
















കൊവിഡ് മഹാമാരിക്ക് ശേഷമുള്ള ഏറ്റവും വലിയ തൊഴില്‍ പ്രതിസന്ധിയിലേക്ക് ഉറ്റുനോക്കി ബ്രിട്ടന്‍. ഈ വര്‍ഷം 163,000 തൊഴിലുകള്‍ വെട്ടിനിരത്താനുള്ള സാധ്യതയാണ് യുകെ നേരിടുമെന്നാണ് പ്രവചനം. രാജ്യം സാമ്പത്തിക പ്രതിസന്ധിയുടെ അരികിലെത്തി നില്‍ക്കുമ്പോള്‍ എംപ്ലോയ്‌മെന്റ് 0.4 ശതമാനം താഴുമെന്നാണ് റിപ്പോര്‍ട്ട്.
ഇറാന്‍ യുദ്ധം വരുത്തിവെയ്ക്കുന്ന വിനയാണ് ഈ ആഘാതത്തിലേക്ക് നയിക്കുന്നത്. യുകെയുടെ ദരിദ്രമേഖലകളാണ് ഈ വേദനയുടെ നല്ലൊരു ഭാഗവും അനുഭവിക്കേണ്ടി വരികയെന്നും ഇക്കണോമിക് ഫോര്‍കാസ്റ്റിംഗ് ഗ്രൂപ്പായ ഐറ്റം ക്ലബ് മുന്നറിയിപ്പ് നല്‍കുന്നു.
ഇതിനകം തന്നെ രാജ്യത്തെ തൊഴില്‍ മേഖല കടുത്ത പ്രതിസന്ധിയിലാണെന്ന് വിവിധ സര്‍വ്വെകള്‍ വ്യക്തമാക്കിയിരുന്നു. ഇത് കണക്കിലെടുത്ത് പുതിയ വര്‍ക്കേഴ്‌സ് റൈറ്റ്‌സ് നിയമങ്ങള്‍ നിര്‍ത്തിവെയ്ക്കണമെന്ന് വിവിധ സ്ഥാപനങ്ങള്‍ ആവശ്യം ഉന്നയിക്കുകയും ചെയ്തു.
ലണ്ടനില്‍ 25,000 തൊഴിലുകള്‍ നഷ്ടമാകുമെന്നാണ് ഐറ്റം ക്ലബ് പ്രവചനം. ബര്‍മിംഗ്ഹാമില്‍ 12,500, ലീഡ്‌സില്‍ 9800, ഗ്ലാസ്‌ഗോയില്‍ 6200, സൗത്ത് വെയില്‍സില്‍ 5700, ഹംബര്‍ മേഖലയില്‍ 2800 എന്നിങ്ങനെ തൊഴിലുകള്‍ വെട്ടിക്കുറയ്ക്കുമെന്നാണ് ഇവര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ലേബര്‍ ഹൃദഭാഗങ്ങളിലാണ് ഏറ്റവും കൂടുതല്‍ നാശംവിതയ്ക്കുക. സമ്പദ് വ്യവസ്ഥ കൈകാര്യം ചെയ്യുന്ന ഭരണകൂടത്തിന്റെ രീതി കണ്ട് മനംമടുത്ത് വോട്ടര്‍മാര്‍ ലോക്കല്‍ ഇലക്ഷനില്‍ ഇതിന്റെ ഷോക്ക് ട്രീറ്റ്‌മെന്റ് നല്‍കിക്കഴിഞ്ഞു. ബ്രിട്ടന്‍ ഇപ്പോള്‍ പണപ്പെരുപ്പ സമ്മര്‍ദത്തെയാണ് നേരിട്ട് വരുന്നത്. ഇത് വളര്‍ച്ചയെ മെല്ലെപ്പോക്കിലേക്ക് മാറ്റുകയും ചെയ്യും. ഇതാണ് തൊഴിലവസരങ്ങളെ ബാധിക്കുന്നത്. മിഡില്‍ ഈസ്റ്റ് സംഘര്‍ഷം ഓയില്‍, ഗ്യാസ് വിതരണത്തെ ബാധിച്ചതിന്റെ പ്രത്യാഘാതങ്ങളാണ് ഇതെല്ലാം.