CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 44 Minutes 24 Seconds Ago
Breaking Now

ചാറ്റ് ജിപിടി ഉപയോഗിച്ച് പ്രമുഖ ഒടിടി പ്ലാറ്റ്ഫോമിനെതിരെ വന്‍ സൈബര്‍ ആക്രമണം ; 13 ലക്ഷം പേരുടെ വിവരങ്ങള്‍ ചോര്‍ന്നു; 15 കാരനായ കുട്ടി അറസ്റ്റില്‍

കഴിഞ്ഞ വര്‍ഷം നവംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.

എഐ പ്ലാറ്റ്‌ഫോമായ ചാറ്റ് ജിപിടി ഉപയോഗിച്ച് പ്രമുഖ ഒടിടി പ്ലാറ്റ്ഫോമിനെതിരെ വന്‍ സൈബര്‍ ആക്രമണം നടത്തിയ 15-കാരന്‍ ജപ്പാനില്‍ അറസ്റ്റിലായി. പ്രശസ്ത അനിമേഷന്‍ സ്ട്രീമിംഗ് പ്ലാറ്റ്ഫോമായ 'ബന്ദായ് ചാനലിന്റെ' സെര്‍വറുകള്‍ ഹാക്ക് ചെയ്ത്, 46000-ലധികം വരിക്കാരുടെ അക്കൗണ്ടുകള്‍ റദ്ദാക്കിയതിനാണ് ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിയെ ടോക്കിയോ പോലീസ് അറസ്റ്റ് ചെയ്തത്. വ്യാവസായിക പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്തിയെന്ന കുറ്റമാണ് ഒന്‍പതാം ക്ലാസ് മുതല്‍ പ്രോഗ്രാമിംഗ് സ്വയം പഠിച്ച ഈ കൗമാരക്കാരനെതിരെ ചുമത്തിയിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷം നവംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ബന്ദായ് ചാനലിന്റെ സെര്‍വറിലെ സുരക്ഷാ പിഴവുകള്‍ കുട്ടി കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് സൈബര്‍ ആക്രമണത്തിന് ആവശ്യമായ കോഡിംഗുകള്‍ തയ്യാറാക്കാന്‍ കുട്ടി ചാറ്റ് ജിപിടിയുടെ സഹായം തേടി. ചാറ്റ് ജിപിടി വഴി നിര്‍മ്മിച്ച പ്രത്യേക പ്രോഗ്രാം ഉപയോഗിച്ച് സെര്‍വറില്‍ അനധികൃതമായി കടന്നുകയറിയ കുട്ടി, 46812 വരിക്കാരുടെ അക്കൗണ്ടുകള്‍ ഒന്നിനുപുറകെ ഒന്നായി റദ്ദാക്കുകയായിരുന്നു. സെര്‍വര്‍ ബ്ലോക്ക് ചെയ്യാതിരിക്കാന്‍ 30-ലധികം തവണയാണ് കുട്ടി സ്വന്തം ഐപി അഡ്രസ് മാറ്റിമാറ്റി ഉപയോഗിച്ചത്.

സൈബര്‍ ആക്രമണത്തെ തുടര്‍ന്ന് കമ്പനിക്ക് ഒടിടി സ്ട്രീമിംഗ് സേവനങ്ങള്‍ ഒരു മാസത്തിലധികം പൂര്‍ണ്ണമായി നിര്‍ത്തിവെക്കേണ്ടി വന്നു. ഏകദേശം 13.6 ലക്ഷം ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങള്‍ (ഇമെയില്‍ വിലാസങ്ങള്‍, നിക്ക്‌നെയിമുകള്‍) ചോര്‍ന്നതായാണ് സംശയം. എന്നാല്‍ ഉപഭോക്താക്കളുടെ ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങളോ മറ്റ് ബാങ്കിംഗ് വിവരങ്ങളോ ചോര്‍ന്നിട്ടില്ലെന്ന് കമ്പനി വ്യക്തമാക്കി. അറസ്റ്റിലായ കുട്ടി കുറ്റം സമ്മതിച്ചിട്ടുണ്ട്. ബന്ദായ് കമ്പനിയോട് തനിക്ക് യാതൊരുവിധ മുന്‍വൈരാഗ്യവും ഇല്ലായിരുന്നുവെന്നും, ഡാറ്റാ ട്രാഫിക് പരിശോധിച്ചപ്പോള്‍ സെര്‍വറില്‍ കണ്ട സുരക്ഷാ പിഴവ് തനിക്ക് ചൂഷണം ചെയ്യാന്‍ സാധിക്കുമോ എന്ന് വെറുതെ പരീക്ഷിച്ചു നോക്കിയതാണെന്നും കുട്ടി പോലീസിനോട് പറഞ്ഞു.

 




കൂടുതല്‍വാര്‍ത്തകള്‍.