
















ആന്‍ഡ്രൂ മൗണ്ട്ബാറ്റണ്‍ വിന്‍ഡ്‌സറിന് എതിരായ മെറ്റ് പോലീസ് അന്വേഷണം കണ്ണില്‍പൊടി ഇടാനുള്ള തന്ത്രമാണെന്ന് സംശയം ഉയരുന്നു. ജെഫ്രി എപ്സ്റ്റീന്‍ ബന്ധത്തില്‍ അറസ്റ്റ് ചെയ്ത് വിട്ടയച്ച മുന്‍ രാജകുമാരനെതിരെ ഇതുവരെ കുറ്റങ്ങള്‍ ചുമത്തിയിട്ടില്ല. നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്ന് രാജാവ് പ്രതികരിച്ചതല്ലാതെ കൂടുതല്‍ നടപടികള്‍ ഉണ്ടാകുമെന്ന് പോലും ഈ ഘട്ടത്തില്‍ ഉറപ്പില്ല.
ഔദ്യോഗിക പദവി വഹിച്ച് കൊണ്ടിരുന്ന ആന്‍ഡ്രൂ രഹസ്യരേഖകള്‍ ചോര്‍ത്തിയെന്ന ഗുരുതര വെളിപ്പെടുത്തല്‍ വന്ന ശേഷമാണ് അറസ്റ്റ് പോലും ഉണ്ടായത്. ഇയാള്‍ സ്ത്രീകളെ ചൂഷണത്തിന് ഇരയാക്കിയെന്ന വാദങ്ങളില്‍ യാതൊരു അനക്കവും അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല.
ഇപ്പോള്‍ ആന്‍ഡ്രൂവായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും പോലീസ് പ്രൊട്ടക്ഷന്‍ ഓഫീസര്‍മാര്‍ വെളിപ്പെടുത്തണമെന്നാണ് ഉത്തരവ് വന്നിരിക്കുന്നത്. മുന്‍ രാജകുമാരനുമായി അടുപ്പം ഉണ്ടായിരുന്ന ജീവനക്കാരോട് എന്തെങ്കിലും കാണുകയോ, കേള്‍ക്കുകയോ ചെയ്തിട്ടുണ്ടെങ്കില്‍ ആലോചിച്ച് പറയാനാണ് സ്‌കോട്ട്‌ലണ്ട് യാര്‍ഡ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. 
മുന്‍പ് ഇക്കാര്യത്തില്‍ അന്വേഷണം ഉണ്ടായെങ്കിലും യാതൊരു തെളിവും ലഭിച്ചില്ലെന്നാണ് വിവരം. അന്വേഷണങ്ങള്‍ പൂര്‍ണ്ണമാകുന്ന മുറയ്ക്ക് രാജപദവിയിലേക്കുള്ള നിരയില്‍ നിന്നും ആന്‍ഡ്രൂവിനെ വെട്ടാനുള്ള നിയമനിര്‍മ്മാണത്തിന്റെ ഒരുക്കത്തിലാണ് മന്ത്രിമാര്‍. അതേസമയം സഹോദരന്റെ കേസ് വാദിക്കാനുള്ള പണം നല്‍കാന്‍ രാജാവ് നിര്‍ബന്ധിതമാകുമെന്നതും വൈരുദ്ധ്യമാണ്.
ഇതിനിടെ ആന്‍ഡ്രൂ പല തവണ ബക്കിംഗ്ഹാം കൊട്ടാരത്തിലേക്ക് സ്ത്രീകളെ കടത്തിയെന്ന് വെളിപ്പെടുത്തിയ മുന്‍ റോയല്‍ പ്രൊട്ടക്ഷന്‍ ഓഫീസറോട് 'നിശബ്ദനാകാന്‍' മെറ്റ് ആവശ്യപ്പെട്ടെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. തെയിംസ് വാലി പോലീസിനെ ബന്ധപ്പെട്ട് അന്വേഷണവുമായി സഹകരിക്കാമെന്ന് അറിയിച്ചെങ്കിലും ഒരു മറുപടിയും കിട്ടിയില്ലെന്നാണ് 1998 മുതല്‍ 2004 വരെ സേവനത്തിലുണ്ടായിരുന്ന പോള്‍ പേജിന്റെ വെളിപ്പെടുത്തല്‍. ഇതോടെ പോലീസ് നടപടികളുടെ ആത്മാര്‍ത്ഥതയാണ് സംശയത്തിന്റെ നിഴലിലായത്.