
















എഐസിസി ആസ്ഥാനത്ത് വന്ദേമാതരം പൂര്‍ണമായും ആലപിച്ചു. സോണിയാഗാന്ധിയും മല്ലികാര്‍ജുന്‍ ഖര്‍ഗെയും ഇടപെട്ടെങ്കിലും മൂന്ന് മിനിറ്റുള്ള ഗാനം പൂര്‍ണമായും ചൊല്ലുകയായിരുന്നു. ആദ്യ രണ്ട് സ്റ്റാന്‍സ കഴിഞ്ഞ് പ്രത്യേക മതവിഭാഗത്തിലെ ദൈവങ്ങളെ പ്രകീര്‍ത്തിക്കുന്ന വരികള്‍ എത്തിയപ്പോള്‍ സോണിയാഗാന്ധി ഇടപെടുകയായിരുന്നു, എന്നാല്‍ അവര്‍ ക്ഷോഭിച്ചെങ്കിലും പിന്നാലെ മല്ലികാര്‍ജുന്‍ ഖര്‍ഗെ ഇടപെട്ട് അനുനയിപ്പിക്കുകയായിരുന്നു. ഖര്‍ഗെ ആദ്യം നീരസം പ്രകടിപ്പിച്ചെങ്കിലും വലിയ പ്രശ്നങ്ങള്‍ ഒഴിവാകാന്‍ ഇടപെടുകയായിരുന്നു.
നേതാക്കള്‍ ഇടപെട്ടിട്ടും ഗായകര്‍ പാട്ട് നിര്‍ത്താന്‍ തയ്യാറായില്ല എന്നതും വിവാദമാകുന്നുണ്ട്. വലിയ ആശയക്കുഴപ്പമാണ് സംഭവത്തില്‍ കോണ്‍ഗ്രസില്‍ ഉണ്ടായിരിക്കുന്നത്. വന്ദേമാതരം പൂര്‍ണമായും ആലപിക്കുന്നത് രാജ്യത്തിന്റെ മതേതര മൂല്യങ്ങള്‍ക്കെതിരാണെന്ന് ദേശീയ തലത്തില്‍ ശക്തമായി നിലപാടെടുക്കുന്നതിനിടെയാണ് ഇത്തരത്തില്‍ ഒരു വിവാദത്തിലേക്ക് കോണ്‍ഗ്രസ് ദേശീയ നേതൃത്വം തന്നെ പെട്ടിരിക്കുന്നത്. കേരളത്തില്‍ വന്ദേമാതരകം പൂര്‍ണമായും പാടും എന്ന് വാര്‍ത്തകള്‍ വന്നിരുന്നെങ്കിലും വന്ദേമാതരം തന്നെ ഒഴിവാക്കുകായായിരുന്നു. എന്നാല്‍ ദേശീയ ആസ്ഥാനത്ത് സംഭവിച്ച നാടകീയ രംഗങ്ങള്‍ വലിയ വിവാദങ്ങള്‍ക്ക് വഴിവെക്കുമെന്ന് തന്നെയാണ് വിലയിരുത്തല്‍.
എന്നാല്‍ സംഭവത്തില്‍ വിവാദത്തിന്റെ ആവശ്യമില്ലെന്നാണ് എഐസിസി ജനറല്‍ സെക്രട്ടറി ജയറാം രമേശ് പ്രതികരിച്ചത്. മുഴുവന്‍ ചൊല്ലിയതില്‍ പ്രശ്നമില്ലെന്നും വിഷയം പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്തതാണെന്നും അദ്ദേഹം പറഞ്ഞു. വന്ദേമാതരം ആലപിക്കുന്നത് ആരും തടഞ്ഞില്ല എന്ന് പറഞ്ഞ ജയറാം രമേശ്, സോണിയാഗാന്ധി ആക്ഷന്‍ കാണിച്ചത് കസേര കൊണ്ട് വരാന്‍ പറയുകയായിരുന്നുവെന്നും വിശദീകരിച്ചു. അധ്യക്ഷന്‍ കുറെ നേരമായി നില്‍ക്കുന്നതിനാല്‍ കസേര വേണമെന്നാണ് സോണിയ ഗാന്ധി പറഞ്ഞതെന്നാണ് ജയറാം രമേശ് പ്രതികരിച്ചത്. തുടര്‍ന്നും വന്ദേമാതരം മുഴുവന്‍ ചൊല്ലുമോ എന്ന ചോദ്യത്തിന് ഉത്തരം നല്‍കാന്‍ അദ്ദേഹം തയ്യാറായില്ല. കേരളത്തില്‍ വന്ദേമാതരം ആലപിച്ചില്ലല്ലോ എന്ന ചോദ്യത്തിനും മറുപടി ഉണ്ടായിരുന്നില്ല.