2019 ഫെബ്രുവരി 26ന് ബാലകോട്ടില്‍ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തില്‍ ചുരുങ്ങിയത് 300 തീവ്രവാദികള്‍ കൊല്ലപ്പെട്ടതായി മുന്‍ പാകിസ്ഥാനി നയതന്ത്രജ്ഞന്റെ വെളിപ്പെടുത്തല്‍. ഇന്ത്യ നടത്തിയ വ്യോമാക്രമണത്തില്‍ ആള്‍നാശം സംഭവിച്ചില്ലെന്ന് അവകാശപ്പെട്ട പാകിസ്ഥാനി സൈന്യത്തിന്റെ വാദങ്ങള്‍ പൊളിച്ചാണ് നയതന്ത്രജ്ഞന്‍ ആഘാ ഹിലാലി ടെലിവിഷന്‍ അഭിമുഖത്തില്‍ ഇക്കാര്യം വ്യക്തമാക്കിയത്.
പുല്‍വാമയില്‍ 40 സിആര്‍പിഎഫ് ജവാന്മാര്‍ വീരമൃത്യു വരിച്ച ഭീകരാക്രമണത്തിന് പകരം വീട്ടിക്കൊണ്ടാണ് ഇന്ത്യന്‍ വ്യോമസേന ഖൈബര്‍ പഖ്തൂണ്‍ഖ്വാ പ്രവിശ്യയിലെ ബാലകോട്ടിലുള്ള ജെയ്‌ഷെ മുഹമ്മദ് ഭീകര പരിശീലന ക്യാംപിന് നേരെ പുലര്‍ച്ചെ വ്യോമാക്രമണം സംഘടിപ്പിച്ചത്. അന്താരാഷ്ട്ര സമൂഹം അപലപിച്ച പുല്‍വാമ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം പാക് ആസ്ഥാനമായ ജെയ്‌ഷെ മുഹമ്മദ് ഏറ്റെടുത്തിരുന്നു.
ഇന്ത്യ നടത്തിയ അക്രമണത്തില്‍ ഒരു ചുക്കും സംഭവിച്ചില്ലെന്നാണ് പാക് സൈന്യം സ്വീകരിച്ച നിലപാട്. സംഭവസ്ഥലത്തേക്ക് പ്രദേശവാസികളെ പോലും കടത്തിവിടാതെ തെളിവുകള്‍ ഇല്ലാതാക്കിയ റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. പാക് സൈന്യത്തിന്റെ നിലപാട് ഇന്ത്യയിലെ ചിലരും ആവര്‍ത്തിച്ചിരുന്നു. ഈ ഘട്ടത്തിലാണ് ഇന്ത്യ അന്താരാഷ്ട്ര അതിര്‍ത്തി ലംഘിച്ചതായി പാക് നയതന്ത്രജ്ഞന്‍ സമ്മതിക്കുന്നത്.
'ഇന്ത്യന്‍ അന്താരാഷ്ട്ര അതിര്‍ത്തി കടന്ന് യുദ്ധനടപടിയാണ് സ്വീകരിച്ചത്. ചുരുങ്ങിയത് 300 പേരെങ്കിലും മരിച്ചു. നമ്മുടെ ലക്ഷ്യം അവരുടേതില്‍ നിന്ന് വ്യത്യസ്തമായിരുന്നു. നമ്മള്‍ അവരുടെ ഹൈക്കമാന്‍ഡിനെയാണ് നോട്ടമിട്ടത്. കാരണം അവര്‍ സൈന്യത്തിലെ ആളുകളാണ്. സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ ആള്‍നാശം സംഭവിച്ചില്ലെന്നാണ് നമ്മള്‍ നിലപാട് എടുത്തത്. അവര്‍ ചെയ്യുന്നത് എന്താണോ, അതിന് അപ്പുറത്തേക്ക് സംഘര്‍ഷത്തിലേക്ക് പോകുന്നതൊന്നും നമ്മള്‍ ചെയ്യില്ല', ഹിലാലി ഒരു പാക് ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞു. പുല്‍വാമ ഭീകരാക്രമണത്തില്‍ ഇമ്രാന്‍ ഖാന്‍ സര്‍ക്കാരിന്റെ പങ്ക് ഒരു പാക് മന്ത്രി നേരത്തെ സമ്മതിച്ചിരുന്നു.