എന്‍എച്ച്എസ് ആശുപത്രികളിലെ അത്യാഹിത വിഭാഗത്തില്‍ ചികിത്സ കിട്ടാനുള്ള കാത്തിരിപ്പില്‍ മരിക്കുന്നത് ആഴ്ച തോറും 250 പേരെന്ന് റിപ്പോര്‍ട്ട് . റോയല്‍ കോളജ് ഓഫ് എമര്‍ജന്‍സി മെഡിസിനാണ് ഞെട്ടിപ്പിക്കുന്ന കണക്ക് പുറത്തുവിട്ടത്. എ ആന്‍ഡ് ഇയിലെ കാത്തിരിപ്പിനെ 72 രോഗികളില്‍ ഒരാള്‍ വീതം മരണപ്പെടുന്നുവെന്നാണ് റോയല്‍ കോളജ് ഓഫ് എമര്‍ജന്‍സി മെഡിസിന്‍ വ്യക്തമാക്കുന്നത്.
എട്ടു മുതല്‍ 12 മണിക്കൂര്‍ വരെ നീളുന്ന വെയിറ്റിങ് സമയം കുറയ്ക്കാന്‍ പ്രധാനമന്ത്രി ഋഷി സുനാക് കഴിഞ്ഞ വര്‍ഷം ഒരു ബില്യണ്‍ പൗണ്ടിന്റെ പാക്കേജ് പ്രഖ്യാപിച്ച് നടപടി തുടങ്ങിയെങ്കിലും ഇതൊന്നും പ്രായോഗികമായി ഫലം കാണുന്നില്ലെന്നാണ് കണക്കുകള്‍ പറയുന്നത്. 14000 പേരാണ് സമയത്ത് ചികിത്സ കിട്ടാത്തതിനാല്‍ കഴിഞ്ഞ വര്‍ഷം മരിച്ചത്.
കൃത്യ സമയം അഡ്മിറ്റ് ചെയ്ത് ചികിത്സിച്ചിരുന്നെങ്കില്‍ ഒഴിവാക്കാവുന്നതായിരുന്നു ഇതില്‍ ഭൂരിപക്ഷം പേരുടേയും മരണം.
2023 ല്‍ 1.54 മില്യണ്‍ രോഗികളാണ് ചികിത്സയ്ക്കായി അത്യാഹിത വിഭാഗത്തില്‍ 12 മണിക്കൂറിലേറെ കാത്തിരുന്ന് വലഞ്ഞത്. 2022 ല്‍ ഇതു 1.66 മില്യണായിരുന്നു എന്നാണ് കണക്ക്. 2022 ല്‍ ആഴ്ചയില്‍ 268 പേരാണ് മരിച്ചത്.