സൗത്ത് വെസ്റ്റ് ഇംഗ്ലണ്ടിലെ ലബോറട്ടറിയില്‍ നടത്തിയ കൊവിഡ് ടെസ്റ്റുകള്‍ക്ക് തെറ്റായ നെഗറ്റീവ് ഫലങ്ങള്‍ നല്‍കിയതിന്റെ പ്രത്യാഘാതം അനുഭവിച്ച് ജനം. ടെസ്റ്റിംഗില്‍ വന്ന പിഴവുകള്‍ മൂലം ഒഴിവാക്കാന്‍ കഴിയാമായിരുന്ന ആയിരക്കണക്കിന് ഇന്‍ഫെക്ഷനുകളാണ് സൃഷ്ടിക്കപ്പെട്ടതെന്നും, ഇതാണ് മേഖലയില്‍ വന്‍തോതില്‍ വൈറസ് പടരാന്‍ ഇടയാക്കിയതെന്നും വ്യക്തമാക്കുകയാണ് വിദഗ്ധര്‍.
സാങ്കേതിക പ്രശ്‌നങ്ങള്‍ മൂലം 43,000ഓളം പേര്‍ക്കാണ് തെറ്റായ പിസിആര്‍ നെഗറ്റീവ് ടെസ്റ്റ് ഫലങ്ങള്‍ നല്‍കിയത്. വോള്‍വര്‍ഹാംപ്ടണിലെ ഇമെന്‍സാ ഹെല്‍ത്ത് ക്ലിനിക്ക് നടത്തുന്ന ലാബാണ് ഈ ചതി കാണിച്ചത്. ഷിഫ്റ്റിനിടെ ജീവനക്കാര്‍ ഫുട്‌ബോള്‍ കളിക്കുന്നതും, റെസ്ലിംഗില്‍ ഏര്‍പ്പെടുന്നതുമായി ദൃശ്യങ്ങള്‍ പുറത്തുവന്ന ലാബാണിത്.
സൗത്ത് വെസ്റ്റ് കേന്ദ്രീകരിച്ചുള്ള രോഗികളാണ് ഇതിന്റെ പ്രത്യാഘാതം നേരിട്ടത്. സെപ്റ്റംബര്‍ 8 മുതല്‍ ഒക്ടോബര്‍ 12 വരെ നടത്തിയ ടെസ്റ്റുകളിലാണ് തെറ്റായി നെഗറ്റീവ് ഫലം നല്‍കിയത്. ഇതോടെ മേഖലയില്‍ വന്‍തോതില്‍ വൈറസ് പടരാന്‍ വഴിയൊരുക്കുകയാണുണ്ടായത്. കഴിഞ്ഞ ദിവസങ്ങളിലായി സൗത്ത് വെസ്റ്റില്‍ കേസുകള്‍ ഇരട്ടിയായെന്നാണ് സര്‍ക്കാരിന്റെ കൊവിഡ് ഡാഷ്‌ബോര്‍ഡ് വ്യക്തമാക്കുന്നത്.
ഇംഗ്ലണ്ടില്‍ ദുരന്തം നേരിടുന്ന 10 മേഖലകളില്‍ അഞ്ചും ഇവിടെ നിന്നുള്ളതാണ്. തെറ്റായ ഫലങ്ങള്‍ മൂലം ഒഴിവാക്കാന്‍ കഴിയുമായിരുന്ന ആയിരക്കണക്കിന് പേരിലേക്കാണ് രോഗം പടര്‍ന്നതെന്ന് ഈസ്റ്റ് ആംഗ്ലിയ യൂണിവേഴ്‌സിറ്റി എപ്പിഡെമോളജിസ്റ്റ് പ്രൊഫസര്‍ പോള്‍ ഹണ്ടര്‍ ചൂണ്ടിക്കാണിച്ചു.
ഒക്ടോബര്‍ 15 വരെയുള്ള ഏഴ് ദിവസങ്ങളില്‍ 32,815 കേസുകളാണ് സൗത്ത് വെസ്റ്റില്‍ രേഖപ്പെടുത്തിയത്. ഇതിന് തൊട്ടുമുന്‍പത്തെ ഏഴ് ദിവസം 16,910 കേസുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്. ബാത്തും, നോര്‍ത്ത് ഈസ്റ്റ് സോമര്‍സെറ്റുമാണ് ഇപ്പോള്‍ ഇംഗ്ലണ്ടിന്റെ കൊവിഡ് തലസ്ഥാനങ്ങള്‍. രോഗികളുടെ എണ്ണം മൂന്നിരട്ടി വേഗത്തിലാണ് ഇവിടെ കുതിച്ചുയരുന്നത്.