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. ഓട്ടം സീസണില്‍ സ്‌കൂളുകളില്‍ കൊവിഡ് കേസുകള്‍ കുതിച്ചുയരുന്നത് തടയാനാണ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ നയം തിരുത്തുന്നത്.
ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളുള്ള കുട്ടികള്‍ക്കാണ് വാക്‌സിന്‍ നല്‍കേണ്ടതെന്ന് നേരത്തെ ജോയിന്റ് കമ്മിറ്റി ഓണ്‍ വാക്‌സിനേഷന്‍ & ഇമ്മ്യൂണൈസേഷന്‍ വിധിച്ചിരുന്നു. എന്നാല്‍ 16 വയസ്സിന് മുകളിലുള്ള എല്ലാ പ്രായവിഭാഗങ്ങളിലും വാക്‌സിന്‍ ലഭ്യമാക്കുന്നതാണ് നല്ലതെന്ന് തെളിയിക്കാന്‍ ആവശ്യമായ പുതിയ രേഖകളുമായി ആരോഗ്യ മേധാവികള്‍ ഇന്ന് പ്രഖ്യാപനം നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
തല്‍ക്കാലത്തേക്ക് എല്ലാ സെക്കന്‍ഡറി പ്രായത്തിലുള്ള കുട്ടികള്‍ക്കും വാക്‌സിന്‍ നല്‍കുന്ന കാര്യത്തില്‍ ജെസിവിഐ തീരുമാനം അറിയിക്കില്ല. ഓട്ടം സീസണില്‍ സ്‌കൂളുകളില്‍ വൈറസ് വീണ്ടും പ്രതിസന്ധി സൃഷ്ടിക്കുമെന്ന ആശങ്കകള്‍ക്കിടെയാണിത്. പ്രായം കുറഞ്ഞവര്‍ക്കും വാക്‌സിനേഷന്‍ വ്യാപിപ്പിക്കാന്‍ ആവശ്യമായ പഠനങ്ങള്‍ തുടരുന്നുണ്ട്. 18 വയസ്സില്‍ താഴെയുള്ളവര്‍ക്ക് വാക്‌സിനെടുക്കാന്‍ രക്ഷകര്‍ത്താക്കളുടെ അനുമതി ആവശ്യമുണ്ട്.
ഇതുസംബന്ധിച്ച് നടത്തിയ സര്‍വ്വെയില്‍ കുട്ടികള്‍ക്ക് വാക്‌സിനേഷന്‍ നല്‍കുന്നതിനെ ഭൂരിഭാഗം രക്ഷിതാക്കളും പിന്തുണയ്ക്കുന്നതായി കണ്ടെത്തിയതാണ് സര്‍ക്കാരിന് അനുകൂലമാകുന്നത്. കുട്ടികള്‍ക്കുള്ള കുത്തിവെയ്പ്പ് സ്‌കൂളുകളില്‍ വെച്ച് നല്‍കാമെങ്കിലും ഇതിന് പകരം ജിപി സര്‍ജറികളും, എന്‍എച്ച്എസ് ഹബ്ബും ഉപയോഗിക്കാനാണ് എഡ്യുക്കേഷന്‍ സെക്രട്ടറി ഗാവിന്‍ വില്ല്യംസണ്‍ സമ്മര്‍ദം ചെലുത്തുക.