CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 10 Minutes 37 Seconds Ago
Breaking Now

കൊറോണ ബാധിച്ച് ആശുപത്രിയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 10,000-ല്‍ താഴെ; മാര്‍ച്ചിലെ ലോക്ക്ഡൗണിന് ശേഷം ആദ്യം; 363 പേര്‍ കൂടി മരിച്ചതോടെ മരണസംഖ്യ 35,704; പോസിറ്റീവ് രോഗികളുടെ എണ്ണം 248,293

ആശുപത്രികളില്‍ ദിവസേന നടക്കുന്ന അഡ്മിഷന്‍ കുറയുന്നത് സാമൂഹിക അകലം പാലിച്ചതിന്റെ ഗുണമെന്ന് പ്രൊഫ. പൊവിസ്‌

ലോക്ക്ഡൗണ്‍ ആരംഭിച്ച ശേഷം ആദ്യമായി കൊറോണാവൈറസ് ബാധിച്ച് ഗുരുതരാവസ്ഥയില്‍ എത്തുന്ന രോഗികളുടെ എണ്ണം 10,000 താഴെയെത്തി. ചൊവ്വാഴ്ച 9953 പേരാണ് കൊറോണാവൈറസുമായി വിവിധ ആശുപത്രികളിലുള്ളത്. ബ്രിട്ടനില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച മാര്‍ച്ച് 29 മുതലുള്ള കണക്കുകളില്‍ ഏറ്റവും കുറവാണിത്. 

ഏപ്രില്‍ മധ്യത്തോടെ യുകെയിലെ ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ട രോഗികളുടെ പകുതി മാത്രമാണ് ഇത്. ആ സമയത്ത് കൊവിഡ്-19 പിടിപെട്ട് 20,000-ലേറെ പേരാണ് വാര്‍ഡുകളില്‍ അഡ്മിറ്റ് ചെയ്യപ്പെട്ടത്. 'ആശുപത്രിയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം പതിനായിരത്തില്‍ താഴെയാണെന്നത് ഹൈലൈറ്റാണ്. മാര്‍ച്ചിന് ശേഷം ഈ അവസ്ഥ ആദ്യമാണ്', എന്‍എച്ച്എസ് ഇംഗ്ലണ്ട് മെഡിക്കല്‍ ഡയറക്ടര്‍ പ്രൊഫസര്‍ സ്റ്റീഫന്‍ പൊവിസ് പറഞ്ഞു. 

ആശുപത്രികളില്‍ ദിവസേന നടക്കുന്ന അഡ്മിഷന്‍ കുറയുന്നത് സാമൂഹിക അകലം പാലിച്ചതിന്റെ ഗുണമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തിങ്കളാഴ്ച 637 പേരെയാണ് മാരകമായ വൈറസ് ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഏപ്രില്‍ ആദ്യം ഇത് മൂവായിരത്തിന് അടുത്തായിരുന്നു. യുകെയില്‍ കൊറോണാവൈറസ് ഇരകളുടെ എണ്ണം 24 മണിക്കൂറില്‍ 363 ആണ്. ഇതോടെ യുകെയിലെ മരണസംഖ്യ 35,704 ആയി ഉയര്‍ന്നു. 

കഴിഞ്ഞ എട്ട് ആഴ്ചകളിലെ ബുധനാഴ്ചകളില്‍ ഏറ്റവും കുറഞ്ഞ കണക്കാണിത്. മരണസംഖ്യ കുറയുന്നത് സ്ഥിരത കൈവരിച്ചിട്ടുണ്ട്. നിബന്ധനകള്‍ അനുസരിക്കുന്നത് തുടര്‍ന്നാല്‍ ഇത് തുടരുമെന്ന് പ്രൊഫസര്‍ പൊവിസ് വ്യക്തമാക്കി. കഴിഞ്ഞ 30 ദിവസമായി തുടരുന്ന ഈ കുറവ് തുടര്‍ന്നാല്‍ ജൂണ്‍ ആകുമ്പോള്‍ മരണസംഖ്യ പൂജ്യത്തില്‍ എത്തുമെന്നാണ് കരുതുന്നത്. 




കൂടുതല്‍വാര്‍ത്തകള്‍.