പണിയെടുക്കാതെ, ഗവണ്‍മെന്റിന്റെ സഹായം വാങ്ങി സസുഖം ജീവിക്കുന്നവര്‍ക്കൊരു പണികൊടുക്കാമെന്ന് കരുതി നീങ്ങിയ ചാന്‍സലര്‍ റേച്ചല്‍ റീവ്‌സിന് ആ പണികള്‍ തിരിച്ചുകിട്ടുന്ന കാഴ്ചയാണ് കഴിഞ്ഞ ആഴ്ച നാം കണ്ടത്. വെല്‍ഫെയര്‍ ബില്‍ പരിഷ്‌കാരങ്ങള്‍ പ്രതീക്ഷിച്ചത് പോലെ മൂര്‍ച്ചയില്ലാതെ പോയതോടെ 5 ബില്ല്യണ്‍ പൗണ്ടിന്റെ ഭാരം വഹിക്കേണ്ട ഗതികേടിലാണ് ട്രഷറി.
എന്നാല്‍ പദ്ധതി തള്ളിയതിന്റെ പ്രത്യാഘാതം ജനങ്ങള്‍ തന്നെ അനുഭവിക്കേണ്ടി വരുമെന്നാണ് ഇപ്പോള്‍ ചാന്‍സലര്‍ നല്‍കുന്ന സൂചന. അടുത്ത ഓട്ടം ബജറ്റില്‍ നികുതികള്‍ വര്‍ദ്ധിപ്പിക്കുന്നത് ഒഴിവാക്കാന്‍ കഴിയില്ലെന്നാണ് റീവ്‌സ് വ്യക്തമാക്കുന്നത്. അതേസമയം സഭയില്‍ കരഞ്ഞെങ്കിലും താന്‍ രാജിവെയ്ക്കുന്നതിനെ കുറിച്ച് ആലോചിച്ചിട്ടില്ലെന്ന് റീവ്‌സ് അവകാശപ്പെട്ടു.
വെല്‍ഫെയര്‍ ബില്ലില്‍ വെള്ളം ചേര്‍ത്തതിന് വില കൊടുക്കേണ്ടി വരുമെന്ന് ഗാര്‍ഡിയന് നല്‍കിയ അഭിമുഖത്തില്‍ ചാന്‍സലര്‍ വ്യക്തമാക്കി. ഡൗണിംഗ് സ്ട്രീറ്റിനും, ഗവണ്‍മെന്റിനും കഴിഞ്ഞ ആഴ്ച കനത്ത വിനാശം സമ്മാനിക്കുന്നതായിരുന്നു. ഇതോടെ ചാന്‍സലര്‍ കസേരയില്‍ റീവ്‌സിന്റെ ഭാവി സംബന്ധിച്ച് സംശയങ്ങളും ഉയര്‍ന്നു. ചാന്‍സലറുടെ കരച്ചില്‍ വിപണിയെ പിടിച്ചുകുലുക്കുകയും ചെയ്തു.
ഇതോടെ റീവ്‌സിന് പ്രധാനമന്ത്രിയുടെ പിന്തുണയുണ്ടെന്ന് നം. 10 അറിയിച്ചു. താന്‍ കരഞ്ഞത് വ്യക്തിപരമായ വിഷയം മൂലമായിരുന്നുവെന്നാണ് റീവ്‌സിന്റെ ന്യായീകരണം. എന്‍എച്ച്എസിലും, മറ്റ് സേവനങ്ങളിലും മെച്ചപ്പെട്ട നിക്ഷേപം നടത്തി രാജ്യത്തിന്റെ വളര്‍ച്ചയെ ത്വരിതപ്പെടുത്തുകയാണ് ഉദ്ദേശമെന്ന് റീവ്‌സ് ആവര്‍ത്തിക്കുന്നു.