
















18-കാരന്‍ ഹെന്‍ട്രി നൊവാകിനെ കൊലപ്പെടുത്തിയ കേസ് ബ്രിട്ടനില്‍ പുതിയ കലാപത്തിന് തിരികൊളുത്തിയിരിക്കുകയാണ്. സിഖുകാരന്‍ വിക്രം ദിഗ്വയാണ് വിദ്യാര്‍ത്ഥിയെ യാതൊരു കാരണവുമില്ലാതെ കുത്തിവീഴ്ത്തിയത്. സ്ഥലത്തെത്തിയ പോലീസിനോട് താന്‍ വംശവെറിക്ക് ഇരയായെന്ന് ദിഗ്വ പറഞ്ഞതോടെ കുത്തേറ്റ് ചോരവാര്‍ന്ന് കിടന്നവനെ അറസ്റ്റ് ചെയ്ത 'പോലീസ് ബുദ്ധിയാണ്' കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കിയത്.
ചോര വാര്‍ന്ന് കിടക്കുമ്പോഴും കൈയാമം വെച്ചതിനെ തുടര്‍ന്ന് ഹെന്‍ട്രി നൊവാക് വഴിയില്‍ കിടന്ന് മരിച്ചതാണ് വിവാദത്തിന് ഇടയാക്കിയത്. ഇപ്പോള്‍ സിഖുകാര്‍ ഉള്‍പ്പെടെ കുടിയേറ്റക്കാര്‍ക്ക് എതിരായ വിദ്വേഷമായി ഇത് വളരുമെന്ന ആശങ്കയാണുള്ളത്. ഇതിനിടെ കേസില്‍ ആദ്യമായി ദിഗ്വയുടെ കുടുംബം പ്രതികരണവുമായി രംഗത്തെത്തി. 
കേസ് രണ്ട് കുടുംബങ്ങളെയാണ് നശിപ്പിച്ചതെന്ന് ദിഗ്വയുടെ മുത്തശ്ശി പ്രതികരിച്ചു. തങ്ങള്‍ പ്രതിഷേധങ്ങളെ ഭയന്നാണ് ഇപ്പോള്‍ ജീവിക്കുന്നതെന്ന് ഇവര്‍ വെളിപ്പെടുത്തി. ചില കുടുംബാംഗങ്ങള്‍ ഇപ്പോള്‍ ഒളിവിലാണ് കഴിയുന്നതെന്നും മുത്തശ്ശി ബിംല കൗര്‍ പറയുന്നു. കുടുംബത്തെ മുഴുവന്‍ ബുദ്ധിമുട്ടിപ്പിച്ചിരുന്ന മകനായിരുന്നു ദിഗ്വ. എന്നാലും അവനെ പിന്തുണയ്ക്കാതിരിക്കാന്‍ കഴിയില്ല. മകനെ സംരക്ഷിക്കാന്‍ ഏതൊരു അമ്മയും ചെയ്യുന്നതാണ് ഇവരും ചെയ്തത്, കൗര്‍ അവകാശപ്പെട്ടു.
അതേസമയം വ്യാജ വംശവെറി ആരോപിച്ചപ്പോള്‍ കുറ്റവാളിക്ക് പകരം ഇരയെ അറസ്റ്റ് ചെയ്ത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് എതിരെ നടപടി എടുക്കണമെന്ന് കണ്‍സര്‍വേറ്റീവുകള്‍ ആവശ്യപ്പെട്ടു. ഇന്‍ഡിപെന്‍ഡന്റ് ഓഫീസ് ഫോര്‍ പോലീസ് കണ്ടക്ട് നൊവാകിന്റെ മരണത്തിലേക്ക് നയിച്ച കാരണങ്ങള്‍ മാത്രമാണ് അന്വേഷിക്കുന്നത്. പോലീസുകാരുടെ പെരുമാറ്റത്തെ കുറിച്ച് അന്വേഷണം നടക്കുന്നുമില്ല. സൗത്താംപ്ടണില്‍ പ്രതിഷേധങ്ങള്‍ അരങ്ങേറുകയാണ്.