
















ഹെന്‍ട്രി നൊവാകിനെ സിഖുകാരന്‍ കൊലപ്പെടുത്തിയതിന്റെ വിവാദം കത്തിക്കൊണ്ടിരിക്കുന്നതിനിടെ കുടിയേറ്റക്കാര്‍ക്കെതിരായ രോഷം ആളിക്കത്തിക്കാന്‍ പുതിയ കേസ്. ബെല്‍ഫാസ്റ്റില്‍ 30-കളില്‍ പ്രായമുള്ള ആളുടെ കഴുത്തറുക്കാന്‍ ശ്രമിച്ച് സുഡാനി അഭയാര്‍ത്ഥിയാണ് രോഷം ആളിക്കത്തിച്ചത്. രാജ്യത്തെ നടുക്കിയ സംഭവത്തിന് പിന്നാലെ ബെല്‍ഫാസ്റ്റില്‍ പ്രതിഷേധം അക്രമാസക്തമായി.
അക്രമത്തില്‍ ഗുരുതരമായി പരുക്കേറ്റ 30-കളില്‍ പ്രായമുള്ള പുരുഷന്റെ കണ്ണിലും, കഴുത്തിലും, പുറത്തും സാരമായ പരുക്കുകളുണ്ട്. ബെല്‍ഫാസ്റ്റിലെ കിനെയര്‍ഡ് അവന്യൂവിലേക്കാണ് രാത്രി 10.30-ഓടെ കത്തി അക്രമണം നടക്കുന്ന വിവരം അറിഞ്ഞ് പോലീസ് കുതിച്ചെത്തുന്നത്. 
അക്രമി ഇരയുടെ മുഖത്ത് കത്തി ഉപയോഗിച്ച് കുത്തുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. നാട്ടുകാര്‍ കാഴ്ചക്കാരായി നില്‍ക്കാതെ ഇടപെട്ടതോടെയാണ് ഇരയെ രക്ഷിക്കാന്‍ കഴിഞ്ഞത്. 2028 വരെ ലീവ് ടു റിമെയിന്‍ ലഭിച്ച അഭയാര്‍ത്ഥിയാണ് അക്രമം നടത്തിയതെന്ന് വ്യക്തമായതോടെ രോഷം അണപൊട്ടി. ഇയാള്‍ സുഡാനീസ് പൗരനാണെന്ന് ഹോം ഓഫീസ് സ്ഥിരീകരിച്ചു.
തലയറുക്കാന്‍ ശ്രമിച്ച വാര്‍ത്ത പരന്നതോടെ ബെല്‍ഫാസ്റ്റില്‍ പ്രതിഷേധങ്ങള്‍ കലാപത്തിലേക്ക് നീങ്ങി. വിവിധ ഭാഗങ്ങളില്‍ വീടുകള്‍ക്കും, കാറുകള്‍ക്കും തീയിട്ടു. നോര്‍ത്തേണ്‍ അയര്‍ലണ്ട് തലസ്ഥാനത്ത് തീപടര്‍ന്നതോടെ ഫയര്‍ എഞ്ചിനുകള്‍ക്ക് ഇവിടെയെത്തി തീ അണയ്‌ക്കേണ്ടി വരികയും, താമസക്കാരെ ഒഴിപ്പിക്കേണ്ടിയും വന്നു. എന്നാല്‍ പ്രതിഷേധത്തിന്റെ പേരിലുള്ള അക്രമങ്ങള്‍ ഒരു മാറ്റവും സൃഷ്ടിക്കില്ലെന്ന് നോര്‍ത്തേണ്‍ അയര്‍ലണ്ട് ലെജിസ്ലേറ്റീവ് അസംബ്ലി അംഗം പീറ്റര്‍ മക്‌റെയ്‌നോള്‍ഡ്‌സ് പ്രതികരിച്ചു.