അമേരിക്കയിലെ ടെക്‌സാസിലുള്ള സിനഗോഗില്‍ റബ്ബി ഉള്‍പ്പെടെ നാല് പേരെ ബന്ദികളാക്കിയ സംഭവത്തില്‍ എഫ്ബിഐ രക്ഷാസംഘം വെടിവെച്ച് കൊന്നത് ഇംഗ്ലണ്ടിലെ ബ്ലാക്ക്‌ബേണില്‍ നിന്നുള്ള 44-കാരനെയെന്ന് സ്ഥിരീകരണം. ബ്ലാക്ക്‌ബേണ്‍ സ്വദേശിയായ മാലിക് ഫൈസല്‍ അക്രമാണ് കോളിവില്ലെയിലെ കോണ്‍ഗ്രഗേഷന്‍ ബെത്ത് ഇസ്രയേല്‍ സിനഗോഗില്‍ ആളുകളെ പത്ത് മണിക്കൂറോളം ബന്ദികളാക്കിയത്. ഒരു ബന്ദിയെ ആറ് മണിക്കൂറിന് ശേഷം പുറത്തുവിട്ടതിന് പിന്നാലെയാണ് എഫ്ബിഐ സ്വാറ്റ് സംഘം കെട്ടിടത്തില്‍ ഇരച്ചുകയറി ഭീകരനെ വെടിവെച്ച് കൊന്നത്.
എന്തായാലും കോളിവില്ലെയില്‍ നടന്ന സംഭവങ്ങളുടെ പേരില്‍ സൗത്ത് മാഞ്ചസ്റ്ററില്‍ നിന്നും രണ്ട് കൗമാരക്കാരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുള്ളതായി തീവ്രവാദ വിരുദ്ധ സ്‌പെഷ്യലിസ്റ്റുകള്‍ സ്ഥിരീകരിച്ചു. അതേസമയം അക്രമിന്റെ മരണത്തില്‍ സഹോദരന്‍ ഗുല്‍ബര്‍ അക്രം ദുഃഖം രേഖപ്പെടുത്തി. ബന്ദിനാടകം അരങ്ങേറുമ്പോള്‍ എഫ്ബിഐക്ക് ഒപ്പം പ്രവര്‍ത്തിച്ച് സഹോദരനെ അനുനയിപ്പിക്കാന്‍ ശ്രമിച്ചെന്നും ഗുല്‍ബര്‍ കൂട്ടിച്ചേര്‍ത്തു. അക്രമിന്റെ മാനസിക ആരോഗ്യ പ്രശ്‌നങ്ങളാണ് സംഭവങ്ങളില്‍ കലാശിച്ചതെന്ന് അവകാശപ്പെട്ട ഗുല്‍ബര്‍ ഇതില്‍ മാപ്പ് പറഞ്ഞു.
സഹോദരന് എതിരെ ക്രിമിനല്‍ റെക്കോര്‍ഡ് നിലവിലുള്ളപ്പോള്‍ യുഎസിലേക്ക് എങ്ങിനെ സഞ്ചരിക്കാന്‍ സാധിച്ചുവെന്ന ചോദ്യവും ഗുല്‍ബര്‍ ഉയര്‍ത്തുന്നു. 'യുഎസിലെ ടെക്‌സാസില്‍ സഹോദരന്‍ ഫൈസല്‍ മരിച്ചത് ദുഃഖത്തോടെ സ്ഥിരീകരിക്കുന്നു, കുടുംബം തകര്‍ന്നിരിക്കുകയാണ്. എഫ്ബിഐ അന്വേഷണം നടക്കുന്നതിനാല്‍ കൂടുതലൊന്നും പറയാന്‍ കഴിയില്ല. അവന്റെ പ്രവര്‍ത്തികളെ കുടുംബം അംഗീകരിക്കുന്നില്ല. ഇരകളോട് ഖേദം പ്രകടപ്പിക്കുകയാണ്', ഗുല്‍ബര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
സഹോദരന്റെ സംസ്‌കാര പ്രാര്‍ത്ഥനകള്‍ക്കായി മൃതദേഹം വിട്ടുകിട്ടുമെന്ന പ്രതീക്ഷയിലാണ് കുടുംബം. ജൂതനായാലും, ക്രിസ്ത്യനായാലും, മുസ്ലീമായാലും, ഹിന്ദു ആയാലും പരസ്പരം അക്രമിക്കുന്നത് അപലപിക്കേണ്ട കാര്യമാണ്, ഗുല്‍ബര്‍ കൂട്ടിച്ചേര്‍ത്തു. അക്രമിന്റെ പ്രവൃത്തി ഭീകരാക്രമണമാണെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു. യുഎസില്‍ എത്തിയ അക്രമം ഹോംലെസ് ഷെല്‍റ്ററില്‍ കഴിച്ചുകൂട്ടിയ ശേഷം ആയുധങ്ങള്‍ വാങ്ങിയാണ് ബന്ദിയാക്കാന്‍ എത്തിയതെന്ന് പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു.