
















സ്‌ട്രോക്ക് ബാധിക്കുന്ന ആയിരക്കണക്കിന് ആളുകള്‍ക്ക് വൈകല്യങ്ങള്‍ നേരിടുകയോ, മരണത്തില്‍ കലാശിക്കുകയോ ചെയ്യുന്നതിന് പിന്നില്‍ എന്‍എച്ച്എസിലെ സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുടെ കുറവെന്ന് റിപ്പോര്‍ട്ട്. രോഗികള്‍ക്ക് വേഗത്തില്‍ ചികിത്സ നല്‍കാന്‍ ആവശ്യമായ തോതില്‍ ഡോക്ടര്‍മാരുടെ അഭാവം നേരിടുന്നതായി സീനിയര്‍ ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നു.
സ്‌ട്രോക്ക് കണ്‍സള്‍ട്ടന്റുമാരുടെ ക്ഷാമം മൂലം എന്‍എച്ച്എസിലെത്തുന്ന രോഗികളാണ് ഗുരുതര പ്രത്യാഘാതം അനുഭവിക്കുന്നതെന്ന് ഇവര്‍ പറയുന്നു. സമയത്തിന് മരുന്നുകളും, സര്‍ജറിയും ലഭ്യമാക്കാന്‍ പരാജയപ്പെടുന്നതിന് പിന്നില്‍ ആവശ്യത്തിന് ഡോക്ടര്‍മാരില്ലെന്ന വസ്തുതയാണ് മുതിര്‍ന്ന ഡോക്ടര്‍മാര്‍ പങ്കുവെച്ചത്.
'ആളുകള്‍ ഒന്നുകില്‍ മരിക്കുന്നു, അല്ലെങ്കില്‍ അനാവശ്യമായി വൈകല്യങ്ങളിലേക്ക് എത്തപ്പെടുന്നു. ഇവര്‍ക്ക് കൃത്യമായ പരിശോധനയോ, വിദഗ്ധ ഡോക്ടറുടെ ചികിത്സയോ നല്‍കാന്‍ കഴിയുന്നില്ല', ബ്രിട്ടീഷ് & ഐറിഷ് അസോസിയേഷന്‍ ഓഫ് സ്‌ട്രോക്ക് ഫിസിഷ്യന്‍സ് മുന്‍ പ്രസിഡന്റ് പ്രൊഫ. ഡേവിഡ് വെറിംഗ് പറയുന്നു.
പല ആശുപത്രികള്‍ക്കും സ്‌ട്രോക്ക് രോഗികളുടെ സ്ഥിതി മനസ്സിലാക്കാനോ, സുപ്രധാന ചികിത്സ വേഗത്തില്‍ നല്‍കാനോ സാധിക്കുന്നില്ല. ആവശ്യത്തിന് കണ്‍സള്‍ട്ടന്റുമാരില്ലെന്നതാണ് ഇതിന് കാരണമെന്ന് വെറിംഗ് ചൂണ്ടിക്കാണിച്ചു. ഇതുമൂലം സ്‌ട്രോക്ക് നേരിട്ടാല്‍ രോഗികള്‍ക്ക് ആവശ്യമായ ചികിത്സ ലഭിക്കുമെന്ന് ഒരു ഉറപ്പുമില്ലെന്നതാണ് അവസ്ഥ, വെറിംഗ് പറയുന്നു.
യുകെയില്‍ വര്‍ഷത്തില്‍ ഒരു ലക്ഷത്തോളം പേര്‍ക്ക് സ്‌ട്രോക്ക് നേരിടുന്നുണ്ട്. ഇതില്‍ പതിനായിരം മുതല്‍ 20,000 വരെ ആളുകള്‍ മരിക്കുകയോ, ഗുരുതര വൈകല്യങ്ങള്‍ നേരിടുകയോ ചെയ്യുന്നു. ജീവനക്കാരുടെ ക്ഷാമം മൂലം ചികിത്സ വൈകുന്നതാണ് ഇതിന് കാണമെന്നാണ് റോയല്‍ സ്‌റ്റോക്ക് ഹോസ്പിറ്റല്‍ സീനിയര്‍ സ്‌ട്രോക്ക് സ്‌പെഷ്യലിസ്റ്റ് ഡോ. സഞ്ജീവ് നായക് വ്യക്തമാക്കുന്നത്.