
















മേയ് മാസത്തില്‍ യുകെ സമ്പദ് വ്യവസ്ഥ കേവലം 0.1% വളര്‍ച്ച നേടി. ഇറാന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ എനര്‍ജി ചെലവുകള്‍ ഉയരുമ്പോഴാണ് ചെറുതെങ്കിലും വളര്‍ച്ചയുടെ വഴിയിലേക്ക് തിരിച്ചെത്തിയതായി സ്ഥിരീകരിക്കുന്നത്.
ഏപ്രില്‍ മാസത്തില്‍ 0.1% ഇടിവ് രേഖപ്പെടുത്തിയ ശേഷാണ് തിരിച്ചുകയറ്റമെന്ന് ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് വ്യക്തമാക്കുന്നു. സ്റ്റാര്‍മര്‍ക്ക് പകരം ആന്‍ഡി ബേണ്‍ഹാം പ്രധാനമന്ത്രി പദത്തിലേക്ക് വരുന്നതോടെ തിങ്കളാഴ്ച ചാന്‍സലര്‍ പദവിയില്‍ നിന്നും റേച്ചല്‍ റീവ്‌സ് പടിയിറങ്ങാന്‍ നില്‍ക്കുമ്പോഴാണ് കണക്കിലെ മധുരം പുറത്തുവരുന്നത്.
തന്റെ ഇക്കണോമിക് പ്ലാന്‍ ഫലം കാണുന്നുവെന്ന് ഇതോടെ റീവ്‌സിന് അവകാശപ്പെടാന്‍ കഴിയും. സേവന മേഖലയില്‍ 0.3 ശതമാനം വളര്‍ച്ചയാണ് നേടിയത്. എന്നാല്‍ കണ്‍സ്ട്രക്ഷനില്‍ ഉള്‍പ്പെടെ പിന്നോട്ട് പോയി. സയന്റിഫിക് റിസേര്‍ച്ചാണ് മേയിലെ ഏറ്റവും വലിയ സംഭാവന നല്‍കിയത്. 5.1 ശതമാനം വളര്‍ച്ചാണ് മേഖല കൈവരിച്ചതെന്ന് ഒഎന്‍എസ് പറയുന്നു.
മേയ് വരെയുള്ള മൂന്ന് മാസങ്ങളില്‍ 0.7% വളര്‍ച്ചയാണ് സമ്പദ് വ്യവസ്ഥ നേടിയത്. ഏപ്രില്‍ വരെ മൂന്ന് മാസങ്ങളില്‍ 0.8% വളര്‍ച്ച നേടിയിരുന്നു. എന്നാല്‍ വര്‍ഷത്തിലെ അടുത്ത പാദത്തിലും ജിഡിപി സ്തംഭനാവസ്ഥയില്‍ തുടരാനുള്ള സാധ്യതയാണ് അനലിസ്റ്റുകള്‍ ചൂണ്ടിക്കാണിക്കുന്നത്.
റീവ്‌സിന്റെ പിന്‍ഗാമിയായി ഷബാന മഹ്മൂദ് ചാന്‍സലറായി എത്തുമെന്നാണ് റിപ്പോര്‍ട്ട്. മിഡില്‍ ഈസ്റ്റ് യുദ്ധത്തിന്റെ അനന്തരഫലങ്ങള്‍ ഇപ്പോഴും പൂര്‍ണ്ണമായി സംജാതമായിട്ടില്ലെന്നതിനാല്‍ വരും മാസങ്ങളും ദുര്‍ഘടം പിടിച്ചതായി മാറാം.