CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 41 Minutes 18 Seconds Ago
Breaking Now

മലയാളികളുടെ പ്രിയ സംഗീത വിരുന്ന് 'Let's Break It Together' ല്‍ നിറഞ്ഞാടി സ്വരൂപ് മേനോനും ശ്രേയ മേനോനും; രാഗ സന്ധ്യയില്‍ താളമേള വിസ്മയം തീര്‍ത്ത് ഈസ്റ്റ്ഹാമിന്റെ വര്‍ണ്ണശലഭങ്ങള്‍

കോവിഡ്  19 എന്ന മഹാമാരിക്കെതിരെ മുന്‍നിരയില്‍ നിന്ന് പ്രവര്‍ത്തിക്കുന്ന ലോകമെമ്പാടുമുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ആദരവര്‍പ്പിക്കുന്ന യുക്മ സാംസ്‌കാരിക വേദിയുടെ ലൈവ് ടാലന്റ് ഷോ 'LET'S BREAK IT TOGETHER' ല്‍ ഇന്നലെ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയത് സപ്തസ്വരങ്ങളാല്‍ പാട്ടിന്റെ മാസ്മരികത തീര്‍ത്ത, 

ഈസ്റ്റ്ഹാമില്‍ നിന്നുള്ള സഹോദരങ്ങള്‍ സ്വരൂപും ശ്രേയയുമാണ്. 

കീബോര്‍ഡ്, ചെണ്ട, മൃദംഗം എന്നീ വാദ്യോപകരണങ്ങളുടെ പിന്തുണയോടെ സ്വരൂപും ശ്രേയയും ആസ്വാദകര്‍ക്കായി തീര്‍ത്തത് ആലാപന മികവിന്റെ സുന്ദര നിമിഷങ്ങള്‍.

കീബോര്‍ഡില്‍ സ്വരൂപ് വായിച്ച ദേവ സ്തുതിയോടെ തുടങ്ങിയ ലൈവ്,  'ഫര്‍ എലൈസ്' എന്ന ബീഥോവന്‍ മ്യൂസിക്കിലേക്ക് കടന്നപ്പോള്‍ തന്നെ പ്രേക്ഷകര്‍ ആവേശഭരിതരായി. ഇളയരാജ  എസ്സ് പി ബി കൂട്ടുകെട്ടില്‍ പിറന്ന 'ഇളയ നിലാ' എന്ന സൂപ്പര്‍ ഹിറ്റ് തമിഴ് ഗാനം സ്വരൂപ് കീബോര്‍ഡില്‍ വായിച്ചത് അതി മനോഹരമായിരുന്നു. തുടര്‍ന്ന് മലയാളം, തമിഴ്, ഹിന്ദി, ഇംഗ്‌ളീഷ് ഭാഷകളിലെ സൂപ്പര്‍ ഹിറ്റ് ഗാനങ്ങള്‍ കീബോര്‍ഡില്‍ വായിച്ചും പാടിയും പ്രേക്ഷകരെ കയ്യിലെടുത്ത സ്വരൂപ് 'ശ്രീലതികകള്‍' എന്ന ഗാനം ചെണ്ടയില്‍ വായിച്ചത് അതീവ ഹൃദ്യമായിരുന്നു. 

യു കെയിലെ പ്രശസ്ത ഗായകനായ രാജേഷ് രാമനാണ് ഈ ഗാനം സ്വരൂപിന് വേണ്ടി ട്രാക്ക് പാടിയത്. 

നോര്‍വീജിയന്‍ ഗായകന്‍ അലന്‍ വാള്‍ക്കറിന്റെ 'ഫെയ്ഡഡ്' എന്ന ഗാനം ശ്രേയ ശ്രുതി മധുരമായി ആലപിച്ചപ്പോള്‍ ' ക്യാ ഹുവാ തേരാ വാദാ' എന്ന നൊസ്റ്റാള്‍ജിക് ഗാനം സ്വരൂപും ശ്രേയയും ചേര്‍ന്ന് പാടി. തുടര്‍ന്ന് 'കണ്ണാന കണ്ണേ',  'പൂമുത്തോളേ' 'മന്ദാര ചെപ്പുണ്ടോ', 'ജാനം ജാനം' എന്നീ സൂപ്പര്‍ ഡ്യൂപ്പര്‍ ഗാനങ്ങള്‍ കീബോര്‍ഡില്‍ വായിച്ച സ്വരൂപ് പിന്നീട് വായിച്ചത്

 ' ഫെയറി ടെയില്‍' എന്ന ഏറെ പ്രശസ്തമായ ജാപ്പനീസ് ആനിമേഷന്‍ സോങ്ങാണ്. 'ഗുലേബ' എന്ന തമിഴ് അടിപൊളി ഗാനം കീബോര്‍ഡില്‍ വായിച്ചതിനെ തുടര്‍ന്ന് സ്വരൂപ് അഞ്ച് മിനിറ്റ് നീണ്ട് നിന്ന മൃദംഗവാദനത്തിലേക്ക് കടന്നു. മൃദംഗത്തില്‍ തന്റെ വൈഭവം പ്രകടമാക്കിയ സ്വരൂപ് തുടര്‍ന്ന് ശ്രേയയോടൊപ്പം ' ദ ജവാനി സോങ്' എന്ന ഹിന്ദി ഗാനം പാടി ഷോ അവസാനിപ്പിക്കുമ്പോള്‍ പ്രേക്ഷകരുടെ നിലയ്ക്കാത്ത ആശംസാ പ്രവാഹമായിരുന്നു ലൈവില്‍ വന്ന് കൊണ്ടിരുന്നത്. താന്‍ നല്ലൊരു ഗായിക മാത്രമല്ല നല്ലൊരു അവതാരകയും കൂടിയാണെന്ന് തെളിയിച്ച കൊച്ച് ശ്രേയ ആസ്വാദകരുടെ ഹൃദയങ്ങള്‍ കീഴടക്കി എന്നതിന്റെ തെളിവായി ലൈവിലെ കമന്റുകള്‍. പ്രശസ്ത മലയാള ചലച്ചിത്ര സംഗീത സംവിധായകന്‍ ആല്‍ബര്‍ട്ട് വിജയന്റെ ശിക്ഷണത്തില്‍ കീബോര്‍ഡും ലണ്ടനിലെ പ്രമുഖ മേള വിദ്വാന്‍ വിനോദ് നവധാരയുടെ കീഴില്‍ ചെണ്ടയും മൃദംഗവും പരിശീലിക്കുന്ന സ്വരൂപും ഇതിനോടകം വേദികളുടെ ആകര്‍ഷണമായി മാറിക്കഴിഞ്ഞ ശ്രേയയും 'Let's Break It Together' ആസ്വാദകരുടെ പ്രിയ താരങ്ങളായി മാറിക്കഴിഞ്ഞു.

'LET'S BREAK IT TOGETHER' ലൈവ് ടാലന്റ് ഷോയുടെ സംഘാടകരായ യുക്മ, യുക്മ സാംസ്‌കാരിക വേദി പ്രവര്‍ത്തകര്‍ക്ക് നന്ദി പറഞ്ഞു കൊണ്ട്, ലൈവില്‍ വന്ന മാതാപിതാക്കള്‍ ഷൈജു ഉണ്ണികൃഷ്ണനും സൌമ്യ ഷൈജുവും കുട്ടികള്‍ക്ക് വേണ്ടി ഇതു പോലൊരു ലൈവ് ഷോ ഒരുക്കിയതിന് നന്ദി പറയുകയും കുട്ടികളുടെ കലാപരമായ വാസനകളെ പ്രോല്‍സാഹിപ്പിക്കുവാന്‍ യുക്മ നടത്തുന്ന ശ്രമങ്ങളെ അഭിനന്ദിക്കുകയും  ചെയ്തു. 

പഠനത്തോടൊപ്പം കലാ കായിക മേഖലകളിലും മികവ് പ്രകടിപ്പിക്കുന്ന സഹോദരങ്ങള്‍ സ്വരൂപ് മേനോനും ശ്രേയ മേനോനും യുക്മ, യുക്മ സാംസ്‌കാരിക വേദി പ്രവര്‍ത്തകര്‍ എല്ലാവിധ ഭാവുകങ്ങളും നേരുന്നു. 'LET'S BREAK IT TOGETHER' ലൈവ് ഷോയ്ക്ക്  ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകര്‍ നല്‍കി വരുന്ന പിന്തുണയ്ക്ക് യുക്മ, യുക്മ സാംസ്‌കാരിക വേദി പ്രവര്‍ത്തകര്‍ ഹൃദയപൂര്‍വ്വം നന്ദി രേഖപ്പെടുത്തുന്നു.

 

'LET'S BREAK IT TOGETHER' ഷോയുടെ അടുത്ത ലൈവ് 04/08/2020 ചൊവ്വ വൈകുന്നേരം 5 ന് ( ഇന്‍ഡ്യന്‍ സമയം രാത്രി 9:30) ആയിരിക്കും.

 

കോവിഡ്  19 രോഗബാധിതര്‍ക്കു വേണ്ടി സ്വന്തം ജീവന്‍പോലും തൃണവല്‍ഗണിച്ച് കരുതലിന്റെ സ്‌നേഹസ്പര്‍ശമായി, വിശ്രമരഹിതരായി യു കെ യിലെ  എന്‍ എച്ച് എസ്    ഹോസ്പിറ്റലുകളിലും കെയര്‍ഹോമുകളിലും ജോലി ചെയ്യുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ ലോകത്തിലെ മുഴുവന്‍ ആരോഗ്യ മേഖലകളിലും പ്രവര്‍ത്തിക്കുന്നവര്‍ക്ക് ആദരവ് അര്‍പ്പിച്ചുകൊണ്ട് യുക്മ സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഈ ലൈവ് ഷോ യുക്മയുടെ ഔദ്യോഗീക ഫേസ്ബുക്ക് പേജ് ആയ UUKMA യിലൂടെയാണ്  സംപ്രേക്ഷണം ചെയ്യുന്നത്. 

എട്ടു വയസ്സു മുതല്‍ 21 വയസ്സ് വരെ പ്രായമുള്ള യു കെ യിലെ  വൈവിധ്യമാര്‍ന്ന കലാവാസനയുള്ള പ്രതിഭകളെയും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രശസ്തരായ കുട്ടികളെയും പങ്കെടുപ്പിച്ച് നടത്തുന്ന ഈ കലാവിരുന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൃതജ്ഞതയും അഭിവാദ്യവും അര്‍പ്പിക്കുന്നതിനായാണ് സംഘടിപ്പിച്ചിരിക്കുന്നത്. വ്യത്യസ്തമായ സംഗീതോപകരണങ്ങളില്‍ കലാവിരുത് പ്രകടിപ്പിക്കുവാന്‍ കഴിവുള്ള പ്രതിഭകളുടെ കലാപ്രകടനങ്ങളാണ് ഈ ലൈവ് ഷോയുടെ പ്രധാന ആകര്‍ഷണം. എന്നാല്‍ ഹാസ്യാത്മകമായ പരിപാടികള്‍ ഉള്‍പ്പെടെ വൈവിധ്യമാര്‍ന്നതും ആകര്‍ഷണങ്ങളുമായ മറ്റു കലാപരിപാടികള്‍ അവതരിപ്പിക്കുവാനുള്ള അവസരവും ഉണ്ടായിരിക്കുന്നതാണ്.

യുകെയിലെ അറിയപ്പെടുന്ന ഗായകനായ റെക്‌സ് ബാന്‍ഡ്  യു കെ യുടെ റെക്‌സ് ജോസും, ജെ ജെ ഓഡിയോസിന്റെ  ജോജോ തോമസും ചേര്‍ന്ന് പരിപാടികള്‍ അവതരിപ്പിക്കുന്നവര്‍ക്ക് വേണ്ട സാങ്കേതിക സഹായങ്ങള്‍ നല്‍കുന്നതാണ്. കലാപരിപാടികള്‍ അവതരിപ്പിക്കുന്നതിനുവേണ്ട മിനിമം സമയം ഇരുപത് മിനിറ്റ് ആണ്. പരിപാടികള്‍ അവതരിപ്പിക്കുവാന്‍ ആഗ്രഹിക്കുന്ന എട്ടു മുതല്‍ ഇരുപത്തിയൊന്ന് വയസ്സ് വരെ പ്രായപരിധിയിലുള്ള കലാ പ്രതിഭകള്‍ അവതരിപ്പിക്കുവാന്‍ ആഗ്രഹിക്കുന്ന പരിപാടിയുടെ, കുറഞ്ഞത് അഞ്ച് മിനിറ്റ് ദൈര്‍ഘ്യം ഉള്ള വീഡിയോ ക്ലിപ്പ് 07846747602 എന്ന് വാട്‌സ്ആപ്പ് നമ്പറില്‍ അയച്ചു തരേണ്ടതാണ് . ഓര്‍ഗനൈസിംഗ് കമ്മിറ്റിയുടെ തീരുമാനം അനുസരിച്ച് പരിപാടികള്‍ അവതരിപ്പിക്കേണ്ടവരെ മുന്‍കൂട്ടി അറിയിക്കുന്നതുമായിരിക്കും.

ലോകമെമ്പാടുമുള്ള ആതുരസേവകര്‍ക്ക് ആദരവ് നല്‍കുന്നതിനായി യുക്മ സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ പ്രതിഭാ സമ്പന്നരായ കുട്ടികള്‍ അവതരിപ്പിക്കുന്ന 'ലെറ്റ്‌സ് ബ്രേക്ക് ഇറ്റ് ടുഗദര്‍ ' എന്ന ലൈവ് കലാവിരുന്നിന് എല്ലാവിധ പ്രോത്സാഹനവും നല്‍കി വിജയിപ്പിക്കണമെന്ന് യുക്മ പ്രസിഡണ്ട് മനോജ്കുമാര്‍ പിള്ള, ജനറല്‍ സെക്രട്ടറി അലക്‌സ് വര്‍ഗീസ് വൈസ് പ്രസിഡന്റ് എബി സെബാസ്‌റ്യന്‍ എന്നിവര്‍ അഭ്യര്‍ത്ഥിച്ചു. 

യുക്മ സാംസ്‌കാരിക വേദി രക്ഷാധികാരി സി എ ജോസഫ് ദേശീയ കോര്‍ഡിനേറ്റര്‍ കുര്യന്‍ ജോര്‍ജ്, വൈസ് ചെയര്‍മാന്‍ ജോയി ആഗസ്തി, ജനറല്‍ കണ്‍വീനര്‍മാരായ ജയ്‌സണ്‍ ജോര്‍ജ്ജ്, തോമസ് മാറാട്ടുകളം എന്നിവരാണ് പരിപാടിയുടെ മേല്‍നോട്ടം വഹിക്കുന്നത്.

പ്രോഗ്രാം സംബന്ധമായ കൂടുതല്‍ വിവരങ്ങള്‍ക്ക് യുക്മ സാംസ്‌കാരിക വേദി രക്ഷാധികാരിയും, പരിപാടിയുടെ പ്രധാന ചുമതല വഹിക്കുന്നയാളുമായ സി എ ജോസഫ് (07846747602), യുക്മ സാംസ്‌കാരിക വേദി നാഷണല്‍ കോര്‍ഡിനേറ്റര്‍ കുര്യന്‍ ജോര്‍ജ് (07877348602) എന്നിവരെ ബന്ധപ്പെടേണ്ടതാണ്.

Sajish Tom

 

 

കുര്യന്‍ ജോര്‍ജ്ജ് (യുക്മ സാംസ്‌കാരിക വേദി നാഷണല്‍ കോ ഓര്‍ഡിനേറ്റര്‍)




കൂടുതല്‍വാര്‍ത്തകള്‍.