അയോധ്യയില്‍ രാമക്ഷേത്രത്തിന്റെ ശിലാസ്ഥാപനം പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുമ്പോള്‍ മുഖ്യപ്രതിപക്ഷമായ കോണ്‍ഗ്രസ് മരുവശത്ത് ബിജെപിയെ മറികടന്ന് സന്തോഷം പ്രകടിപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു. രാമന്‍ ജനിച്ചതിന് തെളിവില്ലെന്ന് മുന്‍പ് പറഞ്ഞ രാഹുല്‍ ഗാന്ധി രാമനെ മര്യാദാപുരുഷോത്തമനാക്കി നടത്തിയ ട്വീറ്റും, പ്രിയങ്ക ഗാന്ധിയുടെ വാക്കുകളും ഇതിന് ഉദാഹരണങ്ങളായി. എന്നാല്‍ പൊടുന്നനെയുള്ള ഈ മാറ്റത്തിന് പിന്നിലെ തേജോവികാരം എന്തെന്ന് ചിലര്‍ക്കെങ്കിലും സംശയം തോന്നിയേക്കാം.
മുസ്ലീം അനുകൂല പാര്‍ട്ടി എന്ന 'ചീത്തപ്പേര്' മാറ്റാനുള്ള ശ്രമങ്ങളാണ് ഇതിന് പിന്നിലെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നു. 2014 പൊതുതെരഞ്ഞെടുപ്പിലെ തോല്‍വിയെ കുറിച്ച് മുന്‍ പ്രതിരോധ മന്ത്രി എ.കെ. ആന്റണിയുടെ നേതൃത്വത്തിലുള്ള പാനല്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയ ഒരു കാരണവും ഇത് തന്നെയായിരുന്നു. മതേതരത്വം പ്രചരിപ്പിക്കാനുള്ള ശ്രമങ്ങള്‍ മുസ്ലീം അനുകൂല പാര്‍ട്ടിയെന്ന പേര് ചാര്‍ത്തപ്പെടുകയും, ബിജെപിക്ക് അനുകൂലമായ വോട്ടുകളായി മാറുകയും ചെയ്‌തെന്നാണ് പാനല്‍ റിപ്പോര്‍ട്ട് നല്‍കിയത്.
2019 പൊതുതെരഞ്ഞെടുപ്പ് കാലത്ത് ഈ കുറവ് പരിഹരിക്കാന്‍ കോണ്‍ഗ്രസ് കിണഞ്ഞ് പരിശ്രമിച്ചു. രാഹുല്‍ ഗാന്ധിയുടെ ക്ഷേത്ര ദര്‍ശനങ്ങള്‍ ഇതിന്റെ ഭാഗമായിരുന്നു. നവംബറില്‍ രാമക്ഷേത്ര നിര്‍മ്മാണത്തിന് വഴിയൊരുക്കിയ സുപ്രീംകോടതി വിധിയെ കോണ്‍ഗ്രസ് സ്വാഗതം ചെയ്തിരുന്നു. ഇതിന്റെ ക്രെഡിറ്റ് തങ്ങള്‍ക്ക് കൂടി അവകാശപ്പെട്ടതാണെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. അയോധ്യയിലെ 2.77 ഏക്കര്‍ തര്‍ക്കഭൂമിയ്ക്ക് സമീപം 1993-ല്‍ 67 ഏക്കര്‍ ഭൂമി ഏറ്റെടുത്തതും, 1986-ല്‍ രാജീവ് ഗാന്ധി സര്‍ക്കാര്‍ തര്‍ക്കഭൂമിയല്ലാത്ത ഇടത്ത് ക്ഷേത്രത്തിന്റെ ശിലാന്യാസം നടത്താന്‍ അനുമതി നല്‍കിയ കാര്യങ്ങളുമാണ് കോണ്‍ഗ്രസ് ഇതിന് ഉദാഹരണങ്ങളായി ഉയര്‍ത്തിക്കാണിച്ചത്.
എന്നാല്‍ നിലപാടുകളില്‍ ഉറച്ച് നില്‍ക്കാന്‍ കഴിയാത്തത് കോണ്‍ഗ്രസിന് തലവേദനയാണെന്ന് രാഷ്ട്രീയ അനലിസ്റ്റുകള്‍ ചൂണ്ടിക്കാണിക്കുന്നു. നിലവില്‍ അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തില്‍ സ്വീകരിക്കുന്ന നിലപാടില്‍ പോലും നിലയുറപ്പിച്ച് നില്‍ക്കാന്‍ കഴിഞ്ഞാല്‍ മാത്രമേ അവര്‍ക്ക് ഇതിന്റെ ഗുണം ലഭിക്കൂ, മറിച്ചായാല്‍ ബിജെപി ഇതിന്റെ നേട്ടം കൊയ്യുമെന്നും നിരീക്ഷകര്‍ ഓര്‍മ്മിപ്പിക്കുന്നു.