CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 4 Minutes 5 Seconds Ago
Breaking Now

കൊവിഡിനെ വിശ്വസിക്കാത്ത എന്‍എച്ച്എസ് നഴ്‌സിനെ പുറത്താക്കി? വൈറസ് വെറും ഇല്ലാക്കഥ; വാക്‌സിന്‍ പ്രോഗ്രാമിനെ 'കൂട്ടക്കൊലയെന്ന്' വിശേഷിപ്പിച്ചു; ഗൂഢാലോചന കഥകള്‍ മെനഞ്ഞ 46-കാരിയുടെ അപ്പീലും വിലപ്പോയില്ല

എന്‍എച്ച്എസിനെ കുറിച്ച് ജീവിതത്തില്‍ ആദ്യമായി നാണക്കേട് തോന്നിയെന്നും ട്രേസി

കൊറോണാവൈറസിനെ വിശ്വസിക്കാന്‍ തയ്യാറാകാത്ത നിരവധി ആളുകളുണ്ട്. സാധാരണക്കാര്‍ക്ക് ഇത് വിശ്വസിക്കാം, വിശ്വസിക്കാതിരിക്കാം, സ്വയം രോഗബാധിതരായി ഇതിന്റെ ബുദ്ധിമുട്ട് അനുഭവിക്കുന്നത് വരെ. എന്നാല്‍ എന്‍എച്ച്എസ് ആശുപത്രികളില്‍ രോഗം ബാധിച്ച് പ്രവേശിപ്പിക്കപ്പെടുന്ന രോഗികളുടെ ബുദ്ധിമുട്ടുകള്‍ കണ്‍മുന്നില്‍ കണ്ടിട്ടും കൊവിഡ്-19 വൈറസുണ്ടെന്ന് പോലും വിശ്വസിക്കാന്‍ കഴിയാത്ത എന്‍എച്ച്എസ് നഴ്‌സിനെ ജോലിയില്‍ നിന്നും പുറത്താക്കുകയല്ലാതെ മറ്റെന്ത് വഴിയാണുള്ളത്!

കൊവിഡിനെ വെറും വ്യാജമായി വിശേഷിപ്പിക്കുകയും, വാക്‌സിന്‍ പദ്ധതിയെ കൂട്ടക്കൊലയ്ക്ക് തുല്യമായും ഉയര്‍ത്തിക്കാണിച്ച് സോഷ്യല്‍ മീഡിയ പ്രചരണം കൂടി നടത്തിയതോടെയാണ് നഴ്‌സ് ട്രേസി മക്കല്ലത്തിനെ പുറത്താക്കിയത്. സ്‌കോട്ട്‌ലണ്ടിലെ എയ്ഷയറിലുള്ള ക്രോസ്ഹൗസ് ഹോസ്പിറ്റലിലെ സഹജീവനക്കാരാണ് നഴ്‌സിനെ കുറിച്ചുള്ള വിവരങ്ങള്‍ എന്‍എച്ച്എസ് അധികൃതരുടെ ശ്രദ്ധയില്‍  പെടുത്തിയത്. 

മാസ്‌ക് ധരിക്കുന്നത് വൈറസിനെ വ്യാപിക്കാന്‍ സഹായിക്കുമെന്ന് വരെ ഇവര്‍ പ്രചരണം നടത്തി. വൈറസ് ഉണ്ടെങ്കില്‍ തന്നെ അതിനെ തോല്‍പ്പിക്കാന്‍ വൈറ്റമിനും, മിനറലുകളും മതിയെന്ന് ആളുകളോട് പറഞ്ഞത് നഴ്‌സിംഗ് & മിഡ്‌വൈഫറി കൗണ്‍സിലില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. രണ്ട് ദശകത്തോളം നീണ്ട സേവന പാരമ്പര്യമുള്ള നഴ്‌സാണ് ഈ വിധം ആരോപണങ്ങള്‍ ഉന്നയിച്ച് പുറത്താക്കപ്പെട്ടത്. 

ഈ വര്‍ഷം ആദ്യം ജോലിയില്‍ നിന്നും പുറത്താക്കിയതോടെ ട്രേസി മക്കല്ലം അപ്പീല്‍ നല്‍കി. എന്നാല്‍ ഈ അപ്പീലിലും നഴ്‌സിന് തോല്‍വി അടയേണ്ടി വന്നു. താന്‍ പറഞ്ഞതില്‍ ഒരു ഖേദവുമില്ലെന്ന നിലപാടിലാണ് ട്രേസി. എന്‍എച്ച്എസിനെ കുറിച്ച് ജീവിതത്തില്‍ ആദ്യമായി നാണക്കേട് തോന്നിയെന്നും ട്രേസി വാദിച്ചിരുന്നു. നഴ്‌സിനെ പുറത്താക്കിയെങ്കിലും എന്‍എംസി ഡാറ്റാബേസില്‍ രജിസ്റ്റേഡ് നഴ്‌സായി തന്നെയാണ് ട്രേസിയുടെ പേര് കാണിക്കുന്നത്. 




കൂടുതല്‍വാര്‍ത്തകള്‍.