ബ്രിട്ടനെ പിടിച്ചുകുലുക്കിയ സൗത്ത്‌പോര്‍ട്ട് കൊലപാതകങ്ങളിലെ കൊലയാളി ആക്‌സല്‍ റുഡാകുബാനയ്ക്ക് ചുരുങ്ങിയത് 52 വര്‍ഷം അകത്ത് കിടക്കാനുള്ള ജീവപര്യന്തം വിധിച്ച് കോടതി. സൗത്ത്‌പോര്‍ട്ടില്‍ ടെയ്‌ലര്‍ സ്വിഫ്റ്റ് ഡാന്‍സ് ക്ലാസില്‍ പങ്കെടുക്കുകയായിരുന്ന പെണ്‍കുട്ടികളെയാണ് അക്രമങ്ങളെ ആരാധിച്ചിരുന്ന ഇയാള്‍ കുത്തിക്കൊന്നത്.
ശിക്ഷ വിധിക്കുമ്പോള്‍ താന്‍ ജീവനെടുത്ത കുട്ടികളുടെ കുടുംബാംഗങ്ങളുടെ മുഖം നേരില്‍ കാണാന്‍ വിസമ്മതിച്ച 18-കാരന്‍ ജയില്‍ സെല്ലില്‍ തന്നെ തുടര്‍ന്നു. ആറ് വയസ്സുള്ള ബെബെ കിംഗ്, ഏഴ് വയസ്സുകാരി എല്‍സി ഡോട്ട് സ്റ്റാന്‍കോംബെ, ഒന്‍പത് വയസ്സുകാരി ആലിസ് ഡാ സില്‍വാ അഗ്വാര്‍ എന്നിവരെ കൊലപ്പെടുത്തിയതിനും, മറ്റ് പത്ത് പേരെ വധിക്കാന്‍ ശ്രമിച്ചതിനുമാണ് റുഡാകുബാനയ്ക്ക് ശിക്ഷ പ്രഖ്യാപിച്ചത്. ചിലപ്പോള്‍ ഇയാള്‍ ജയിലില്‍ നിന്നും ഒരു കാലത്തും പുറത്തുവരാന്‍ സാധ്യതയില്ലെന്ന് വിധി പ്രസ്താവിച്ച ജസ്റ്റിസ് ഗൂസ് പറഞ്ഞു.
ഡാന്‍സ് ക്ലാസില്‍ വെച്ച് കൂട്ടക്കൊല നടത്താനായി ടാക്‌സിയില്‍ എത്തുന്ന റുഡാകുബാനയുടെ ദൃശ്യങ്ങള്‍ കോടതിയില്‍ പ്രദര്‍ശിപ്പിച്ചു. കാറില്‍ നിന്നും ഇറങ്ങി ഹാര്‍ട്ട് സ്‌പേസ് കെട്ടിടത്തില്‍ നടന്നിരുന്ന ഡാന്‍സ് ക്ലാസിലേക്ക് ഇയാള്‍ സമാധാനപൂര്‍വ്വം നടന്നെത്തുകയും, മറ്റൊരു വാതില്‍ വഴി അകത്ത് പ്രവേശിക്കുകയുമായിരുന്നു. 30 സെക്കന്‍ഡിനകം കുട്ടികളുടെ ഉച്ചത്തിലുള്ള കരച്ചിലാണ് കേട്ടതെന്ന് ദൃക്‌സാക്ഷികള്‍ വെളിപ്പെടുത്തി.
ക്രൂരത നടപ്പാക്കുമ്പോള്‍ 18 തികഞ്ഞിരുന്നില്ലെന്ന കാരണത്താലാണ് ആജീവനാന്ത ശിക്ഷ നല്‍കുന്നത് അസാധ്യമാക്കിയതെന്ന് ജഡ്ജ് പറഞ്ഞു. ജയിലില്‍ നിന്നും പുറത്തിറങ്ങുന്നതിന് മുന്‍പ് കൊലയാളിക്ക് പരോള്‍ ബോര്‍ഡിനെ അഭിമുഖീകരിക്കേണ്ടി വരും. 13 ജീവപര്യന്തങ്ങളും, റിസിന്‍ വിഷം ഉത്പാദിപ്പിച്ചതിന് 12 വര്‍ഷവും ശിക്ഷയാണ് ലഭിച്ചത്. ഈ വിഷം കൂടുതല്‍ ശുദ്ധീകരിച്ചാല്‍ 12,500 പേരെ വരെ കൊല്ലാന്‍ കഴിയുമെന്ന് ഒരു വിദഗ്ധന്‍ മൊഴി നല്‍കിയിരുന്നു. കൂടാതെ അല്‍ ഖ്വായ്ദ മാനുവലും, കത്തികളും കൈവശം വച്ചതിന് 18 മാസത്തെ ശിക്ഷയും ചേര്‍ത്താണ് വിധിച്ചത്.