ലെസ്റ്ററിലെ പാര്‍ക്കില്‍ വളര്‍ത്തുനായയുമായി നടക്കാനിറങ്ങിയ ഘട്ടത്തിലാണ് 80-കാരനായ ഭീം കോഹ്‌ലി ആ തെമ്മാടി പിള്ളേരുടെ കണ്‍മുന്നില്‍ പെട്ടത്. അവര്‍ ആ ഇന്ത്യന്‍ വംശജനെ തടഞ്ഞുനിര്‍ത്തി, വംശീയമായി അധിക്ഷേപിച്ചു, അടിച്ചുവീഴ്ത്തി തല്ലിക്കൊന്നു. അതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പകര്‍ത്തി രസിച്ചു. ഇത്രയൊക്കെ ചെയ്തിട്ടും കൊന്നവന് ആകെ കിട്ടിയത് ഏഴ് വര്‍ഷം ജയില്‍ശിക്ഷ. കാഴ്ചകള്‍ പകര്‍ത്തി പ്രോത്സാഹിപ്പിച്ചവളെ വെറുതെ വിടുകയും ചെയ്തു.
മനുഷ്യമനഃസാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരത ചെയ്തിട്ടും ലെസ്റ്റര്‍ ക്രൗണ്‍ കോടതി വിധിച്ച ശിക്ഷ തീരെ കുറഞ്ഞുപോയെന്ന പരാതി വ്യാപകമായിരുന്നു. ഭീം കോഹ്‌ലിയുടെ കുടുംബവും ഈ ആരോപണം ഉന്നയിച്ചിരുന്നു. ഇതോടെയാണ് പാര്‍ക്കില്‍ നടക്കാനിറങ്ങിയ 80-കാരനെ വംശീയമായി അധിക്ഷേപിക്കുകയും, അതിക്രമിക്കുകയും, ചിത്രീകരിക്കുകയും ചെയ്ത കേസിലെ വിധി പുനഃപ്പരിശോധിക്കാന്‍ കോര്‍ട്ട് ഓഫ് അപ്പീല്‍ തയ്യാറായിരിക്കുന്നത്.
കൊലയാളിയായ 15-കാരന് നല്‍കിയ ശിക്ഷ കോടതി പുനഃപ്പരിശോധിക്കും. ലെസ്റ്ററിന് സമീപത്തെ ബ്രൗണ്‍സ്റ്റോണ്‍ ടൗണിലുള്ള ഫ്രാങ്ക്‌ളിന്‍ പാര്‍ക്കില്‍ വെച്ച് അതിക്രമം നേരിട്ടപ്പോള്‍ ഭീം കോഹ്‌ലി സഹായത്തിനായി നിലവിളിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 1ന് അതിക്രമത്തിന് ഇരയായ ഇദ്ദേഹം നട്ടെല്ലിനും, വാരിയെല്ലിനും പൊട്ടലേറ്റ് അടുത്ത ദിവസമാണ് മരണത്തിന് കീഴടങ്ങിയത്.
കോഹ്‌ലിയുടെ ജീവനെടുക്കുന്ന വിധത്തില്‍ മര്‍ദ്ദിച്ച 15-കാരനെ ഏഴ് വര്‍ഷത്തെ ശിക്ഷയാണ് കോടതി വിധിച്ചത്. അക്രമിക്കാന്‍ പ്രോത്‌സാഹിപ്പിച്ച്, ചിരിച്ചുകൊണ്ടിരുന്ന 13-കാരിയ്ക്ക് മൂന്ന് വര്‍ഷത്തെ യൂത്ത് റിഹാബിലിറ്റേഷന്‍ ഓര്‍ഡര്‍ മാത്രമാണ് നല്‍കിയത്. കുറ്റങ്ങള്‍ നിഷേധിച്ചെങ്കിലും ഇരുവരും നരഹത്യാ കുറ്റവാളികളാണെന്ന് കോടതി വിധിക്കുകയായിരുന്നു.