ലോകം സംശയത്തോടെ കാണുന്ന കൊവിഡ്-19 വാക്‌സിനാണ് റഷ്യയുടെ സ്പുട്‌നിക് 5. പരീക്ഷണങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന് മുന്‍പ് വാക്‌സിന്‍ ആദ്യം പ്രഖ്യാപിക്കാനുള്ള നെട്ടോട്ടത്തില്‍ ലോകത്തില്‍ ആദ്യമായി രജിസ്റ്റര്‍ ചെയ്ത വാക്‌സിന്‍. ശാസ്ത്രലോകം വിമര്‍ശിക്കുന്ന ആ വാക്‌സിന്‍ ഇന്ത്യയില്‍ എത്തിക്കാനുള്ള ശ്രമത്തിലാണ് ഡോ. റെഡ്ഡീസ് ലബോറട്ടറീസ് സഹ-ചെയര്‍മാന്‍ ജിവി പ്രസാദും, റഷ്യന്‍ ഡെവലപ്‌മെന്റ് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് സിഇഒ കിറില്‍ ദിമിത്രേവും.
ആര്‍ഡിഐഎഫുമായി ധാരണാപത്രം ഒപ്പുവെച്ചതായി ജിവി പ്രസാദ് ഇന്ത്യാ ടുഡെക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. ഇന്ത്യയില്‍ എത്രയും പെട്ടെന്ന് വാക്‌സിന്‍ ലഭ്യമാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. വാക്‌സിന്‍ പുറത്തിറക്കാനുള്ള നടപടിക്രമങ്ങള്‍ കര്‍ശനമാണ്, ഇതിനായുള്ള ശ്രമങ്ങള്‍ തുടരുികയാണ്. വാക്‌സിന്‍ നല്‍കുന്ന സൂചനകള്‍ മികച്ചതാണ്, ചുരുങ്ങിയ സമയത്തിനകം ഇത് തയ്യാറാക്കുകയാണ് ലക്ഷ്യം, ജിവി പ്രസാദ് പറഞ്ഞു.
ഇന്ത്യയുടെ ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ അംഗീകാരം നല്‍കിയാലാണ് ട്രയല്‍സ് ആരംഭിക്കാന്‍ കഴിയുക, ഇതിന് സമയം ആവശ്യമാണ്, അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മനുഷ്യരിലെ കോശങ്ങള്‍ തന്നെയാണ് റഷ്യന്‍ വാക്‌സിനില്‍ ഉപയോഗിക്കുന്നതെന്നത് ഗുണകരമാണ്, പ്രസാദ് പറഞ്ഞു. കൊവിഡ്-19 പോരാട്ടത്തില്‍ ഇന്ത്യ സുപ്രധാന പങ്കുവഹിക്കുമെന്ന ആത്മവിശ്വാസമുണ്ട്, മേക്ക് ഇന്‍ ഇന്ത്യ വഴി രാജ്യത്തെ ഫാര്‍മ മേഖല ശക്തമായിട്ടുണ്ട്, റഷ്യന്‍ ഫണ്ട് സിഇഒ കിറില്‍ ദിമിത്രേവ് പ്രതികരിച്ചു.
റഷ്യയുടെ സ്പുട്‌നിക് 5 വാക്‌സിനെതിരെ സംശയങ്ങള്‍ ഉയര്‍ത്തുന്നത് പാശ്ചാത്യ കമ്പനികളാണെന്നും ദിമിത്രേവ് വ്യക്തമാക്കി. പാശ്ചാത്യ വാക്‌സിനുകള്‍ ടെസ്റ്റ് ചെയ്തിട്ടില്ല, അതുകൊണ്ട് മത്സരിക്കുന്നവര്‍ അക്രമിക്കുകയാണ്, ഞങ്ങളുടെ വാക്‌സിന്‍ സുരക്ഷിതവും നൂതനവുമാണ്. നാല് കോഴ്‌സുകളാണ് ഞങ്ങള്‍ക്കുള്ളത്. അംഗീകാരം ലഭിച്ചാല്‍ നവംബറില്‍ വാക്‌സിന്‍ എത്തിക്കും, ആ സമയം കൊണ്ട് 40,000 പേര്‍ക്കെങ്കിലും വാക്‌സിന്‍ ലഭിക്കും, കിറില്‍ ദിമിത്രേവ് കൂട്ടിച്ചേര്‍ത്തു.