രക്ഷിതാക്കളേക്കാള്‍ വലിയ ഉത്തരവാദിത്വം മക്കളുടെ കാര്യത്തില്‍ ഏത് ഡോക്ടര്‍മാര്‍ക്കാണ് ഉണ്ടാവുക? ചോദ്യം ന്യായം, പക്ഷെ എന്‍എച്ച്എസില്‍ സ്ഥിതി വേറെ ലെവലാണ്. പല സംഭവങ്ങളിലായി എന്‍എച്ച്എസ് ഡോക്ടര്‍മാര്‍ ദൈവത്തിന്റെ പണിയെടുക്കുന്നു, മരിക്കാന്‍ സമയമായെന്ന് വിധിയെഴുതുന്നു. പക്ഷെ ഒരിക്കല്‍ പോലും ജീവിക്കാന്‍ ഒരവസരം നല്‍കാന്‍ ഒരു പരീക്ഷണത്തിന് അവര്‍ അനുവാദം നല്‍കുന്നില്ലെന്നത് ദയനീയമാണ്.
തലച്ചോറിന് കടുത്ത ക്ഷതമേറ്റ അഞ്ച് വയസ്സുകാരിയുടെ രക്ഷിതാക്കലാണ് വിദേശ ചികിത്സ ലഭ്യമാക്കാന്‍ കോടതിയുടെ കനിവ് തേടുന്നത്. ഈ ചികിത്സ ലഭ്യമാക്കിയാല്‍ 20 വര്‍ഷം വരെയെങ്കിലും മകളെ ജീവനോടെ കാണാമെന്ന് അവര്‍ കോടതിയില്‍ വാദിച്ചു. ജീവന്‍രക്ഷാ ഉപകരണങ്ങള്‍ ഓഫ് ചെയ്യാന്‍ ഡോക്ടര്‍മാരെ ഒരു തരത്തിലും അനുവദിക്കരുതെന്ന് തഫീദാ റഖീബിന്റെ രക്ഷിതാക്കള്‍ കോടതിയോട് ആവശ്യപ്പെട്ടു.
ഇസ്ലാമിക വിശ്വാസങ്ങള്‍ക്ക് എതിരാണ് ഇതെന്നതാണ് ഇതിനുള്ള കാരണമായി മാതാപിതാക്കള്‍ ചൂണ്ടിക്കാണിച്ചത്. സോളിസിറ്റര്‍ കൂടിയായ അമ്മ 39കാരി ഷെലിന ബീഗമും, ഭര്‍ത്താവ് കണ്‍സ്ട്രക്ഷന്‍ കണ്‍സള്‍ട്ടന്റ് കൂടിയായ 45കാരന്‍ മുഹമ്മദ് റഖീബുമാണ് കോടതിയുടെ സഹായം അഭ്യര്‍ത്ഥിക്കുന്നത്. മകളുടെ ജീവന്‍ രക്ഷിക്കാമെന്ന് പറയുന്ന ഇറ്റലിയിലെ ആശുപത്രിയിലേക്ക് തഫീദയെ വിട്ടയയ്ക്കാതെ ഇയുവിനുള്ളില്‍ സ്വതന്ത്ര യാത്രക്കുള്ള അവകാശം കൂടിയാണ് എന്‍എച്ച്എസ് തടയുന്നതെന്ന് മാതാപിതാക്കള്‍ വാദിച്ചു.
എന്‍എച്ച്എസിന് യാതൊരു ചെലവും വരാത്ത രീതിയില്‍ പത്തോ, ഇരുപതോ വര്‍ഷം തഫീദയുടെ ജീവന്‍ പിടിച്ചുനിര്‍ത്താമെന്ന് കുടുംബത്തിന്റെ അഭിഭാഷകര്‍ വാദിച്ചു.'എല്ലാ ചികിത്സയും നല്‍കണമെന്ന് രക്ഷിതാക്കള്‍ വിശ്വസിക്കുന്നു. ജീവനെടുക്കാനുള്ള അവകാശം ദൈവത്തിനാണ്, അല്ലാതെ മനുഷ്യര്‍ക്കല്ല', അഭിഭാഷകന്‍ ചൂണ്ടിക്കാണിച്ചു.