
















കോക്രോച്ച് ജനത പാര്‍ട്ടിയുടെ ജെന്‍സി പ്രക്ഷോഭം ഇന്ന് ഇന്ത്യയെ മുഴുവന്‍ പിടിച്ചുലക്കുകയാണ്. തിയതിയും സമയവും ആള്‍ക്കാരുമൊന്നും മുന്‍കൂട്ടി പ്ലാന്‍ ചെയ്യാത്ത സമരം. പാട്ടുപാടിയും മുദ്രാവാക്യം വിളിച്ചും യുവാക്കള്‍ സര്‍ക്കാരില്‍ നിന്ന് നീതി തേടുകയാണ്. ഇവിടെ സമരം ചെയ്യുന്ന യുവാക്കളുടെ മുഖത്ത് ഭീതിയല്ല മറിച്ച് ആത്മവിശ്വാസത്തോടെ പൊരുതാനുള്ള ആര്‍ജ്ജവമാണ് കാണുന്നത്.
കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് രാജ്യത്ത് കുറഞ്ഞത് 93 വിദ്യാര്‍ത്ഥികള്‍ ജീവനൊടുക്കിയതായിട്ടാണ് ഔദ്യോഗിക കണക്കുകള്‍. ഇതിലും കൂടുതല്‍ കേസുകളുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. അഞ്ചു വര്‍ഷത്തിനിടെ മരണനിരക്കില്‍ ഏഴിരട്ടിയാണ് വര്‍ദ്ധിച്ചത്. ഇരുപതു ലക്ഷത്തിലേറെ വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കുന്ന ഇത് ഒരു കേവല പരീക്ഷയല്ല ഒരു തലമുറയുടെ ജീവിതവും പ്രതീക്ഷയുമാണ്.
നീറ്റ് ഉള്‍പ്പെടെ രാജ്യത്തെ മത്സര പരീക്ഷകളുടെ ചോദ്യപേപ്പര്‍ ചോര്‍ച്ച തടയാന്‍ കര്‍ശന നിയമ നിര്‍മ്മാണമാണ് സര്‍ക്കാര്‍ നടപ്പാക്കാനൊരുങ്ങുന്നത്. പ്രതിയാകുന്നവര്‍ക്ക് പത്തുവര്‍ഷം തടവും പത്തുകോടി പിഴയും ചുമത്താന്‍ വ്യവസ്ഥ ചെയ്യുന്ന കരട് ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി. ഫാസ്റ്റ് ട്രാക്ക് കോടതിയിലൂടെ അതിവേഗ വിചാരണയും ഉറപ്പാക്കി.
എങ്കിലും 22.8 ലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ എഴുതിയ നീറ്റ് മെഡിക്കല്‍ പ്രവേശനപരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ന്നതില്‍ സര്‍ക്കാരിനെ കൊണ്ട് സമാധാനം പറയിപ്പിക്കാതെ പിന്നോട്ടില്ലെന്ന നിലപാടിലാണ് കോക്രോച്ച് ജനത പാര്‍ട്ടി. കേ്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്റെ രാജിയാണ് വിദ്യാര്‍ത്ഥികളുടെ പ്രധാന ആവശ്യം. ഇനി പരീക്ഷാ സമ്പ്രദായത്തില്‍ വീഴ്ചയുണ്ടാകാതിരിക്കാന്‍ ശക്തമായ നടപടിയാണ് സമരക്കാര്‍ ആവശ്യപ്പെടുന്നത്. സോഷ്യല്‍മീഡിയയിലൂടെ പടര്‍ന്നു കയറിയ പ്രതിഷേധാഗ്നി സര്‍ക്കാരിന് മേല്‍ കടുത്ത സമ്മര്‍ദ്ദമുണ്ടാക്കുമ്പോള്‍ ഇനിയുള്ള ജെന്‍സികളുടെ നീക്കം നിര്‍ണ്ണായകമാകും. രാജ്യത്തെ യുവാക്കളുടെ ശബ്ദം ഉയര്‍ന്നു കേള്‍ക്കുമ്പോള്‍ അത് കേട്ടില്ലെന്ന് നടിക്കാന്‍ നേതൃത്വത്തിനാവില്ല. ആ ശബ്ദം ആഞ്ഞടിക്കുമ്പോള്‍ എത്ര ലാത്തി കൊണ്ട് നേരിടാന്‍ നോക്കിയാലും തടുക്കാനാകില്ലെന്ന് തെളിഞ്ഞു കഴിഞ്ഞു. ജനാധിപത്യത്തില്‍ സമരത്തെ അടിച്ചമര്‍ത്താന്‍ എത്ര ശ്രമിച്ചാലും അത് ഉയര്‍ന്നു കേള്‍ക്കുക തന്നെ ചെയ്യും. കാരണം യുവാക്കളെ വെറും പാറ്റകളായി തള്ളണ്ട, ഈ സമരം ഒരു മുന്നറിയിപ്പു തന്നെയാണ്, ഭാവി തലമുറയ്ക്കുള്ള ഒരു കരുതലു കൂടിയാണ്.