പാര്‍ട്ടിഗേറ്റ് വിവാദങ്ങളില്‍ ഗുരുതരമായ തെറ്റുകള്‍ സമ്മതിക്കാന്‍ ബോറിസ് ജോണ്‍സണ്‍ ഒരുങ്ങുന്നു. എംപിമാരെയും, രാജ്യത്തെയും ബോധ്യപ്പെടുത്തി പ്രധാനമന്ത്രി പദത്തില്‍ പിടിച്ചുനില്‍ക്കാനുള്ള ബോറിസിന്റെ ഒടുവിലത്തെ ശ്രമമാണിത്. നം.10ല്‍ ലോക്ക്ഡൗണ്‍ നിയമങ്ങള്‍ കൃത്യമായി നടപ്പാക്കാന്‍ കഴിയാത്തതില്‍ ഖേദിക്കുന്നതായി പ്രധാനമന്ത്രി തന്റെ സഹായികളോട് പറഞ്ഞതായാണ് റിപ്പോര്‍ട്ട്.
പല തവണയായി നടന്ന പാര്‍ട്ടികളും, കൂടിച്ചേരലുകളും കൊവിഡ് നിയമങ്ങള്‍ ലംഘിച്ചുവോ എന്നാണ് പോലീസ് അന്വേഷിക്കുന്നത്. വൈറ്റ്ഹാള്‍ എത്തിക്‌സ് ചീഫ് സ്യൂ ഗ്രേയുടെ റിപ്പോര്‍ട്ട് പുറത്തുവരുമ്പോള്‍ ഖേദം പ്രകടിപ്പിച്ച് തലയൂരാനാണ് നീക്കം നടക്കുന്നത്. പിശകുകള്‍ പറ്റിയെങ്കിലും രാജ്യത്തെ നയിക്കാന്‍ പറ്റിയ ആള്‍ താന്‍ തന്നെയെന്നാണ് ബോറിസിന്റെ വിശ്വാസം, ഒരു ശ്രോതസ്സ് വെളിപ്പെടുത്തി.
എതിരഭിപ്രായം പുലര്‍ത്തുന്ന എംപിമാരെ നേരിട്ട് കാണുന്ന തിരക്കിലാണ് ഇപ്പോള്‍ ബോറിസ്. കഴിഞ്ഞ ആഴ്ച ബോറിസ് രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട ബോള്‍ട്ടണ്‍ എംപി മാര്‍ക്ക് ലോഗന്‍ ഇപ്പോള്‍ പ്രധാനമന്ത്രി പദത്തില്‍ മുന്നോട്ട് നയിക്കാന്‍ അദ്ദേഹത്തിന് കഴിയുമെന്ന വിശ്വാസം രേഖപ്പെടുത്തി. ടോറി എംപിമാര്‍ നിലപാട് മയപ്പെടുത്തുന്നുവെന്നാണ് ഇതോടെ വ്യക്തമാകുന്നത്.
രാജിവെയ്ക്കണമെന്ന ലേബര്‍ പാര്‍ട്ടിയുടെ ആവശ്യം ബോറിസ് കോമണ്‍സില്‍ തള്ളി. ലോക്ക്ഡൗണ്‍ ലംഘിച്ച പാര്‍ട്ടികളുടെ പേരില്‍ പ്രതികരണം നടത്താന്‍ ബോറിസ് തയ്യാറായില്ല. വിഷയത്തില്‍ അന്വേഷണം നടക്കുന്നുവെന്ന വാദം മുന്‍നിര്‍ത്തിയാണിത്. ഗ്രേയുടെ അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്ന ശേഷം പ്രധാനമന്ത്രിയോട് അവിശ്വാസം രേഖപ്പെടുത്തുന്ന വിഷയം തീരുമാനിക്കാനാണ് പല ടോറി എംപിമാരുടെയും തീരുമാനം.
ബോറിസിന്റെ മറ്റ് വിജയകരമായ പദ്ധതികള്‍ മുന്‍നിര്‍ത്തി എതിര്‍പ്പ് മറക്കാനാണ് കോമണ്‍സ് നേതാവ് ജേക്കബ് റീസ് മോഗ് എംപിമാരോട് ആവശ്യപ്പെടുന്നത്. ഫര്‍ലോംഗ് സ്‌കീം നടപ്പാക്കി ലക്ഷക്കണക്കിന് ജോലികള്‍ സംരക്ഷിക്കുകയും, വാക്‌സിന്‍ പദ്ധതി നടപ്പാക്കുകയും ചെയ്തത് ബോറിസാണ്, റീസ് മോഗ് ഓര്‍മ്മിപ്പിച്ചു.