CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
23 Seconds Ago
Breaking Now

അമ്മ മരിക്കും വരെ ഈ പണം വരുന്നത് നിര്‍ത്തരുത് എന്ന് കല്‍പന ചേച്ചി പറഞ്ഞ് ഏല്‍പിച്ചിട്ടുണ്ട് .. നടി കല്‍പ്പനയുടെ കരുതലിനെ കുറിച്ച് റസിയ ബീവി

മലയാളി പ്രേക്ഷകര്‍ക്ക് ഇന്നും പ്രിയപ്പെട്ട താരമാണ് കല്‍പന. നടിയുടെ വിയോഗം തീര്‍ത്ത ശൂന്യത ഇന്നും നികത്താന്‍ കഴിഞ്ഞിട്ടില്ല. കല്‍പനയെ കുറിച്ചും നടി ചെയ്ത സഹായങ്ങളെ കുറിച്ചും റസിയ ബീവി പറയുന്ന വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

അത്മഹത്യയ്ക്ക് ശ്രമിച്ച ഒ ചെല്ലമ്മ അന്തര്‍ജനത്തെ ജീവിതത്തിലേക്ക് കൂട്ടിക്കൊണ്ടു വന്ന ഉമ്മ എന്ന നിലയിലാണ് റസിയ ബീവിയെ പ്രേക്ഷകര്‍ക്ക് പരിചയം. റസിയ ബീവിയെ കുറിച്ചുള്ള വാര്‍ത്ത കണ്ടിട്ടാണ് കല്‍പന ഇവരെ തേടി എത്തിയത്. ചാനല്‍ ഷോയിലാണ് റസിയ ബീവി സംസാരിച്ചത്.

റസിയ ബീവിയുടെ വാക്കുകള്‍:

ചെല്ലമ്മ അന്തര്‍ജനത്തെ കാണുന്നത് റെയില്‍വെ സ്റ്റേഷനില്‍ വച്ചാണ്. റെയില്‍വെ പാളത്തിലൂടെ നടക്കുകയായിരുന്ന അമ്മ. പിടിച്ചു നിര്‍ത്തി കാര്യം തിരക്കി. തനിക്കാരും ഇല്ല, അതുകൊണ്ട് മരിക്കുകയാണ് എന്ന് പറഞ്ഞ ചെല്ലമ്മയെ ജാതിയോ മതമോ നോക്കാതെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോയി. അന്തര്‍ജനമായ അമ്മയ്ക്ക്, അമ്മയുടെ വിശ്വാസവും രീതിയും സംരക്ഷിക്കേണ്ടത് കൊണ്ട് വീട് എടുത്ത് കൊടുത്തു.

അമ്മയ്ക്ക് കാവലായി നിന്ന് നോക്കി. എല്ലാത്തിനും കൂടെ നിന്നു. അമ്മയെ ഏറ്റെടുത്ത് നോക്കിയ ഉമ്മയെ കുറിച്ചുള്ള പത്ര വാര്‍ത്ത കണ്ടിട്ടാണത്രെ കല്‍പ്പന കാണാനായി എത്തിയത്. അന്ന് അമ്മയുടെയും ചെലവിനായി 1000 രൂപ എല്ലാ മാസവും നല്‍കാം എന്ന് കല്‍പന പറഞ്ഞിരുന്നു. പറയുക മാത്രമല്ല, കൃത്യമായി കല്‍പന കൊടുക്കുകയും ചെയ്തു. പിന്നീടാണ് അമ്മയുടെയും ഉമ്മയുടെയും ജീവിതം ബാബു തിരുവല്ല സിനിമയാക്കാന്‍ തീരുമാനിച്ചത്.

തനിച്ചല്ല ഞാന്‍ എന്ന ചിത്രത്തിലെ റസിയ ബീവിയുടെ കഥാപാത്രത്തിന് വേണ്ടി ആദ്യം തീരുമാനിച്ചിരുന്നത് ഉര്‍വശിയെ ആയിരുന്നു. എന്നാല്‍ തങ്ങളെ ഇത്രയധികം സ്‌നേഹിയ്ക്കുകയും അടുത്തറിയുകയും ചെയ്യുന്ന കല്‍പന ചേച്ചി തന്നെ ആ വേഷം ചെയ്താല്‍ മതി എന്ന് താന്‍ ആവശ്യപ്പെട്ടു. അങ്ങനെയാണ് 'തനിച്ചല്ല ഞാന്‍' എന്ന ചിത്രത്തില്‍ റസിയ ബീവിയായി കല്‍പന എത്തുന്നത്.

റസിയ ബീവിയായി കല്‍പ്പന എത്തിയ ചിത്രത്തില്‍ ചെല്ലമ്മ അന്തര്‍ജനം എന്ന വേഷം ചെയ്തത് കെപിഎസി ലളിതയാണ്. 2012ല്‍ പുറത്തിറങ്ങിയ ചിത്രത്തിലെ അഭിനയത്തിന് കല്‍പനയ്ക്ക് മികച്ച സഹനടിയ്ക്കുള്ള ദേശീയ പുരസ്‌കാരം ലഭിച്ചു. അന്ന് പുരസ്‌കാരം വാങ്ങാനായി ഡല്‍ഹിയ്ക്ക് പോകുമ്പോള്‍ കല്‍പ്പന ചേച്ചി തന്നെയും കൂടെ കൊണ്ടു പോയിരുന്നു. പെട്ടന്നായിരുന്നു കല്‍പനയുടെ മരണം.

ആ ദിവസത്തെ എങ്ങനെയാണ് അതിജീവിച്ചത് എന്ന് എനിക്ക് ഇപ്പോഴും ഓര്‍മയില്ല. കല്‍പ്പന ചേച്ചിയുടെ മരണത്തിന് ശേഷവും അമ്മയ്ക്ക് വേണ്ടി ചേച്ചി മാറ്റി വച്ച പണം വന്നിരുന്നു. ദേശീയ പുരസ്‌കാരം ലഭിച്ചതിന് ശേഷം 2000 രൂപ വച്ചാണ് മാസം നല്‍കാറുള്ളത്. മരണ ശേഷം ചേച്ചിയുടെ സുഹൃത്ത് വന്ന് പറഞ്ഞു, അമ്മ മരിക്കും വരെ ഈ പണം വരുന്നത് നിര്‍ത്തരുത് എന്ന് കല്‍പന ചേച്ചി പറഞ്ഞ് ഏല്‍പിച്ചിട്ടുണ്ട് എന്ന്. അമ്മ മരിക്കുന്നത് വരെ ആ പണം വന്നിരുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.