ആറ് വയസ്സുള്ള ആര്‍തര്‍ ലാബിഞ്ചോ ഹ്യൂഗ്‌സിന്റെ മരണത്തില്‍ പിതാവിനെയും, കാമുകിയെയും കുറ്റക്കാരായി വിധിച്ച് കോടതി. രണ്ടാനമ്മ എമ്മാ ഓസ്റ്റിന്‍ കുഞ്ഞ് ആര്‍തറിന്റെ തല പലവട്ടം ശക്തിയായി ഇടിച്ചാണ് കൊലപ്പെടുത്തിയത്. കൊലക്കുറ്റത്തിനാണ് 32-കാരിയെ കോടതി കുറ്റക്കാരിയായി കണ്ടെത്തിയത്. 29-കാരനായ സ്വന്തം പിതാവ് തോമസ് ഹ്യൂഗ്‌സ് കുഞ്ഞിനെ ഉപ്പ് കോരിയിട്ട ഭക്ഷണം നിര്‍ബന്ധിച്ച് തീറ്റിക്കുകയും, അല്ലാത്ത സമയത്ത് പട്ടിണിക്കിടുകയും ചെയ്തു.
ആര്‍തറിനെ കൊലപ്പെടുത്തിയ രണ്ടാനമ്മ ഓടിപ്പോയി മൊബൈല്‍ ഫോണ്‍ എടുത്ത് ഇടനാഴിയില്‍ മരണത്തിലേക്ക് പോകുന്ന കുഞ്ഞിന്റെ ചിത്രം പകര്‍ത്തി കാമുകന് അയച്ച് കൊടുക്കുകയും ചെയ്തു. 999ല്‍ വിളിച്ച് ആര്‍തര്‍ തലയടിച്ച് വീണെന്നാണ് ഇവര്‍ കഥയുണ്ടാക്കിയത്. പോലീസ് സ്ഥലത്തെത്തിയപ്പോഴും കരച്ചില്‍ അഭിനയിച്ച് രക്ഷപ്പെടാനാണ് ടസ്റ്റിന്‍ ശ്രമിച്ചത്.
ആശുപത്രിയിലെത്തിച്ച കുഞ്ഞിന്റെ ജീവന്‍രക്ഷാ ഉപകരണങ്ങള്‍ റദ്ദാക്കിയതോടെയാണ് മരണം നടന്നത്. ഗുരുതരമായി പരുക്കേറ്റതിനാല്‍ രക്ഷിക്കാന്‍ യാതൊരു വഴിയും ഉണ്ടായില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ആര്‍തറിന്റെ സ്വന്തം അമ്മ കാമുകനെ കുത്തിക്കൊന്ന കേസില്‍ ജയിലില്‍ പോയതോടെയാണ് കുട്ടി പിതാവിന്റെ അരികിലെത്തിയത്. ഈ ഘട്ടത്തില്‍ ലോക്ക്ഡൗണ്‍ ആയതോടെ ആര്‍തര്‍ കടുത്ത ചൂഷണത്തിനാണ് ഇരയായത്.
സോഷ്യല്‍ വര്‍ക്കര്‍മാരും, പോലീസിനും കുഞ്ഞിനെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ പാഴാക്കിയെന്നാണ് റിപ്പോര്‍ട്ട്. ആര്‍തറിന്റെ മുത്തശ്ശി സോഷ്യല്‍ വര്‍ക്കര്‍മാരുടെ സഹായം തേടിയെങ്കിലും ഫലമുണ്ടായില്ല. ഈ ഘട്ടത്തില്‍ കുഞ്ഞിനെ പട്ടിണിക്കിട്ടും, ഒറ്റയ്ക്കാക്കിയും പിതാവും, കാമുകിയും രസിക്കുകയായിരുന്നു. ഭക്ഷണം കിട്ടാതെ ആരോഗ്യം ശോഷിച്ച കുഞ്ഞിന്റെ അവസാന നിമിഷങ്ങളില്‍ 'ആരും എന്നെ സ്‌നേഹിക്കുന്നില്ല- ആരും ഭക്ഷണം തരുന്നില്ല' എന്ന് പറയുന്ന ആര്‍തറിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.
കാമുകന്‍ കുഞ്ഞിന്റെ പേരില്‍ മുന്‍ ഭാര്യയിലേക്ക് തിരിച്ച് പോകുമെന്ന് ഭയന്നാണ് ടസ്റ്റിന്‍ ഈ ക്രൂരത മുഴുവന്‍ ചെയ്തതെന്നാണ് ആരോപണം. കുഞ്ഞ് കൊല്ലപ്പെടുന്നതിന് മുന്‍പ് 'അവനെ തീര്‍ത്തേക്കാന്‍' പിതാവ് കാമുകിക്ക് 18 തവണ സന്ദേശം അയച്ചെന്നാണ് കോടതിയില്‍ വ്യക്തമായത്. കൊലക്കുറ്റവും, നരഹത്യയും, മറ്റ് നിരവധി കുട്ടികള്‍ക്കെതിരായ ക്രൂരത കുറ്റങ്ങളും ശരിവെച്ചതിന് ശേഷം കോടതി ആര്‍തറിന് വേണ്ടി ഒരു നിമിഷം മൗനം ആചരിച്ചു.