ഇന്ധന ചെലവ് കുതിച്ചുയര്‍ന്നതിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ എനര്‍ജി കമ്പനികളെ രക്ഷിക്കാന്‍ നികുതിദായകരുടെ പോക്കറ്റില്‍ നിന്നും പണം ഒഴുക്കേണ്ടിവരും. സപ്ലൈയേഴ്‌സിനെ തകര്‍ച്ചയില്‍ നിന്നും രക്ഷിക്കാന്‍ ജനങ്ങളുടെ ബില്ലുകള്‍ ഉയര്‍ന്നേക്കാമെന്നതാണ് അവസ്ഥ. ഗ്യാസിന്റെ ഹോള്‍സെയില്‍ വില കഴിഞ്ഞ മാസം 70 ശതമാനത്തോളമാണ് ഉയര്‍ന്നത്.
ഇതോടെ രാജ്യത്ത് പ്രതിസന്ധിയിലായ ഗ്യാസ്, ഇലക്ട്രിസിറ്റി കമ്പനികളെ രക്ഷിക്കാനായി ബില്‍ അടയ്‌ക്കേണ്ട ചുമതല ജനങ്ങളുടെ തലയിലാകുമെന്നാണ് ആശങ്ക. ഗ്യാസ് പ്രതിസന്ധി ഭക്ഷ്യവിതരണത്തെയും, എന്‍എച്ച്എസിന്റെ പ്രവര്‍ത്തനങ്ങളെയും ബാധിക്കുന്ന അവസ്ഥയില്‍ എത്തിയതോടെ രക്ഷാപദ്ധതികള്‍ പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമാകുകയാണ്.
പുതിയ പദ്ധതികള്‍ പ്രകാരം തകര്‍ച്ചയുടെ വക്കിലുള്ള സപ്ലൈയറുടെ സേവനം ഉപയോഗിക്കുന്നവരെ താല്‍ക്കാലികമായി മറ്റൊരു കമ്പനിയിലേക്ക് മാറ്റുമെന്ന് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. എനര്‍ജി കമ്പനികള്‍ക്ക് ലോണ്‍ അനുവദിക്കുകയോ, ചെറിയ സപ്ലൈയേഴ്‌സിനെ സ്‌പെഷ്യല്‍ അഡ്മിനിസ്‌ട്രേറ്റര്‍ക്ക് കീഴില്‍ കൊണ്ടുവരികയോ ചെയ്യുമെന്നാണ് വിവരം.
അതേസമയം വിഷയം താല്‍ക്കാലികമാണെന്ന് ബോറിസ് ജോണ്‍സണ്‍ പ്രതികരിച്ചു. മഹാമാരി മൂലമുള്ള ലോക്ക്ഡൗണില്‍ നിന്നും ലോകം ഉണര്‍ന്നേഴുന്നേല്‍ക്കുന്നതിന്റെ ഫലമാണ് എനര്‍ജി ഞെരുക്കത്തിന് ഇടയാക്കുന്നതെന്ന് പ്രധാനമന്ത്രി അവകാശപ്പെട്ടു. കഴിഞ്ഞ മാസം അഞ്ച് സപ്ലൈയേഴ്‌സാണ് അടച്ചുപൂട്ടാന്‍ നിര്‍ബന്ധിതമായത്. അടുത്ത 12 മാസത്തില്‍ 39 സപ്ലൈയേഴ്‌സ് കൂടി പൊളിയുമെന്നാണ് മുന്നറിയിപ്പ്.
ഗ്രീന്‍ സബ്‌സിഡികള്‍ പേയ്‌മെന്റുകളില്‍ നിന്നും നീക്കി ജനങ്ങളെ സഹായിക്കണമെന്നാണ് കമ്പനികള്‍ ഇപ്പോള്‍ ബിസിനസ്സ് സെക്രട്ടറിയോട് ആവശ്യപ്പെടുന്നത്.