കൊല്‍ക്കത്തയെ ഞെട്ടിച്ച ബലാത്സംഗ കേസിലെ പ്രധാന പ്രതിയായ മനോജിത് മിശ്ര വിദ്യാര്‍ഥികള്‍ക്കിടയില്‍ പേടിസ്വപ്നമായിരുന്നുവെന്ന് വെളിപ്പെടുത്തല്‍. കൊല്‍ക്കത്ത ലോ കോളേജിലെ മുന്‍ വിദ്യാര്‍ത്ഥിയാണ് പഠനകാലത്തും പിന്നീട് കരാര്‍ ജീവനക്കാരനായും തിരിച്ച് മനോജിത് മിശ്ര ക്യാംപസിലെത്തിയപ്പോഴും വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ഭയമുണ്ടായിരുന്നതായി എന്‍ഡിടിവിയോട് പ്രതികരിച്ചത്. വിദ്യാര്‍ത്ഥിനികളുടെ ചിത്രങ്ങള്‍ എടുത്ത ശേഷം അത് മോര്‍ഫ് ചെയ്ത് വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ പ്രചരിപ്പിക്കുന്നതും വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി ദുരുപയോഗിക്കുന്നതും മനോജിത് മിശ്ര പതിവായി എന്ന രീതിയില്‍ ചെയ്തിരുന്ന കാര്യമാണെന്നാണ് ആരോപണം.
ക്ലാസുകളില്‍ ഇരിക്കുമ്പോള്‍ ഉണ്ടാവുന്ന അപമാനം ഭയന്ന് വിദ്യാര്‍ത്ഥികള്‍ ക്ലാസുകളില്‍ കയറാന്‍ പോലും മടിച്ചിരുന്നുവെന്നാണ് വെളിപ്പെടുത്തല്‍. മനോജിത് മിശ്രയ്ക്ക് എതിരെ നിരവധി പരാതികള്‍ ക്യാംപസിലുണ്ടായിരുന്നു. 2019ല്‍ കോളേജില്‍ വച്ച വിദ്യാത്ഥിനിയെ അപമാനിക്കാന്‍ ശ്രമിക്കുകയും വസ്ത്രം വലിച്ച് കീറാന്‍ ശ്രമിക്കുകയും ചെയ്തു. 2024ല്‍ സുരക്ഷാ ജീവനക്കാരനെ മര്‍ദ്ദിച്ച് അവശനാക്കി കോളേജില്‍ അക്രമാന്തരീക്ഷം സൃഷ്ടിച്ചു. മനോജിത് മിശ്രയെ മാംഗോ മിശ്ര എന്ന പേരിലായിരുന്നു ക്യാംപസില്‍ അറിയപ്പെട്ടിരുന്നു.
മനോജിത് മിശ്രയുടെ രാഷ്ട്രീയ സ്വാധീനം ഭയന്ന് ആരും പ്രതികരിച്ചില്ല. മോഷണക്കുറ്റമടക്കം ഇയാള്‍ക്കെതിരെയുണ്ട്. എഫ്‌ഐആറുകള്‍ രജിസ്റ്റര്‍ ചെയ്‌തെങ്കിലും തുടര്‍നടപടിയുണ്ടായില്ല. ഇയാളുടെ മുന്നില്‍പ്പെടാതിരിക്കാന്‍ പെണ്‍കുട്ടികള്‍ ക്ലാസുകള്‍ പോലും ഉപേക്ഷിച്ചു. പലരും പാതിവഴിയില്‍ പഠനം നിര്‍ത്തുകയും ചെയ്തുവെന്നാണ് ഉയരുന്ന ആരോപണം. കോളജില്‍നിന്ന് പഠിച്ചിറങ്ങിയ ശേഷം കരാര്‍ ജീവനക്കാരനായി തിരിച്ചെത്തിയ പൂര്‍വ്വ വിദ്യാര്‍ത്ഥിയായ മനോജിത് മിശ്രയെ വിദ്യാര്‍ത്ഥികളെല്ലാം ഭയപ്പെട്ടിരുന്നു. കാളിഘട്ട് ക്ഷേത്രത്തിലെ പൂജാരിയായ മനോജിത് മിശ്രയുടെ പിതാവ് അടക്കം ഇയാളെ ഉപേക്ഷിച്ചിരുന്നുവെന്നാണ് പൂര്‍വ്വ വിദ്യാര്‍ത്ഥി എന്‍ഡി ടിവിയോട് വിശദമാക്കിയത്. നിയമവിദ്യാര്‍ഥിനി കൂട്ടബലാല്‍സംഗത്തിനിരയായതുമായി ബന്ധപ്പെട്ട് നാല് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.