കൊറോണാവൈറസ് ലക്ഷണങ്ങളോട് പോരാടി മരിച്ച ഫ്രണ്ട്‌ലൈന്‍ എന്‍എച്ച്എസ് നഴ്‌സ് താന്‍ ഇഷ്ടപ്പെട്ട പ്രൊഫഷന് വേണ്ടിയാണ് സ്വന്തം ജീവിതം ത്യജിച്ചതെന്ന് ഹൃദയം തകര്‍ന്ന ഭര്‍ത്താവിന്റെ പ്രതികരണം. വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സിലെ വാള്‍സാല്‍ മാനര്‍ ഹോസ്പിറ്റല്‍ ഇന്റന്‍സീവ് കെയറിലാണ് 36-കാരി അറീമാ നസ്രീന്‍ ജീവന്‍ വെടിഞ്ഞത്. ഈ ആശുപത്രിയില്‍ ജോലി ചെയ്യുമ്പോഴാണ് അറീമയ്ക്ക് രോഗം പിടിപെടുന്നത്.
8, 10, 17 വയസ്സുള്ള മൂന്ന് കുട്ടികളെ ബാക്കിയാക്കിയാണ് നഴ്‌സ് കൊറോണയ്‌ക്കെതിരായ പോരാട്ടത്തില്‍ കീഴടങ്ങിയത്. 'ഒരു നഴ്‌സാകുകയെന്നത് അവളുടെ സ്വപ്‌നമായിരുന്നു. ആളുകളെ സഹായിക്കുന്നത് അവര്‍ ഇഷ്ടപ്പെട്ടിരുന്നു', ഭര്‍ത്താവ് ഫാസില്‍ തഹ്‌സീന്‍ സണ്‍ഡേ മിററിനോട് പറഞ്ഞു. 18 വര്‍ഷമായി വിവാഹിതരായി ഒരുമിച്ച് ജീവിച്ച് വരുന്നതിനിടെയാണ് ഈ കുടുംബത്തിന്റെ പ്രിയപ്പെട്ട ഗൃഹനാഥയെ നഷ്ടമായത്.
'മറ്റുള്ളവരുടെ ജീവന്‍ രക്ഷിക്കുന്നതിനിടെയാണ് അറീമയ്ക്ക് സ്വന്തം ജീവന്‍ നഷ്ടമായത്. ഈ വിടവാങ്ങല്‍ പോലും ആദരവാണ്', തഹ്‌സീന്‍ കൂട്ടിച്ചേര്‍ത്തു. ശരീരതാപം ഉയര്‍ന്നതിന് പുറമെ ശരീരവേദനയും, ചുമയും രൂപപ്പെട്ടതിന് ശേഷമാണ് പരിശോധനയില്‍ കൊറോണ ബാധിച്ചതായി സ്ഥിരീകരിച്ചത്. എന്നാല്‍ വെള്ളിയാഴ്ച നഴ്‌സ് മരണത്തിന് കീഴടങ്ങി. മറ്റ് ആരോഗ്യപ്രശ്‌നങ്ങളൊന്നും ഇല്ലാതിരുന്ന ഇവര്‍ 16 വര്‍ഷക്കാലമായി ജോലി ചെയ്ത് വന്നിരുന്ന എന്‍എച്ച്എസ് ആശുപത്രിയില്‍ വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവന്‍ നിലനിര്‍ത്തുന്നതിന് ഇടയിലാണ് മരണമടഞ്ഞത്.
മരിക്കുന്നതിന് മുന്‍പ് ഡോക്ടര്‍മാരുടെ വിലക്ക് ലംഘിച്ച് ഭര്‍ത്താവ് അറീമയെ കെട്ടിപ്പുണര്‍ന്നതായി കഴിഞ്ഞ ദിവസം സഹോദരി വെളിപ്പെടുത്തിയിരുന്നു. അറീമയ്ക്ക് പുറമെ മറ്റ് രണ്ട് നഴ്‌സുമാര്‍ കൂടി എന്‍എച്ച്എസ് സേവനങ്ങള്‍ക്കിടെ കൊറോണ ബാധിച്ച് മരിച്ചിട്ടുണ്ട്. 39-കാരി എയ്മി ഒ'റൂര്‍ക്കെ, 23-കാരന്‍ ജോണ്‍ എന്നിവരാണ് കൊറോണ പോരാട്ടത്തിനിടെ ജീവന്‍ നഷ്ടമായ നഴ്‌സിംഗ് ജീവനക്കാര്‍.