യുപിയില്‍ വന്‍ മതപരിവര്‍ത്തന റാക്കറ്റിന് നേതൃത്വം നല്‍കിയതായി ആരോപിക്കപ്പെടുന്ന ജമാലുദ്ദീന്‍ അഥവാ ചങ്ങൂര്‍ ബാബയെ എന്‍ഐഎ കോടതി 7 ദിവസത്തേക്ക് യുപി ഭീകരവാദ വിരുദ്ധ സ്‌ക്വാഡിന്റെ കസ്റ്റഡിയില്‍ വിട്ടു. റാക്കറ്റില്‍ പ്രധാന പങ്കു വഹിച്ചതായി ആരോപിക്കപ്പെടുന്ന നസ്രീന്‍ എന്നറിയപ്പെടുന്ന നീതുവിനെയും കസ്റ്റഡിയില്‍ വിട്ടിട്ടുണ്ട്. ചങ്ങൂര്‍ ബാബയുടെ സ്ത്രീ സുഹൃത്താണ് നസ്രീന്‍. ജൂലൈ 10 മുതല്‍ 16 വരെ ഉത്തര്‍പ്രദേശ് തീവ്രവാദ വിരുദ്ധ സ്‌ക്വാഡിന് ഇരുവരെയും കസ്റ്റഡിയില്‍ ലഭിക്കും. ഈ കാലയളവില്‍ എടിഎസ് ഇരുവരെയും ചോദ്യം ചെയ്യുകയും രാജ്യത്തുടനീളമുള്ള അവരുടെ വിശാലമായ ശൃംഖലയെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്യും.
ചങ്കൂര്‍ ബാബക്ക് 40 ബാങ്ക് അക്കൗണ്ടുകളിലായി 106 കോടി രൂപയുടെ നിക്ഷേപമുണ്ടെന്ന് പൊലീസ് പറയുന്നു ഇയാള്‍ക്ക് പ്രധാനമായും മിഡില്‍ ഈസ്റ്റില്‍ നിന്നാണ് പണം ലഭിച്ചിരുന്നതെന്നും കോടിക്കണക്കിന് വിലമതിക്കുന്ന മറ്റ് സ്വത്തുവകകളുണ്ടെന്നും പൊലീസ് പറഞ്ഞു.
ഗുണ്ടാ നിയമപ്രകാരം ചങ്ങൂര്‍ ബാബയ്ക്കെതിരെ പൊലീസ് നടപടിയെടുക്കും. സ്വത്തുക്കള്‍ കണ്ടുകെട്ടല്‍ ഉള്‍പ്പെടെയുള്ള നടപടികളും സ്വീകരിക്കും. യു പി പൊലീസ് പ്രതികള്‍ക്കെതിരായ നടപടികള്‍ ശക്തമാക്കുകയും ബല്‍റാംപൂരിലെ അദ്ദേഹത്തിന്റെ 70 മുറികളുള്ള ആഡംബര മാളികയുടെ ഭാഗങ്ങള്‍ തകര്‍ക്കുകയും ചെയ്തു. ചൊവ്വാഴ്ച, അധികാരികള്‍ 20 മുറികളും 40 അടി നീളമുള്ള ഒരു ഹാളും പൊളിച്ചുമാറ്റി. അടുത്ത ദിവസവും പൊളിക്കല്‍ തുടരും. മാളികയുടെ 40 മുറികളുള്ള ഭാഗം ഭരണകൂടം നിയമവിരുദ്ധമായി പ്രഖ്യാപിച്ചിട്ടുണ്ട്. മതപരിവര്‍ത്തനത്തിലൂടെ സ്വന്തമാക്കിയ പണംകൊണ്ട് നിര്‍മിച്ചതാണ് ഈ മന്ദിരമെന്നാണ് ആരോപണം.
ചങ്ങൂര്‍ ബാബയെയും സ്ത്രീ സുഹൃത്തിനെയും ലഖ്നൗവിലെ ഒരു ഹോട്ടലില്‍ നിന്നാണ് എടിഎസ് സംഘം കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ 70 ദിവസമായി നഗരത്തിലെ വികാസ് നഗറിലെ സ്റ്റാര്‍ റൂംസ് ഹോട്ടലിലെ 102-ാം നമ്പര്‍ മുറിയില്‍ ഇരുവരും ഒരുമിച്ച് താമസിച്ചിരുന്നു. പൊലീസ് അന്വേഷണത്തില്‍ ഏപ്രില്‍ 16 ന് ആധാര്‍ കാര്‍ഡുകള്‍ ഉപയോഗിച്ച് നാല് ദിവസത്തേക്ക് മുറി ബുക്ക് ചെയ്തതായി കണ്ടെത്തി. പിന്നീട് അത് തുടര്‍ച്ചയായ മതപരിവര്‍ത്തന പ്രവര്‍ത്തനങ്ങള്‍ക്കുള്ള കേന്ദ്രമായി മാറിയെന്നാണ് പൊലീസ് പറയുന്നത്.
ബല്‍റാംപൂരിലെ ഒരു മധ്യവര്‍ഗ സിന്ധി കുടുംബത്തില്‍ നിന്നുള്ള നീതു ഏഴാം ക്ലാസ് വരെ മാത്രമേ പഠിച്ചിട്ടുള്ളൂവെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. 2015 ല്‍, ഭര്‍ത്താവ് നവീന്‍ ഘനശ്യാം റോഹ്റയ്ക്കൊപ്പം അവര്‍ ദുബായിലേക്ക് പോയി. ഈ യാത്രയില്‍ ഇരുവരും ഇസ്ലാം മതം സ്വീകരിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍. നീതു തന്റെ പേര് നസ്രീന്‍ എന്നും നവീന്‍ ജമാലുദ്ദീന്‍ എന്നും മാറ്റി. പിന്നീട്, 2021 ല്‍, നവീന്റെ മുഴുവന്‍ കുടുംബവും ഇസ്ലാം മതം സ്വീകരിച്ചു.
ചങ്ങൂര്‍ ബാബയെ തങ്ങളുടെ ആത്മീയ നേതാവായി പ്രഖ്യാപിച്ചുകൊണ്ട് അവര്‍ ബല്‍റാംപൂരിലെ ഉട്രൗള സിവില്‍ കോടതിയില്‍ ഒരു സത്യവാങ്മൂലം സമര്‍പ്പിച്ചു. നീതു താമസിയാതെ ചങ്ങൂര്‍ ബാബയുടെ അടുത്ത സഹായിയായി മാറുകയും മതപരിവര്‍ത്തന പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിച്ചിരുന്നതായും റിപ്പോര്‍ട്ടുണ്ട്. സഹായം വാഗ്ദാനം ചെയ്തും ബാബ ചെയ്തതായി കരുതപ്പെടുന്ന 'അത്ഭുതങ്ങളെക്കുറിച്ച്' സംസാരിച്ചും ദരിദ്രരായ ഹിന്ദു കുടുംബങ്ങളുമായി, പ്രത്യേകിച്ച് ചെറുപ്പക്കാരായ പെണ്‍കുട്ടികളുമായി സൗഹൃദം സ്ഥാപിച്ചിരുന്നുവെന്ന് അന്വേഷണ സംഘം പറയുന്നു.