ഋഷി സുനാക് ഇപ്പോള്‍ ടോറി നേതൃതെരഞ്ഞെടുപ്പിലെ ഫേവറിറ്റല്ല. ഇതിന് പ്രധാന കാരണം അദ്ദേഹം അധ്വാനിച്ച് നേടിയെടുത്ത പണമാണ്. സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കാന്‍ ധനികനായ പ്രധാനമന്ത്രിക്ക് കഴിയില്ലെന്ന തരത്തിലാണ് ലിസ് ട്രസ് പ്രചരണങ്ങള്‍ നടത്തുന്നത്. ഇതിനൊപ്പമാണ് ബോറിസ് ജോണ്‍സനെ പിന്നില്‍ നിന്നും കുത്തിയെന്ന് ട്രസ് ഉള്‍പ്പെടെ ആരോപിക്കുന്നത്.
ബോറിസ് ഗവണ്‍മെന്റില്‍ നിന്നും പിന്‍വാങ്ങാനുള്ള തന്റെ തീരുമാനത്തിന് പിന്നില്‍ പാര്‍ട്ടിയെ നാറ്റിച്ച കാരണങ്ങള്‍ തന്നെയാണെന്നാണ് സുനാക് തിരിച്ചടിക്കുന്നത്. ക്രിസ് പിഞ്ചറുടെ 'പുരുഷ പീഡനങ്ങള്‍' മറച്ചുവെയ്ക്കുന്നതിനെ അനുകൂലിക്കാതിരുന്നതും, പ്രധാനമന്ത്രിയുമായുള്ള സാമ്പത്തിക വിഷയത്തിലെ തര്‍ക്കങ്ങളുമാണ് തന്റെ രാജിയില്‍ കലാശിച്ചതെന്ന് മുന്‍ ചാന്‍സലര്‍ സ്‌കൈ ന്യൂ ചര്‍ച്ചയില്‍ വ്യക്തമാക്കി.
കഴിഞ്ഞ മാസം ഋഷി സുനാകും, സാജിദ് ജാവിദും രാജിവെച്ചതിന് പിന്നാലെ 50-ഓളം മന്ത്രിമാരാണ് രാജി സമര്‍പ്പിച്ച് ബോറിസിനെ പുറത്താക്കുന്നതിലേക്ക് വഴിയൊരുക്കിയത്. പ്രധാനമന്ത്രിയെ പിന്നില്‍ നിന്നും കുത്തിയത് മനഃപ്പൂര്‍വ്വം കണക്കുകൂട്ടി നടത്തിയ നീക്കത്തിലാണെന്ന് ബോറിസിന്റെ വിശ്വസ്തരായ കള്‍ച്ചര്‍ സെക്രട്ടറി നാദീന്‍ ഡോറീസിനെ പോലുള്ളവര്‍ സുനാകിനെ കുറ്റപ്പെടുത്തിയിരുന്നു.
സ്‌നൈ ന്യൂസ് ചര്‍ച്ചയില്‍ ചില ടോറി അംഗങ്ങള്‍ ഈ വാദം ആവര്‍ത്തിച്ചപ്പോഴാണ് ബോറിസ് ജോണ്‍സന്റെ കൊള്ളരുതായ്മകള്‍ മറന്നെങ്കില്‍ അത് ഓര്‍മ്മിപ്പിക്കാമെന്ന മട്ടില്‍ സുനാക് ആഞ്ഞടിച്ചത്. സാമ്പത്തിക വിഷയത്തില്‍ സംയുക്ത പ്രസ്താവന നടത്താന്‍ ഒരുങ്ങവെ ഇക്കാര്യത്തില്‍ തിരുത്താന്‍ കഴിയാത്ത അഭിപ്രായ വ്യത്യാസങ്ങള്‍ രൂപപ്പെട്ടതും കാരണമായെന്ന് സുനാക് കൂട്ടിച്ചേര്‍ത്തു.
'ക്രിസ് പിഞ്ചര്‍ വിഷയത്തില്‍ എന്താണ് നടന്നതെന്ന് എല്ലാവര്‍ക്കും അറിയാം. അതിലും സര്‍ക്കാര്‍ തെറ്റായ ഭാഗത്തായി, എനിക്ക് അതിനെ ന്യായീകരിക്കാന്‍ കഴിയില്ല. നിങ്ങളില്‍ ചിലര്‍ക്ക് ഇതിനെ ന്യായീകരിക്കാന്‍ സാധിച്ചേക്കാം. എന്നാല്‍ എനിക്കും 60-ഓളം മറ്റ് അംഗങ്ങള്‍ക്കും ഇത് തെറ്റായാണ് തോന്നിയത്', സുനാക് വ്യക്തമാക്കി.
എന്തായാലും ലിസ് ട്രസിനെ കൈവിട്ട് ചര്‍ച്ചയില്‍ പങ്കെടുത്ത സദസ്സ് സുനാകിനെ പിന്തുണയ്ക്കാന്‍ തയ്യാറായെന്നത് വിവിധ സര്‍വ്വെ ഫലങ്ങള്‍ക്കിടെ വ്യത്യസ്തമായ കാഴ്ചയായി.