
















ബ്രിട്ടീഷ് ഗവണ്‍മെന്റിന് നിരാശ സമ്മാനിച്ച് രാജ്യത്തിന്റെ വളര്‍ച്ചാ നിരക്ക്. നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് കണക്കുകള്‍ പ്രകാരം ഏപ്രില്‍ മാസത്തില്‍ വളര്‍ച്ച 0.1% ചുരുങ്ങി. ഇറാന്‍ യുദ്ധവും, ഉയര്‍ന്ന നികുതികളും, ലേബര്‍ പാര്‍ട്ടിയിലെ ആഭ്യന്തര യുദ്ധവും ചേര്‍ന്ന് സമ്പദ് വ്യവസ്ഥയെ പ്രതിസന്ധി അലേര്‍ട്ടിലേക്ക് തള്ളിവിട്ടിരിക്കുകയാണ്.
ഫെബ്രുവരിയില്‍ 0.4 ശതമാനവും, മാര്‍ച്ചില്‍ 0.3 ശതമാനവും വളര്‍ച്ച നേടിയ ശേഷമാണ് തിരിച്ചിറക്കം. മിഡില്‍ ഈസ്റ്റ് സംഘര്‍ഷമാണ് പ്രതിസന്ധിക്ക് ഇടയാക്കിയതെന്ന് റേച്ചല്‍ റീവ്‌സ് കുറ്റപ്പെടുത്തി. 'ഈ യുദ്ധം നമ്മള്‍ ആഗ്രഹിക്കുകയോ, പങ്കെടുക്കുകയോ ചെയ്യുന്നതല്ല. പക്ഷെ വീട്ടില്‍ ഇതിന്റെ പ്രത്യാഘാതം അനുഭവപ്പെടും', റീവ്‌സ് പറഞ്ഞു.
എന്നാല്‍ യുദ്ധത്തിന്റെ അന്തരീക്ഷത്തില്‍ നിന്നും പൊട്ടിപ്പുറപ്പെട്ട പണപ്പെരുപ്പ ഷോക്ക് പടരാന്‍ തുടങ്ങിയതായി വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നു. വളര്‍ച്ചയെ കെട്ടിപ്പൂട്ടുന്ന തരത്തില്‍ നികുതികള്‍ ഉയര്‍ത്തിയതും തിരിച്ചടിയായി. ആഗോള സംഘര്‍ഷത്തിനൊപ്പം രാജ്യത്തെ രാഷ്ട്രീയ അനിശ്ചിതാവസ്ഥയും ചേര്‍ന്നാണ് കാര്യങ്ങള്‍ വഷളാക്കുന്നത്.
പുതിയ കണക്കുകള്‍ ചാന്‍സലര്‍ക്ക് തിരിച്ചടിയാണ്. സൈനിക ചെലവുകള്‍ വര്‍ദ്ധിപ്പിക്കാന്‍ റീവ്‌സ് തയ്യാറാകാത്തതിനെ തുടര്‍ന്ന് ജോണ്‍ ഹീലി ഡിഫന്‍സ് സെക്രട്ടറി സ്ഥാനം രാജിവെച്ചതിന്റെ വിമര്‍ശനം ഏറ്റുവാങ്ങുന്നതിനിടെയാണ് വളര്‍ച്ചാ നിരക്ക് കുറഞ്ഞതും തിരിച്ചടിക്കുന്നത്.
രണ്ട് വര്‍ഷത്തിനിടെ 75 ബില്ല്യണ്‍ പൗണ്ടിന്റെ നികുതി വര്‍ദ്ധനവുകള്‍ ചുമത്തിയ റീവ്‌സ് ഈ തുക വളര്‍ച്ചയ്ക്കായി ഉപയോഗിച്ചില്ല. മറിച്ച് ബെനഫിറ്റുകള്‍ വാരിക്കോരി നല്‍കുകയും ചെയ്‌തെന്നാണ് ആരോപണം.