CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Minutes Ago
Breaking Now

ഭാര്യയെ കൊന്ന് നിര്‍മാണം നടക്കുന്ന വീട്ടില്‍ കുഴിച്ചുമൂടി; പിന്നാലെ കാണാനില്ലെന്ന് പൊലീസില്‍ പരാതി

നിര്‍മ്മാണത്തൊഴിലാളിയായ സോണി കഴിഞ്ഞ 14-നാണ് ഭാര്യയെ കാണാനില്ലെന്ന് അയര്‍ക്കുന്നം പൊലീസില്‍ പരാതി നല്‍കിയത്.

ഭാര്യയെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ ശേഷം, ഭാര്യയെ കാണാനില്ലെന്ന് പോലീസില്‍ പരാതി നല്‍കി ഒളിവില്‍ പോകാന്‍ ശ്രമിച്ച അന്യസംസ്ഥാന തൊഴിലാളി പിടിയിലായി. പശ്ചിമബംഗാള്‍ മുര്‍ഷിദാബാദ് സ്വദേശിയായ സോണിയെ (32)യാണ് അയര്‍ക്കുന്നം പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാള്‍ ഭാര്യ അല്‍പ്പനയെ (24) ഇളപ്പാനി ജങ്ഷനു സമീപം നിര്‍മാണത്തിലിരിക്കുന്ന വീടിനോടു ചേര്‍ന്നാണ് കുഴിച്ചുമൂടിയത്. മൃതദേഹം പൊലീസ് കണ്ടെത്തി.

നിര്‍മ്മാണത്തൊഴിലാളിയായ സോണി കഴിഞ്ഞ 14-നാണ് ഭാര്യയെ കാണാനില്ലെന്ന് അയര്‍ക്കുന്നം പൊലീസില്‍ പരാതി നല്‍കിയത്. അന്വേഷണത്തിന്റെ ഭാഗമായി വിളിച്ചപ്പോള്‍ പൊലീസുമായി സഹകരിക്കാന്‍ ഇയാള്‍ തയ്യാറായില്ല. ഇതിനിടെ, സോണി കുട്ടികളുമായി ട്രെയിനില്‍ നാട്ടിലേക്ക് യാത്ര തിരിക്കുകയും ചെയ്തു. ഈ വിവരം അറിഞ്ഞ പൊലീസ്, ആര്‍.പി.എഫുമായി ബന്ധപ്പെട്ട് ശനിയാഴ്ച രാത്രി കൊച്ചിയില്‍ വെച്ച് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

14-ന് രാവിലെ സോണി ഭാര്യയ്ക്കൊപ്പം ഇളപ്പാനി ജങ്ഷന്‍ സമീപത്തുകൂടി നടന്നുപോകുന്നതിന്റെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. എന്നാല്‍, സോണി മാത്രമാണ് പിന്നീട് തിരികെ പോകുന്നതായി ദൃശ്യത്തിലുള്ളത്. ഇതാണ് പൊലീസിന് സംശയം തോന്നാന്‍ കാരണമായത്.

ശനിയാഴ്ച പുലര്‍ച്ചെ സ്റ്റേഷനിലെത്തിച്ചെങ്കിലും ആദ്യം ഇയാള്‍ സഹകരിച്ചില്ല. തുടര്‍ന്ന് പരിഭാഷകന്റെ സഹായത്തോടെ നടത്തിയ ചോദ്യംചെയ്യലിലാണ് കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. ഇളപ്പുങ്കല്‍ ജങ്ഷനില്‍നിന്ന് 100 മീറ്റര്‍ മാറി നിര്‍മാണത്തിലിരിക്കുന്ന ഒരു വീടിന്റെ മുറ്റത്ത്, മണ്ണ് നിരപ്പാക്കിയ ഭാഗത്താണ് അല്‍പ്പനയെ കുഴിച്ചുമൂടിയതെന്ന് പ്രതി തന്നെയാണ് മൊഴി നല്‍കിയത്. നിര്‍മാണത്തിലിരിക്കുന്ന ഈ വീടിനോട് ചേര്‍ന്ന ഭാഗം വിജനമായതിനാല്‍, ഇക്കാര്യം മനസ്സിലാക്കിയാണ് സോണി ഭാര്യയുമായി അവിടെയെത്തിയതെന്നാണ് പൊലീസ് നിഗമനം. തലയ്ക്കടിച്ച് കൊലപ്പെടുത്തിയെന്നാണ് പൊലീസ് നിഗമനം.

മറ്റാരുടെയെങ്കിലും സഹായം പ്രതിക്ക് ലഭിച്ചിട്ടുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. സ്റ്റേഷന്‍ ഓഫീസര്‍ അനൂപ് ജോസിന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.

 




കൂടുതല്‍വാര്‍ത്തകള്‍.