ബിഹാറില്‍ ദുരഭിമാനക്കൊല. അച്ഛനും മകനും ചേര്‍ന്ന് അമ്മയെയും മകളെയും കൊലപ്പെടുത്തിയതായി പൊലീസ് പറഞ്ഞു. ശനിയാഴ്ച്ചയോടെയാണ് സംഭവം. ചുടിയ പൊലീസ് സ്റ്റേഷന്‍ പരിധിയിയിലെ പിയാരകലയില്‍ ശനിയാഴ്ച്ചയോടെയാണ് സംഭവം. മകള്‍ അച്ഛന്‍ തെരഞ്ഞെടുത്ത വരനെ വിവാഹം കഴിക്കാന്‍ തയ്യാറാവാതെ, സ്വന്തം ഇഷ്ടപ്രകാരം ഒരാളെ തെരഞ്ഞെടുത്തതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു. കേസില്‍ ഇരുവരെയും അറസ്റ്റ് ചെയ്തതായും പൊലീസ് കൂട്ടിച്ചേര്‍ത്തു.
അമ്മ പാര്‍വതി ദേവി, മകള്‍ പ്രതിമ കുമാരി എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരുടെ മൃതദേഹങ്ങള്‍ പ്രദേശത്തെ പവര്‍ ഗ്രിഡ് സബ്സ്റ്റേഷനു സമീപമുള്ള ഒറ്റപ്പെട്ട സ്ഥലത്ത് നിന്ന് കണ്ടെടുത്തായി പൊലീസ് അറിയിച്ചു. വീടിന് പുറത്തെ മോട്ടോര്‍ പമ്പ് പ്രവര്‍ത്തിപ്പിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റാണ് അമ്മയും മകളും മരിച്ചതെന്നായിരുന്നു ആദ്യം പ്രതികള്‍ പൊലീസിനോട് പറഞ്ഞത്. എന്നാല്‍ ഇരുവരുടെയും മൊഴികളില്‍ വൈരുധ്യം കണ്ടെത്തിയതും മൃതദേഹങ്ങളില്‍ മുറിവുകള്‍ കണ്ടതും നിര്‍ണായകമായെന്ന് റോഹ്താസ് എസ്പി റൗഷന്‍ കുമാര്‍ പറഞ്ഞു. പാര്‍വതിയുടെ ഭര്‍ത്താവ് രാം നാഥ് റാമിനെയും, ഇളയ മകന്‍ ഛോട്ടു കുമാറിനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.
കേസ് അന്വേഷിക്കാന്‍ ജില്ലാ പോലീസ് ഒരു പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിട്ടുണ്ടെന്നും ചോദ്യം ചെയ്യലില്‍ പ്രതികള്‍ കുറ്റം സമ്മതിച്ചതായും എസ്പി പറഞ്ഞു. ജാര്‍ഖണ്ഡിലെ ഒരു യുവാവുമായി പ്രതിമയുടെ വിവാഹം നിശ്ചയിച്ചിരുന്നു. എന്നാല്‍ ഇഷ്ടപ്പെട്ടയാളെ വിവാഹം കഴിക്കുകയുള്ളൂ എന്നും പ്രതിമ വാശി പിടിച്ചു. അമ്മയും ഈ വിഷയത്തില്‍ അമ്മയ്‌ക്കൊപ്പം നില്‍ക്കുകയായിരുന്നു. ഇതില്‍ അസ്വസ്തരായ പ്രതികള്‍ ഇരുവരെയും വകവരുത്തുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
വെള്ളിയാഴ്ച രാത്രി, അമ്മയോടൊപ്പം ഉറങ്ങുകയായിരുന്ന പ്രതിമയെ കഴുത്തില്‍ ഷാള്‍ ഉപയോഗിച്ച് ഞെരുക്കി കൊലപ്പെടുത്തുകയായിരുന്നു. ഇത് തടയാന്‍ ശ്രമിച്ച പാര്‍വ്വതിയെയും കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി. കുറ്റകൃത്യത്തിനു ശേഷം മൃതദേഹങ്ങള്‍ പവര്‍ ഗ്രിഡ് സബ്‌സ്റ്റേഷന് സമീപം ഉപേക്ഷിക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. കുറ്റകൃത്യത്തിന് ഉപയോഗിച്ച ഷാളും കൊല്ലപ്പെട്ടവരുടെയും പ്രതികളുടെയും പിടിച്ചെടുത്തു. മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടം പരിശോധനയ്ക്കായി അയച്ചതായി എസ്പി പറഞ്ഞു.