ബ്രിട്ടനിലെ സ്ഥാപനങ്ങള്‍ പുതിയ ജോലിക്കാരെ എടുക്കുന്നതില്‍ റെക്കോര്‍ഡ് കുറവ്. ലേബര്‍ ഗവണ്‍മെന്റ് പ്രഖ്യാപിച്ച നികുതി വര്‍ദ്ധനവുകളും, ജോലിക്കാരുടെ അവകാശ ബില്ലുകളും ചേര്‍ന്ന് ബിസിനസ്സുകള്‍ക്ക് ആഘാതം ഏല്‍പ്പിക്കുന്ന ഘട്ടത്തിലാണ് ജോലിക്ക് ആളെ എടുക്കുന്നതില്‍ നിന്നും സ്ഥാപനങ്ങള്‍ പിന്‍വലിയുന്നത്.
25 ബില്ല്യണ്‍ പൗണ്ടിന്റെ നികുതി റെയ്ഡുകളാണ് ബിസിനസ്സുകള്‍ക്ക് മേല്‍ ഗവണ്‍മെന്റ് അടിച്ചേല്‍പ്പിച്ചത്. ഇതിന് പുറമെ എംപ്ലോയ്‌മെന്റ് നിയമങ്ങള്‍ പരിഷ്‌കരിക്കാനുള്ള ആലോചനയും പുരോഗമിക്കുന്നു. ഈ ഘട്ടത്തിലാണ് അടുത്ത മൂന്ന് മാസത്തില്‍ റിക്രൂട്ട്‌മെന്റ് കുറയ്ക്കാന്‍ എംപ്ലോയര്‍മാര്‍ ആലോചിക്കുന്നതായി ചാര്‍ട്ടേര്‍ഡ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പേഴ്‌സണല്‍ & ഡെവലപ്‌മെന്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ കണക്കുകള്‍ രേഖപ്പെടുത്താന്‍ തുടങ്ങിയ ശേഷമുള്ള ഏറ്റവും കുറഞ്ഞ നിലയിലാണ് ഇത് എത്തിയിരിക്കുന്നത്.
യുകെ എംപ്ലോയ്‌മെന്റ് 12 വര്‍ഷത്തെ താഴ്ചയിലാണ് എത്തിയതെന്ന് അക്കൗണ്ടിംഗ് സ്ഥാപനമായ ബിഡിഒ അനാലിസിസ് വ്യക്തമാക്കുന്നു. ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ് നാഷണല്‍ ഇന്‍ഷുറന്‍സ് കോണ്‍ട്രിബ്യൂഷന്‍ വര്‍ദ്ധിപ്പിച്ചതും, മിനിമം വേജ് വര്‍ദ്ധന നടപ്പാക്കിയതും ചേര്‍ന്നാണ് ഈ തിരിച്ചടി സമ്മാനിച്ചത്.
പിടിച്ചുനില്‍ക്കാനുള്ള തത്രപ്പാടുകള്‍ക്കിടെ ബിസിനസ്സുകള്‍ക്ക് നിക്ഷേപിക്കാനും, പദ്ധതികള്‍ നടപ്പാക്കാനും കഴിയാത്ത സ്ഥിതിയാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. എംപ്ലോയര്‍ കോണ്‍ട്രിബ്യൂഷന്‍ വര്‍ദ്ധിപ്പിച്ച നടപടി വലിയ ഭാരമാണ് സ്ഥാപനങ്ങള്‍ക്ക് സമ്മാനിക്കുന്നതെന്നാണ് ആരോപണം.
ഇതിന് പുറമെ മിനിമം വേജ് 6.7 ശതമാനം വര്‍ദ്ധിപ്പിച്ച് മണിക്കൂറിന് 12.21 പൗണ്ട് എന്ന നിലയിലെത്തിച്ചു. ഇതുകൂടാതെ തൊഴിലാളികളുടെ അവകാശങ്ങള്‍ വര്‍ദ്ധിപ്പിക്കാനുള്ള നടപടികള്‍ ഉപപ്രധാനമന്ത്രി ആഞ്ചെല റെയ്‌നര്‍ പാര്‍ലമെന്റില്‍ നടത്തുകയാണ്.