15 വയസ്സ് മാത്രമുള്ള ആണ്‍കുട്ടിയുടെ അവയവങ്ങള്‍ എടുത്ത് സ്വന്തം മകള്‍ക്ക് വെച്ചുപിടിപ്പിച്ച് ജീവന്‍ രക്ഷപ്പെടുത്താന്‍ തുനിഞ്ഞ മാതാപിതാക്കളെ ബ്രിട്ടീഷ് കോടതിയില്‍ ഹാജരാക്കി. ഭവനരഹിതനായ ആണ്‍കുട്ടിയെയാണ് മനുഷ്യക്കടത്തിന് വിധേയമാക്കി യുകെയിലെത്തിച്ചത്. എന്നാല്‍ ഹീത്രൂ വിമാനത്താവളത്തില്‍ വെച്ച് ഇവര്‍ പിടിക്കപ്പെട്ടതോടെ പദ്ധതി പൊളിഞ്ഞു.
നൈജീരിയയിലെ പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി രാഷ്ട്രീയ നേതാവും, രാജ്യത്തെ സെനറ്റില്‍ മുന്‍ ഡെപ്യൂട്ടി പ്രസിഡന്റുമായിരുന്ന ഐക് എക്വെരെമാഡു, ഭാര്യ ബിയാട്രിസ് എക്വെരെമാഡു എന്നിവരാണ് ലാഗോസില്‍ നിന്നും യുകെയിലേക്ക് 15 വയസ്സുകാരനെ മനുഷ്യക്കടത്തിന് വിധേയമാക്കിയെന്ന് ആരോപണം നേരിടുന്നത്.
നോര്‍ത്ത് ലണ്ടന്‍ വില്ലെസ്‌ഡെനില്‍ വീടുള്ള ഇവര്‍ക്ക് നാല് മക്കളാണുള്ളത്. ഇതിലൊരു പെണ്‍കുട്ടിക്ക് കിഡ്‌നി പ്രശ്‌നങ്ങളുണ്ട്. ആണ്‍കുട്ടിയുടെ അവയവങ്ങള്‍ മകള്‍ക്ക് നല്‍കാനായിരുന്നു ലക്ഷ്യമെന്ന് കോടതിയില്‍ വിശദമാക്കപ്പെട്ടു. കഴിഞ്ഞ മാസമാണ് ആധുനിക അടിമത്ത നിയമങ്ങള്‍ പ്രകാരം പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്.
തുര്‍ക്കിയിലേക്ക് വിമാനം കയറാനായി ശ്രമിക്കവെയാണ് ഹീത്രൂ വിമാനത്താവളത്തില്‍ നിന്നും ദമ്പതികളെ പോലീസ് പിടികൂടിയത്. തുര്‍ക്കിയില്‍ വെച്ച് സര്‍ജറി നടത്താനായിരുന്നു പദ്ധതി. അറസ്റ്റ് ചെയ്യുമ്പോള്‍ എക്വെരെമാഡുവിന്റെ പക്കല്‍ 20,000 പൗണ്ട് ഉണ്ടായിരുന്നുവെന്ന് പ്രോസിക്യൂട്ടര്‍മാര്‍ പറഞ്ഞു.
കുട്ടി ഇപ്പോള്‍ മെട്രോപൊളിറ്റന്‍ പോലീസിന് കീഴില്‍ സുരക്ഷിതമായി ഇരിക്കുകയാണ്. ചൂഷണം ചെയ്യാന്‍, പ്രത്യേകിച്ച് അവയവങ്ങള്‍ കവരാന്‍ ലക്ഷ്യമിട്ട് എക്വെരെമാഡുവും, ഭാര്യയും ഗൂഢാലോചന നടത്തി, ഒരു കുട്ടിയെ യാത്ര തരപ്പെടുത്തിയെന്നാണ് കേസ്. എന്നാല്‍ ആരോപണങ്ങള്‍ ദമ്പതികള്‍ നിഷേധിച്ചു. 2017ല്‍ തന്നെ മുന്‍ നൈജീരിയന്‍ ഗവണ്‍മെന്റില്‍ മന്ത്രിയായിരുന്ന ഒരാള്‍ കുടിയേറ്റക്കാരെ അടിമത്തത്തിലേക്ക് വില്‍ക്കുകയും, അവയവയങ്ങള്‍ കവരുന്ന അവസ്ഥയുമുണ്ടെന്ന് വാദിച്ച് രംഗത്തെത്തിയിരുന്നു.