CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 51 Minutes 36 Seconds Ago
Breaking Now

കൃത്രിമ കാലുപയോഗിച്ച് തന്നാലാവും വിധം പ്രളയ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ആവശ്യസാധനങ്ങള്‍ കയറ്റി അയക്കുന്ന ശ്യാംകുമാറിനെ അഭിനന്ദിച്ച് ആരോഗ്യമന്ത്രി ; യുവാവിന്റെ ചികിത്സാ ചിലവ് സര്‍ക്കാര്‍ ഏറ്റെടുക്കും

മഴക്കെടുതി മൂലം ദുരിതം അനുഭവിക്കുന്നവര്‍ക്ക് കൈത്താങ്ങായി എത്തിയത് സംസ്ഥാനത്തിനകത്തു നിന്നും പുറത്തുനിന്നുമായി നിരവധി പേരാണ്. എല്ലാവരും തങ്ങള്‍ക്കാവുന്ന വിധം സഹായങ്ങളാണ് ചെയ്തുകൊണ്ടിരിക്കുന്നത്.

കൃത്രിമ കാലുപയോഗിച്ച് തന്നാലാവും വിധം പ്രളയ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ആവശ്യമായ സാധനങ്ങള്‍ കയറ്റി അയയ്ക്കുന്ന ശ്യാംകുമാറിന്റെ പ്രവര്‍ത്തി സോഷ്യല്‍മീഡിയയില്‍ കൈയ്യടി വാങ്ങിയിരുന്നു. സംഭവത്തില്‍ യുവാവിനെ സഹായിക്കാന്‍ രംഗത്തെത്തിയിരിക്കുകയാണ് സര്‍ക്കാര്‍

ആരോഗ്യമന്ത്രി ശൈലജ ടീച്ചറിന്റെ പോസ്റ്റിങ്ങനെ

കൃത്രിമ കാലുപയോഗിച്ച് തന്നാലാവും വിധം പ്രളയ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ആവശ്യസാധനങ്ങള്‍ കയറ്റി അയക്കുന്ന ശ്യാംകുമാറെന്ന എം.ജി കോളേജ് വിദ്യാര്‍ഥിയെക്കുറിച്ച് സോഷ്യല്‍ മീഡിയയിലൂടെ അറിയാന്‍ സാധിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ കിഡ്‌നി സംബന്ധമായ ഗുരുതര രോഗത്തിന് ചികിത്സ തേടുന്ന ആ ചെറുപ്പകാരനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിനായി അപ്പോള്‍ തന്നെ ശ്യാമിനെ ചികിത്സിക്കുന്ന ഡോക്ടറുമായി ബന്ധപ്പെടുകയും ചികിത്സാകാര്യങ്ങളെക്കുറിച്ച് അന്വേഷിക്കുകയും ചെയ്തു.

എന്നെ ഏറ്റവും കൂടുതല്‍ അമ്പരപ്പിച്ചത് ശ്യാംകുമാറിനെ ചികിത്സിക്കുന്ന ഡോക്ടറുടെ വാക്കുകളായിരുന്നു. ഡോക്ടറുടെ വാക്കുകള്‍ ഇങ്ങനെ

'ശ്യാംകുമാര്‍ എന്നെ എന്നും അതിശയിപ്പിച്ചുകൊണ്ടിരിക്കുന്ന ചെറുപ്പക്കാരനാണ്. ഇത്രയും പോസിറ്റീവ് ആയ ഒരു രോഗിയെ ഞാന്‍ ഇതുവരെ കണ്ടിട്ടില്ല. മറ്റു രോഗികളോട് ഇടപഴകും പോലെയല്ല ശ്യാംകുമാറിനോട് സംസാരിക്കുമ്പോള്‍, ആ ചെറുപ്പക്കാരന്റെ ജീവിതത്തോടുള്ള കാഴ്ചപ്പാട് മറ്റുള്ളവര്‍ക്ക് മാതൃകയാണ്. ശരിക്കും ഒരു ഡോക്ടറെന്ന നിലയില്‍ എനിക്ക് അഭിമാനമുണ്ട്'.

വളരെയധികം ആവേശത്തോടു കൂടിയാണ് ഡോക്ടര്‍ ശ്യാമിനെ കുറിച്ച് പറഞ്ഞു നിര്‍ത്തിയത്. ഈ ശാരീരിക ക്ലേശങ്ങള്‍ക്കിടയിലും ശ്യാം സൈക്ലിംഗ് നടത്തുമെന്നതും എന്നെ ഏറെ വിസ്മയിപ്പിച്ചു. തികഞ്ഞ ഇച്ഛാശക്തിയാണ് ശ്യാമിന്റെ പ്രത്യേകത. അത് തന്നെയാണ് ഈ ചെറുപ്പക്കാരന്റെ കരുത്തും എന്ന് മനസിലാക്കാന്‍ സാധിച്ചു.

രോഗവിവരങ്ങളെക്കുറിച്ച് ഏറെനേരം ഡോക്ടറുമായി സംസാരിച്ചു. ശ്യാമിന്റെ എല്ലാ ചികിത്സയും സൗജന്യമായി നല്‍കുവാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ശസ്ത്രക്രിയ ആവശ്യമായി വരുന്ന സാഹചര്യത്തില്‍ ചികിത്സാചെലവ് സര്‍ക്കാര്‍ വഹിക്കുകയും അതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്യും. ശ്യാമിന്റെ രോഗം എത്രയും പെട്ടെന്ന് ഭേദമാവട്ടെയെന്നും, ഇനിയും കൂടുതല്‍ സാമൂഹ്യപ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനാവാന്‍ അദ്ദേഹത്തിന് സാധിക്കട്ടെയെന്നും ആശംസിക്കുന്നു.

 

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.