CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 38 Minutes 30 Seconds Ago
Breaking Now

പേജറിനകത്ത് സ്‌ഫോടന വസ്തു ഉപയോഗിച്ചോ ? പുതിയ ആയുധമുറയില്‍ ഞെട്ടി ലോകം ; ഇസ്രയേലിന്റെ ബുദ്ധിതന്നെയെന്ന് ഹിസ്ബുല്ല

അഞ്ച് മാസം മുമ്പാണ് ഹിസ്ബുല്ല പുതിയ പേജറുകള്‍ ഇറക്കുമതി ചെയ്തതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ലെബനോനിലെ പേജര്‍ സ്‌ഫോടനം ലോകത്തെ തന്നെ ഞെട്ടിച്ചിരിക്കുകയാണ് . മുന്‍ മാതൃകകളൊന്നും തന്നെയില്ലാത്ത യുദ്ധമുറയാണിത്. പേജര്‍ പോലെയൊരു ചെറിയ വസ്തുവിനെ എങ്ങനെയാണ് സ്‌ഫോടനത്തിനായി ഉപയോഗിച്ചതെന്ന ചോദ്യമാണിപ്പോള്‍ ഉയരുന്നത്. പേജറിനെ മാരകായുധമാക്കി മാറ്റിയ ബുദ്ധി ഇസ്രയേലിന്റെതാണെന്നാണ് ഹിസ്ബുല്ല ആരോപിക്കുന്നത്.

നിര്‍മ്മാണ സമയത്തോ, അതിന് ശേഷം പേജര്‍ ഹിസ്ബുല്ലയുടെ കയ്യില്‍ എത്തുന്നതിന് മുമ്പോ പേജറുകള്‍ക്ക് അകത്ത് ചെറിയ അളവില്‍ സ്‌ഫോടനവസ്തു ഉള്‍പ്പെടുത്തി എന്നതാണ് ആദ്യ സാധ്യത.

നിര്‍മ്മാണ കമ്പനിയോ കമ്പനിക്ക് വേണ്ടി ഘടകങ്ങള്‍ എത്തിച്ച് നല്‍കുന്നവരെയോ സ്വാധീനിച്ചോ അവരുടെ ഇടയിലേക്ക് നുഴഞ്ഞു കയറിയോ ആകാം ഇത് സാധിച്ചെടുക്കാനുള്ള സാധ്യതയുണ്ടെന്ന് കേണല്‍ ഡിന്നി പറയുന്നു. പേജറിനെ ഹാക്ക് ചെയ്ത്, അതിലെ ബാറ്ററിയെ ചൂടാക്കി പൊട്ടിത്തെറിക്കുന്ന അവസ്ഥയിലേക്ക് എത്തിച്ചതാകാമെന്നതാണ് രണ്ടാമത്തെ സാധ്യത.

പ്രത്യേക ഇലക്ട്രോമാഗ്‌നറ്റിക് തരംഗങ്ങളിലൂടെയോ, അല്ലെങ്കില്‍ തുടരെ തുടരെ സന്ദേശങ്ങള്‍ അയച്ച് പേജറിനെ ചൂടാക്കിയോ ആയിരിക്കാം ഇത് സാധിച്ചെടുത്തത്. ഇതാണ് നടന്നതെങ്കില്‍ സ്വന്തം ബാറ്ററിയുള്ള ഏത് ഇലക്ട്രോണിക് ഉപകരണത്തെയും ഭാവിയില്‍ സ്‌ഫോടകവസ്തുവായി മാറ്റാനുള്ള അപകടകരമായ സാധ്യതയാണ് തുറന്ന് വരുന്നത്. തായ്വാന്‍ ആസ്ഥാനമായ ഗോള്‍ഡ് അപ്പോളോ എന്ന കമ്പനിയുടെ പേജറുകളാണ് പൊട്ടിത്തെറിച്ചതെന്നാണ് പ്രാഥമിക വിവരം.

അവയുടെ ബാറ്ററി ശേഷിയും, വലിപ്പവും ഒക്കെ വച്ച് നോക്കുമ്പോള്‍ ബാറ്ററി മാത്രം ചൂടായി പൊട്ടിത്തെറിച്ചാല്‍ വീഡിയോകളില്‍ കണ്ടതിന് സമാനമായ സ്‌ഫോടനത്തിന് സാധ്യതയില്ല. അത് കൊണ്ട് ആദ്യ രീതിക്കാണ് സാധ്യത കൂടുതലെന്ന് വിദഗ്ധര്‍ പറയുന്നത്. അഞ്ച് മാസം മുമ്പാണ് ഹിസ്ബുല്ല പുതിയ പേജറുകള്‍ ഇറക്കുമതി ചെയ്തതെന്നും റിപ്പോര്‍ട്ടുകളുണ്ട്.2000ത്തിന്റെ തുടക്കത്തോടെ കാലഹരണപ്പെട്ട സാങ്കേതിക വിദ്യയാണ് പേജറുകളുടേത്.

ചെറു സന്ദേശങ്ങള്‍ കൈമാറുന്നതിനുള്ള ശേഷി മാത്രമാണ് ഇവയ്ക്കുള്ളത്.ഇന്റര്‍നെറ്റുമായി ബന്ധവുമില്ല. ഇസ്രയേലിന്റെ ചാര സംവിധാനത്തിന്റെ കെല്‍പ്പും ചാര സോഫ്റ്റ്‌വെയറുകള്‍ ഫോണുകളിലും കന്പ്യൂട്ടറുകളിലും കയറ്റിവിടാനുള്ള  അവരുടെ മിടുക്കും കണക്കിലെടുത്താണ് ഹിസ്ബുല്ല പേജറുകളിലേക്ക് തിരിഞ്ഞത്. സ്വകാര്യതയും സുരക്ഷിതത്വവും ഉറപ്പാക്കാന്‍ പേജറിലേക്ക് മാറിയ ഹിസ്ബുല്ലയ്ക്ക് ഈ ഉപകരണം തന്നെ തിരിച്ചടിയായി.

 




കൂടുതല്‍വാര്‍ത്തകള്‍.