
















യൂറോപ്പിന്റെ രാജാക്കന്‍മാര്‍ ലോകം കീഴടക്കി. മെറ്റ്‌ലൈഫ് സ്റ്റേഡിയത്തില്‍ ലയണല്‍ മെസി കപ്പുയര്‍ത്തുമെന്ന് പ്രതീക്ഷിച്ചെത്തിയ ആരാധകര്‍ക്ക് മുന്നില്‍ സ്‌പെയിന്‍ നടത്തിയ അഴിഞ്ഞാട്ടത്തില്‍ അര്‍ജന്റീന പൂര്‍ണ്ണമായും നിഷ്പ്രഭമായി. എക്‌സ്ട്രാ ടൈമില്‍ ഫെറാന്‍ ടോറസ് അടിച്ചുകയറ്റിയ ഗോളിലാണ് 1-0'നാണ് സ്‌പെയിന്‍ ലോകകിരീടം ഉയര്‍ത്തിയത്.
ഗോള്‍ കീപ്പര്‍ എമി മാര്‍ട്ടിനെസിന്റെ റെക്കോര്‍ഡ് സേവുകള്‍ മാത്രമാണ് അര്‍ജന്റീനയെ വമ്പന്‍ നാണക്കേടില്‍ നിന്നും രക്ഷിച്ചത്. അവസാന നിമിഷത്തില്‍ കളിച്ചുകയറുന്ന അര്‍ജന്റീനയെ മൈതാനത്ത് കണ്ടില്ല. മെസി നടത്തുന്ന രക്ഷാപ്രവര്‍ത്തനം പ്രതീക്ഷിച്ച ആരാധകര്‍ക്ക് സൂപ്പര്‍താരത്തിന്റെ നിഴല്‍ പോലും കാണാന്‍ കഴിഞ്ഞില്ല. 
തുടര്‍ച്ചയായി രണ്ടാം ലോകകിരീടം നേടാമെന്ന മോഹത്തില്‍ കളത്തിലിറങ്ങിയ മെസിയെയും, സംഘത്തെയും അക്ഷരാര്‍ത്ഥത്തില്‍ സ്‌പെയിന്‍ വരിഞ്ഞുകെട്ടി. മുഴുവന്‍ സമയക്കളിയില്‍ കൃത്യമായി ഒരു ഷോട്ടെടുക്കാന്‍ പോലും അര്‍ജന്റീനയ്ക്ക് സാധിച്ചില്ല. മറുഭാഗത്ത് തിരമാല പോലെ ആഞ്ഞടിച്ച സ്‌പെയിന്റെ ഷോട്ടുകള്‍ക്ക് മുന്നില്‍ മതില്‍കെട്ടി കോട്ട കാത്തത് മാര്‍ട്ടിനെസാണ്.
കളി മോശമായതിന്റെ എല്ലാ രോഷവും അര്‍ജന്റീനയുടെ താരങ്ങള്‍ പ്രകടമാക്കി. എന്‍സോ ഫെര്‍ണാണ്ടസ് ചുവപ്പ് കാര്‍ഡ് കിട്ടി പുറത്തേക്ക് മടങ്ങി. ഫൈനല്‍ മത്സരത്തില്‍ വിധിയെഴുത്ത് ഷൂട്ടൗട്ടിലാകുമെന്ന് കരുതി ഇരിക്കവെയാണ് ആ ഷോട്ട് പിറന്നത്. എക്‌സ്ട്രാ ടൈമിന്റെ രണ്ടാം പകുതി 39 സെക്കന്‍ഡുകള്‍ പിന്നിട്ടിരിക്കവെ ഫെറാന്‍ ടോറസ് തൊടുത്ത ഷോട്ട് തടയാന്‍ അതുവരെ രക്ഷകനായി നിലകൊണ്ട മാര്‍ട്ടിനെസിന് സാധിച്ചില്ല.
10 പേരുമായി കളിച്ച അര്‍ജന്റീനയെ തകര്‍ത്തെറിഞ്ഞ് 16 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സ്‌പെയിന്‍ വീണ്ടും ലോകകിരീടം ഉയര്‍ത്തി, ഞങ്ങളാണ് ബെസ്റ്റ് എന്ന് ലോകത്തോട് വിളിച്ചുപറഞ്ഞുകൊണ്ട്!