CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
29 Minutes 25 Seconds Ago
Breaking Now

ഇന്ത്യന്‍ മഹാസമുദ്രത്തിലേക്ക് റെയില്‍പാത; പുതിയ വ്യാപാരപാത തേടി റഷ്യ

ജൂലൈയില്‍ റഷ്യന്‍ ഊര്‍ജ കമ്പനികളായ റോണ്‍ സെഫ്റ്റ്, ഗാസ്‌പ്രോം, നെഫ്റ്റ്, ലുക്കോയില്‍ എന്നിവ അധിക പെട്രോള്‍ ലഭ്യമാക്കുന്നതിനായി ഇന്ത്യന്‍ റിഫൈനറികളെ സമീപിച്ചതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു

യുക്രെയ്ന്‍ യുദ്ധത്തിന്റെയും ആഗോള കപ്പല്‍ഗതാഗത ഊര്‍ജ വിപണികളിലെ പ്രതിസന്ധിയുടെയും പശ്ചാത്തലത്തില്‍, ഇന്ത്യന്‍ മഹാസമുദ്രത്തിലേക്ക് റെയില്‍പാത നിര്‍മിക്കുന്നതിനുള്ള സാധ്യത പരിശോധിക്കണമെന്ന് റഷ്യന്‍ ഉപപ്രധാനമന്ത്രി മറാത്ത് ഖുസ്‌നുലിന്‍ നിര്‍ദേശിച്ചു.ഹോര്‍മുസ് കടലിടുക്ക്, ബോസ്ഫറസ് കടലിടുക്ക് തുടങ്ങിയ തന്ത്രപ്രധാനമായ സമുദ്രപാതകളെ ആശ്രയിക്കുന്നതിലെ അപകടസാധ്യതകള്‍ ഒഴിവാക്കാന്‍ ബദല്‍ ഗതാഗത മാര്‍ഗങ്ങള്‍ കണ്ടെത്തേണ്ടതുണ്ടെന്നാണ് റഷ്യയുടെ വിലയിരുത്തല്‍.

തുര്‍ക്ക്‌മെനിസ്ഥാന്‍, ഇറാന്‍, അഫ്ഗാനിസ്ഥാന്‍, പാകിസ്ഥാന്‍ എന്നിവയിലൂടെ ഇന്ത്യന്‍ മഹാസമുദ്രത്തിലേക്ക് റെയില്‍ ബന്ധം സ്ഥാപിക്കുന്ന സാധ്യത പരിഗണിക്കാമെന്ന് ഖുസ്‌നുലിന്‍ റഷ്യന്‍ വാര്‍ത്താ ഏജന്‍സിയായ ടാസിനോട് പറഞ്ഞു. ഇന്ത്യയിലേക്ക് പ്രവേശനം സാധ്യമാക്കുന്ന ഏത് ബദല്‍ പാതയും പരിഗണിക്കാവുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.റഷ്യയുടെ ഊര്‍ജമേഖല യുക്രെയ്ന്‍ സംഘര്‍ഷത്തിനിടെ കടുത്ത സമ്മര്‍ദം നേരിടുന്നതിനിടെയാണ് പുതിയ നിര്‍ദേശം. റഷ്യന്‍ എണ്ണശുദ്ധീകരണ ശാലകള്‍ക്ക് നേരെ യുക്രെയ്ന്‍ നടത്തിയ ഡ്രോണ്‍ ആക്രമണങ്ങള്‍ രാജ്യത്തെ റിഫൈനറി ശേഷിയെ ബാധിക്കുകയും ഇന്ധനക്ഷാമത്തിന് കാരണമാകുകയും ചെയ്തിട്ടുണ്ട്.

ജൂലൈയില്‍ റഷ്യന്‍ ഊര്‍ജ കമ്പനികളായ റോണ്‍ സെഫ്റ്റ്, ഗാസ്‌പ്രോം, നെഫ്റ്റ്, ലുക്കോയില്‍  എന്നിവ അധിക പെട്രോള്‍ ലഭ്യമാക്കുന്നതിനായി ഇന്ത്യന്‍ റിഫൈനറികളെ സമീപിച്ചതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ആക്രമണങ്ങള്‍ തുടര്‍ന്നാല്‍ റഷ്യയുടെ റിഫൈനിംഗ് ശേഷിയുടെ ഏകദേശം 40 ശതമാനം രണ്ടുമാസത്തോളം പ്രവര്‍ത്തനരഹിതമാകാന്‍ സാധ്യതയുണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.

റഷ്യന്‍ ഇന്ധന മേഖലയിലെ സമ്മര്‍ദം തുടരുകയാണ്. ജൂലൈയില്‍ റഷ്യയുടെ കടല്‍മാര്‍ഗമുള്ള എണ്ണ ഉല്‍പ്പന്ന കയറ്റുമതി ഏകദേശം മൂന്നിലൊന്നായി കുറഞ്ഞു. യുക്രെയ്ന്‍ ആക്രമണങ്ങളെ തുടര്‍ന്ന് ഇന്ധന ഉല്‍പ്പാദനം കുറഞ്ഞതും ആഭ്യന്തര ലഭ്യത ഉറപ്പാക്കാന്‍ റഷ്യ ഏര്‍പ്പെടുത്തിയ കയറ്റുമതി നിയന്ത്രണങ്ങളും ഇതിന് കാരണമായി.

ആഭ്യന്തര ഇന്ധന വിതരണം സംരക്ഷിക്കുന്നതിനായി ഡീസല്‍ കയറ്റുമതിക്ക് ഏര്‍പ്പെടുത്തിയ താല്‍ക്കാലിക വിലക്ക് ഓഗസ്റ്റ് അവസാനം വരെ റഷ്യ നീട്ടിയിട്ടുണ്ട്.

 




കൂടുതല്‍വാര്‍ത്തകള്‍.