
















മുന്‍ പരമോന്നത നേതാവ് അലി ഖമേനിയുടെ ഭൗതികശരീരം പൊതുദര്‍ശനത്തിന് വെച്ചിരിക്കുന്ന ടെഹ്‌റാനിലെ ഗ്രാന്‍ഡ് മൊസല്ലയിലേക്ക് ഇറാനിയന്‍ ദേശീയപതാകകളേന്തി ജനലക്ഷങ്ങള്‍ ഒഴുകിയെത്തുകയാണ്.ശിയാ വിലാപഗാനങ്ങള്‍ തലസ്ഥാന നഗരിയില്‍ മുഴങ്ങുമ്പോള്‍, പതിനായിരക്കണക്കിന് ആളുകള്‍ അന്തിമോപചാരം അര്‍പ്പിക്കാന്‍ ക്ഷമയോടെ കാത്തുനില്‍ക്കുന്നു. ദേശീയപതാകകളും കറുത്ത ദുഃഖപതാകകളും മതചിഹ്നങ്ങളും കൊണ്ട് അലങ്കരിച്ചിരിക്കുന്ന നഗരത്തിലെ പ്രധാനവീഥികളില്‍, വന്‍ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ സന്നദ്ധപ്രവര്‍ത്തകരെയും വിന്യസിച്ചിട്ടുണ്ട്. അന്ത്യാഞ്ജലിക്കെത്തുന്നവരുടെ എണ്ണം ദശലക്ഷങ്ങള്‍ കടക്കുമെന്നാണ് അധികൃതരുടെ വിലയിരുത്തല്‍.
1989 മുതല്‍ ഇറാന്റെ പരമോന്നത നേതാവായിരുന്ന ഖമേനി, ഫെബ്രുവരി 28-ന് നടന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഇസ്രയേല്‍ അമേരിക്ക സംയുക്ത വ്യോമാക്രമണത്തിലാണ് കൊല്ലപ്പെട്ടത്. അദ്ദേഹത്തിന് നല്‍കുന്ന യാത്രയയപ്പ് ടെഹ്‌റാനെ ദുഃഖത്തിന്റെയും ഭക്തിയുടെയും രാഷ്ട്രീയ പ്രതീകാത്മകതയുടെയും നഗരമാക്കി മാറ്റിയിരിക്കുകയാണ്.
എന്നാല്‍ ഈ അന്തരീക്ഷത്തിനിടയിലും മറ്റൊരു ദൃശ്യവും ശ്രദ്ധനേടുന്നു. മിനാബിലെ ഒരു പെണ്‍കുട്ടികളുടെ സ്‌കൂളിന് നേരെയുണ്ടായതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട അമേരിക്കന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി പറയപ്പെടുന്ന 150-ലധികം കുട്ടികളുടെ ചിത്രങ്ങളുള്ള പോസ്റ്ററുകള്‍ ടെഹ്‌റാനിലെ വിവിധ ഭാഗങ്ങളില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ദുഃഖബാനറുകള്‍ക്കൊപ്പമുള്ള ഈ ചിത്രങ്ങള്‍, രാജ്യത്തിന്റെ ഏറ്റവും ശക്തനായ നേതാക്കളിലൊരാളെ യാത്രയയക്കുമ്പോഴും സമീപകാല യുദ്ധത്തിന്റെ മുറിവുകള്‍ ഇപ്പോഴും മാഞ്ഞിട്ടില്ലെന്ന സന്ദേശമാണ് നല്‍കുന്നത്.
ടെഹ്‌റാനില്‍ നിന്നുള്ള ഖമേനിയുടെ അന്ത്യയാത്ര തിങ്കളാഴ്ച ഖോമിലേക്ക് നീങ്ങും. തുടര്‍ന്ന് ഇറാഖിലെ വിശുദ്ധ നഗരങ്ങളായ നജഫിലേക്കും കര്‍ബലയിലേക്കും കൊണ്ടുപോകും. ജൂലൈ 9-ന് മഷ്ഹദില്‍ ഖമേനിയെ ഔദ്യോഗികമായി സംസ്‌കരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.