കടലില്‍ തകര്‍ന്നുവീണ ഇന്തോനേഷ്യന്‍ വിമാനത്തിന്റെ അവശിഷ്ടങ്ങളും, മൃതശരീരങ്ങളും ഭാഗികമായി കരയ്‌ക്കെത്തിച്ച് രക്ഷാപ്രവര്‍ത്തകര്‍. ഞായറാഴ്ച പുലര്‍ച്ചെയാണ് കടലില്‍ തകര്‍ന്ന വിമാനത്തില്‍ നിന്നും അവശിഷ്ടങ്ങള്‍ വീണ്ടെടുത്ത് തുടങ്ങിയത്. ജക്കാര്‍ത്തയില്‍ നിന്നും ടേക്ക്ഓഫ് നടത്തി മിനിറ്റുകള്‍ക്കുള്ളിലാണ് വിമാനം 10,000 അടി താഴേക്ക് പതിച്ചത്. 62 പേരുമായി പറന്ന ശ്രീവിജയ എയര്‍ പ്ലെയിനാണ് ദുരന്തത്തിന് ഇരയായത്.
ജക്കാര്‍ത്തയിലെ സൊയെകാര്‍ണോ-ഹത്താ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും ജാവ കടലിന് മുകളിലൂടെ 90 മിനിറ്റ് യാത്രക്ക് ഇറങ്ങിയ വിമാനം ടേക്ക് ഓഫ് കഴിഞ്ഞ് നാല് മിനിറ്റിനുള്ളില്‍ തകര്‍ന്നുവീഴുകയായിരുന്നു. ബോയിംഗ് 737-500 വിമാനം 60 സെക്കന്‍ഡിനുള്ളില്‍ ഏകദേശം 11000 അടി താഴേക്ക് പതിക്കുകയായിരുന്നു. രണ്ട് സ്‌ഫോടന ശബ്ദങ്ങള്‍ കേട്ടതായാണ് ദൃക്‌സാക്ഷികളുടെ വെളിപ്പെടുത്തല്‍. ജക്കാര്‍ത്തയില്‍ നിന്നും പുറത്തുവരുന്ന ചിത്രങ്ങള്‍ പ്രകാരം ഹെവി ഡ്യൂട്ടി ബാഗുകളാണ് അടിയന്തര റെസ്‌പോണ്‍സ് ടീം കരയിലേക്ക് എത്തിക്കുന്നത്.
ഇതില്‍ ചിലത് അപകടത്തില്‍ കൊല്ലപ്പെട്ടവരുടെ മൃതശരീരങ്ങള്‍ അടങ്ങിയ ബോഡി ബാഗുകളാണെന്നാണ് റിപ്പോര്‍ട്ട്. കരയിലേക്ക് എത്തിച്ച വിമാന അവശിഷ്ടങ്ങള്‍ സ്ഥലത്ത് പ്രദര്‍ശിപ്പിച്ചുണ്ട്. അപകടം നടന്ന സ്ഥലത്ത് നിന്ന് മനുഷ്യശരീരങ്ങള്‍ കണ്ടെത്തിയതായി പ്രാദേശിക വാര്‍ത്താ ഏജന്‍സിയായ കോംപസ് റിപ്പോര്‍ട്ട് ചെയ്യുന്നു. മൃതശരീരങ്ങള്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ മന്ത്രാലയത്തിന്റെ പട്രോള്‍ ബോട്ടില്‍ കരയിലേക്ക് എത്തിക്കുന്നതായി റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. വിമാനം കടലിലേക്ക് തകര്‍ന്ന് വീഴുന്നത് നേരില്‍ രണ്ടതായി പ്രാദേശിക മത്സ്യത്തൊഴിലാളി ബിബിസിയോട് പറഞ്ഞു.
ഇടിമിന്നല്‍ പോലെ കടലിലേക്ക് പതിച്ച വിമാനം വെള്ളത്തില്‍ വെച്ച് പൊട്ടിത്തെറിച്ചതായി മത്സ്യത്തൊഴിലാളി വെളിപ്പെടുത്തി. യാത്രക്കാരും, ജീവനക്കാരും ഉള്‍പ്പെടെ 62 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇതില്‍ 10 കുട്ടികളും ഉള്‍പ്പെടും. 26 വര്‍ഷം പഴക്കമുള്ള വിമാനമാണ് അപകടത്തില്‍ പെട്ടത്.
മുന്‍പ് രണ്ട് വലിയ വിമാന അപകടങ്ങള്‍ക്ക് കാരണമായ ബോയിംഗ് 737 മാക്‌സിന്റെ പഴയ മോഡലാണ് ഇപ്പോള്‍ കടലില്‍ പതിച്ചത്. 189 പേര്‍ കൊല്ലപ്പെട്ട 2018ലെ ഇന്തോനേഷ്യന്‍ ലയണ്‍ എയര്‍ അപകടത്തിലും ഈ വിമാനമാണ് ഉണ്ടായിരുന്നത്. കടലില്‍ നിന്ന് അവശിഷ്ടങ്ങള്‍ മാത്രം കണ്ടെത്തുന്നതിനാല്‍ ആരെങ്കിലും ജീവനോടെ രക്ഷപ്പെടാനുള്ള സാധ്യത കുറവാണെന്നാണ് ആശങ്ക.